രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍, ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍..കുട്ടിയുടെ മുഖം കോടിപ്പോകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു...

ആരോഗ്യ മേഖലയിലെ ഗുരുതരമായ അനാസ്ഥകൾ ഇന്ന് വലിയ വിവാദങ്ങൾക്കാണ് വഴി വച്ചിരിക്കുന്നത് . ഇപ്പോഴിതാ മറ്റൊരു സംഭവം കൂടി വിവാദമാവുന്നു . കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കള്‍. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ കുട്ടിയുടെ നില വഷളായെന്നും, മരണം മറച്ചുവെക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്നും പിതാവ് സിദ്ദിഖ് ആരോപിച്ചു.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കുട്ടി നെബുലൈസേഷന് ശേഷം ചിരിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് കുത്തിവെപ്പുകള്‍ ഒന്നിനുപുറകെ ഒന്നായി നല്‍കിയതോടെ കുട്ടിയുടെ മുഖം കോടിപ്പോകുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തു. കുട്ടിയുടെ നില വഷളായപ്പോള്‍ 40 മിനിറ്റോളം മാതാപിതാക്കളെ പുറത്തുനിര്‍ത്തി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ കൂടെക്കയറാന്‍ അനുവദിച്ചില്ലെന്നും എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കൃത്യമായി പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞു.
രണ്ടാമത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി നേരത്തെ മരിച്ചിരുന്നതായാണ് അവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചത്. അലര്‍ജി ടെസ്റ്റ് നടത്താതെ 'അഡ്രിനാലിന്‍' കുത്തിവെപ്പ് നല്‍കിയതാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു.''കണ്ണില്‍ തടിപ്പും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐഷയെ 22ന് ഉച്ചയ്ക്ക് 11 മണിക്കു ശേഷം ആര്യനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നെബുലൈസേഷന്‍ ചികിത്സയാണ് നല്‍കിയത്. അതിനിടയ്ക്ക് വെള്ളവും മിഠായിയും വേണമെന്ന് അവള്‍ പറഞ്ഞു.
ഞാന്‍ കന്റീനില്‍ പോയി അതു വാങ്ങി വന്നപ്പോള്‍ അവള്‍ നെബുലൈസേഷന്‍ കഴിഞ്ഞ് നന്നായി ഇരിക്കുകയായിരുന്നു. കൊണ്ടുവന്നപ്പോള്‍ ഹൃദയമിടിപ്പ് ഇത്തിരി കൂടുതലായിരുന്നു. അതും നോര്‍മലായിരുന്നു. വെള്ളം കൊടുക്കട്ടെ എന്നു ചോദിച്ചപ്പോള്‍ കുത്തിവയ്പു കഴിഞ്ഞു മതിയെന്നു പറഞ്ഞു. ആദ്യം ഒരു കുത്തിവയ്പെടുത്തു. തൊട്ടുപിന്നാലെ അതേ സ്ഥലത്തു തന്നെ മറ്റൊരു കുത്തിവയ്പു കൂടി എടുത്തു. അതോടെ പെട്ടെന്ന് അവളുടെ മുഖം ഒരു വശത്തേക്കു കോടിപ്പോയി. ശ്വാസം കിട്ടാത്തതു പോലെ എടുത്തുവലിച്ചു.
അതിനു ശേഷം കുഴഞ്ഞുവീണു.ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എത്തി സിപിആര്‍ ഒക്കെ കൊടുത്തു. ഏതാണ്ട് 40 മിനിറ്റോളം ഞങ്ങളെ പുറത്തുനിര്‍ത്തി. ഒടുവില്‍ എന്റെ അമ്മ ബഹളം വച്ചപ്പോഴാണ് കുഞ്ഞിനെ കാണാന്‍ പോലും സമ്മതിച്ചത്. ഉടന്‍ ഇവരുടെ ആംബുലന്‍സില്‍ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha
























