മരിച്ച് പോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ്: ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു... കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് രംഗത്ത്...

അതിസമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സി.ജെ. റോയ് ആരെയാണ് ഭയപ്പെട്ടത്? കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്റെ മരണം ആത്മഹത്യയാണോ അതോ ആസൂത്രിതമായ മറ്റെന്തെങ്കിലും കരുനീക്കമാണോ? ആദായ നികുതി റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സി.ജെ. റോയിയുടെ മരണം കേരളത്തെയും കർണാടകയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് അതീവ ഗൗരവകരമായ വിവരങ്ങളാണ്. മരണത്തിന് തൊട്ടുതലേന്ന് ജയനഗറിലെ സൈക്യാട്രിസ്റ്റിനെ സന്ദർശിച്ച റോയിയുടെ മാനസികാവസ്ഥ എന്തായിരുന്നു? ഒൻപത് പേജുള്ള ആ മരണക്കുറിപ്പിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ത്? 'ഇതൊരു ആത്മഹത്യാക്കുറിപ്പായി കാണാനാവില്ല' എന്ന് അന്വേഷണ സംഘം പറയുമ്പോൾ ദുരൂഹതയുടെ നിഴൽ നീളുന്നത് എവിടേയ്ക്കാണ്?
അതേ സമയം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സിജെയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ചെയര്‍മാനേയും കമ്പനിയേയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്. റോയ്‌യുടെ മരണത്തെക്കുറിച്ച് ചില യൂട്യൂബര്‍മാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നുവെന്നും ജോസഫ് പറഞ്ഞു. നിലവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗ്രൂപ്പ് ഇനിയും ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും സിബിഐയിലും ഒക്കെ ജോലി ചെയ്യുന്നതുപോലെ അത്ര ആധികാരികമെന്ന മട്ടിലാണ് പല യൂട്യൂബേഴ്‌സും റോയ്‌യുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ടി എ ജോസഫ് പറഞ്ഞു. മരിച്ചുപോയവരുടെ ശവശരീരങ്ങളെപ്പോലും വെറുതെ വിടാത്ത കഴുകന്മാരായി ചില യൂട്യൂബേഴ്‌സ് മാറുന്നുണ്ട്. മരിച്ചുപോയ ആളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് നിങ്ങള്‍ എന്ത് മാനസിക സുഖമാണ് കണ്ടെത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് വ്യാജ വാര്‍ത്തകള്‍ക്കെതിരായ വിഡിയോ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പങ്കുവച്ചിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിക്ഷേപകരിലും ഉപഭോക്താക്കളിലും വ്യാജ വാര്‍ത്തകള്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടിയാണ് കമ്പനി വിശദീകരണ വിഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയ്ക്ക് പിന്നില്‍ തന്നെ ഇഡിയും സിബിഐയും ഉണ്ടെന്നൊക്കെയുള്ളത് അവാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























