ഒരു ഇന്റർവ്യൂവും ഒരു മുഴം ധാർമ്മികതയും .ഹാഷ്മി /രാഹുൽ മാങ്കൂട്ടം എം.എൽ എ ഇന്റർവ്യൂ വന്നതു മുതൽ നാനാതരം മാധ്യമങ്ങളിലാകെ ധാർമ്മികതാ ചർച്ചകൾ കൊഴുക്കുകയാണ്. വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസ് പ്രതിയെ കോട്ടിടുവിച്ച് ചാനലിൽ വിളിച്ചിരുത്തി ഇന്റർവ്യൂ ചെയ്ത അരുൺ കുമാർ വരെ ഹാഷ്മിയുടെ അധാർമ്മികതയിൽ രോഷാകുലനാണ് . !മാധ്യമങ്ങൾ ഒഴുക്കി വിടുന്ന ചർച്ചകൾ ഓരോന്നും എത്രത്തോളം ധാർമ്മികമാണെന്നതു അവർ തന്നെ ആലോചിച്ചു നോക്കട്ടെ .ധാർമ്മികതയെ നിർണ്ണയിക്കുന്ന ഒന്നാമത്തെ കാര്യം വിഷയത്തിന്റെ മെരിറ്റാണ്. സത്യസന്ധതയാണ്. പ്രസ്തുത വിഷയം പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. പൊതു ജീവിതത്തിലോ, കലാരംഗത്തോ, സാംസ്കാരിക രംഗത്തോ ഒന്നും പറയത്തക്ക സംഭാവനകളൊന്നും നൽകിയിട്ടില്ലാത്ത കുറച്ചു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകളും വ്യക്തിപരമായ ഇടപാടുകളും ചാറ്റുകളുമൊക്കെ ചുറ്റിപ്പറ്റിയുള്ള തർക്കവിതർക്കങ്ങളിൽ മലയാളിയെ കെട്ടിയിടാനുള്ള മാധ്യമ അജണ്ടയാണു ഈ വിഷയത്തിലെ ഏറ്റവും വലിയ അധാർമ്മികത . ആ അധാർമ്മികത ഇന്നു മുഖ്യധാരാ മാധ്യമങ്ങളുടെ മുഖമുദ്രയായിക്കഴിഞ്ഞു. അതിനപ്പുറം മാധ്യമ പ്രവർത്തകനായ ഹാഷ്മി, രാഹുലിനെ വെള്ളപൂശാനിറങ്ങി മാധ്യമ ധാർമ്മികത അപകടത്തിലാക്കി എന്നൊക്കെ വിലപിക്കുന്നവർ ഹാഷ്മിയടക്കമുള്ള മാധ്യമ പ്രവർത്തകർ ആർക്കുവേണ്ടി വിയർപ്പൊഴുക്കുന്നു എന്നതു തിരിച്ചറിയാത്തവരാണ്. !ശബരിമലക്കൊള്ള, രക്തസാക്ഷി ഫണ്ടു കൊള്ള, ബ്രഹ്മഗിരിക്കൊള്ള, സഹകരണക്കൊള്ള തുടങ്ങി അറ്റമില്ലാത്ത അഴിമതികളും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന ശക്തമായ സമരങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് ഹാഷ്മി താജ് ഇബ്രാഹിം ക്യാമറയും മൈക്കുമായി രാഹുൽ മാങ്കൂട്ടമെന്ന അതിജീവിതനെ തേടിയിറങ്ങിയതെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. !ക്യാമറയും മൈക്കും കണ്ടാൽ കൺട്രോളു പോകുന്ന അതിജീവിതൻ' എനിക്കും പറയാനുണ്ട് 'എന്ന ലൈനിൽ കത്തിക്കയറുമെന്നും അതിനെ തുടർന്നുള്ള മറുപടിയും വെല്ലുവിളിയുമൊക്കെയായി അതിജീവിതരും ആക്ടിവിസ്റ്റുകളും കവികളും അനുസാരികളും കളം നിറഞ്ഞാടുമെന്നും കരുനീക്കുന്നവർക്കറിയാം.രാഹുൽ പക്ഷം / രാഹുൽ വിരുദ്ധ പക്ഷം എന്നൊരു ബൈനറി തന്നെ സൃഷ്ടിച്ചു കൊണ്ട് ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കൈയടക്കുമ്പോൾ ദിനംപ്രതി പുതിയ അവതാരങ്ങൾ പിറവിയെടുക്കുകയാണ്. അവർക്കെല്ലാം വലിയ വിസിബിലിറ്റിയാണു കിട്ടുന്നത്. നിങ്ങൾ ഇതു കണ്ടാൽ മതി എന്ന നിർബ്ബന്ധ ബുദ്ധിയോടെയാണ് മാധ്യമങ്ങൾ ഇവരുടെ പിന്നാലെ കൂടുന്നത്.വിവാദ നായകനെ പാർട്ടിയിൽ നിന്നും യഥാസമയം പുറത്താക്കിക്കൊണ്ട് രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ച കോൺഗ്രസ് പ്രസ്ഥാനത്തെ വീണ്ടും ഈ വിഷയത്തിലേയ്ക്കു വലിച്ചിടുന്നത് കോൺഗ്രസിനുള്ളിൽ നിന്നു കൊണ്ട് മറുഭാഗത്തിനു വിടുപണി ചെയ്യുന്നവരാണ്. ഞാൻ കോൺഗ്രസാണ് എന്നു പറഞ്ഞു കൊണ്ട് ഷാഫിയെയും മറ്റും ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നവർ ആർക്കുവേണ്ടിയാണു പണിയെടുക്കുന്നത്??'തന്നെ കോൺഗ്രസിൽ നിന്നു പുറത്താക്കാൻ നേതൃത്വത്തിനു പറ്റും, പക്ഷേ തന്നിലെ കോൺഗ്രസിനെ പുറത്താക്കാൻ ആർക്കുമാവില്ല ' !എന്നു ഊറ്റം കൊള്ളുന്ന എം.എൽ എ യോടുപറയാനുള്ളത് ഇതു മാത്രമാണ്. താങ്കളുടെ ആ നിലപാടിനോട് നീതി പുലർത്തണമെങ്കിൽ തല്ക്കാലം താങ്കൾ മാധ്യമങ്ങളിൽ നിന്നും ആരോഗ്യകരമായ അകലം പാലിക്കണം. കുറച്ചു കാലം മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത് കൊണ്ടു താങ്കൾക്ക് ഒരു കോട്ടവും ഉണ്ടാകാൻ പോകുന്നില്ല. നേട്ടമുണ്ടാവുകയും ചെയ്യും. മാധ്യമ വിചാരണ താങ്കളെ കുറ്റവിമുക്തനാക്കില്ല. ഈ വിഷയത്തിൽ താങ്കളുടെ പോരാട്ട ഭൂമി കോടതിയാണ്. അവിടെ ചെയ്യേണ്ടത് യഥാസമയം ചെയ്ത് അല്പകാലം ഒന്നു മൗനമായിരിക്കുക. അഗ്നിശുദ്ധി നേടി തിരിച്ചെത്താൻ കാലം ബാക്കിയുണ്ടല്ലോ. ഇപ്പോൾ വേണ്ടത് ഔചിത്യമാണ്.കുറേപ്പേർക്ക് നിയമത്തിന്റെ പഴുതിലൂടെയും നിയമം വളച്ചൊടിച്ചും ശിക്ഷ ഒഴിവാക്കാൻ പാടുപെടുന്നവർ താങ്കളെ നിയമത്തിന്റെ ചാട്ടവാറിനിരയാക്കുന്നതിലെ നീതി നിഷേധമാണ് പൊതു മനസ്സിനെ താങ്കൾക്ക് അനുകൂലമാക്കുന്നത്. സ്ത്രീസൌഹൃദ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനോടുള്ള കടുത്ത വിയോജിപ്പും അതിന്റെ ഭാഗമാണ്. അല്ലാതെ ആ ആനുകൂല്യം സമൂഹം താങ്കൾക്കു നൽകുന്ന സ്വഭാവ സർട്ടിഫിക്കറ്റ് അല്ല . അതുകൊണ്ടു തന്നെ താങ്കളുടെ പ്രണയ പുരാണം ഒരു മെഗാ സീരിയലായി ഇങ്ങനെ ഓടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ താങ്കൾക്ക് ദോഷമുണ്ടാക്കും.കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും നടത്തുന്ന സമരത്തിന്റെ സന്ദേശം ജനങ്ങളിലെത്തണം. ഭരണ വിരുദ്ധ വികാരം അലയടിക്കണം. അതിനിടയിൽ പൊതു ജനത്തെ ഒരു തരത്തിലും ബാധിക്കാത്ത അവിഹിത കഥകളുടെ നൂലാമാലകളിലേയ്ക്ക് ചർച്ച വഴി തിരിച്ചു വിടാനുള്ള ഉപകരണമായി താങ്കൾ മാറരുത്.. !ഇത്തരം ചർച്ചകൾ കൊണ്ട് ഇലക്ഷനെ അട്ടിമറിക്കാമെന്ന ചിന്തയ്ക്ക് സമൂഹം വേണ്ട മറുപടി കൊടുത്തിട്ടും പ്രധാന വിഷയങ്ങളിൽ നിന്നും താല്ക്കാലികമായി ശ്രദ്ധ തിരിക്കാനുള്ള വെടിയും പുകയുമായി ഈ വിഷയത്തെ സജീവമാക്കി നിർത്തേണ്ടത് ആരുടെ ആവശ്യമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.!ഡോ. ബെറ്റിമോൾ മാത്യു .