എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല; തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് മുഖ്യമന്ത്രി

നടന്‍ മോഹന്‍ലാലുമായി നടത്തിയ ഹൃദയസ്പര്‍ശിയായ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിപരമായ അനുഭവങ്ങളെയും കുറിച്ച് മനസ്സ് തുറന്നത്. രാഷ്ട്രീയവും വ്യക്തിപരവുമായുണ്ടാകുന്ന കടുത്ത ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും താന്‍ എങ്ങനെയാണ് പുഞ്ചിരിയോടെ നേരിടുന്നതെന്ന് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തില്‍ ഇതുവരെയും അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യമാണ് തന്റെ ഈ ആത്മവിശ്വാസത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഏതു വേഷം ചെയ്യാനാണ് ആഗ്രഹമെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് രസകരമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സിനിമയില്‍ അഭിനയിക്കാനുള്ള കാലം കഴിഞ്ഞല്ലോ. ഇപ്പോള്‍ പറ്റുന്ന ഒരേ റോള്‍ ഉള്ളൂ. പ്രായമുള്ള കഥാപാത്രം,' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പഠനകാലത്തെ കലാപ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും മോഹന്‍ലാലുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയന്‍ ദീര്‍ഘമായി സംസാരിച്ചു. പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് താരം അഭിനയിച്ച സിനിമയും കഥാപാത്രവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'ഓര്‍ത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എം.ടി എഴുതിയ അമൃതംഗമയ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണ്. അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഇഷ്ടമാണ്. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി തോന്നിയിട്ടുണ്ട്,' പിണറായി വിജയന്‍ പറഞ്ഞു.
'ഒരു ഘട്ടത്തില്‍ രജനീകാന്ത് സിനിമകളായിരുന്നു ഇഷ്ടം. ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമാണ്. കെടിവിയില്‍ സ്ഥിരമായി രജനിപ്പടങ്ങള്‍ വരുമായിരുന്നു. അതൊക്കെ കാണാറുണ്ടായിരുന്നു,' പിണറായി വിജയന്‍ ഓര്‍ത്തെടുത്തു.
അമ്മയുടെ വേര്‍പാടിനെക്കുറിച്ചും പിണറായി വിജയന്‍ മനസ്സു തുറന്നു സംസാരിച്ചു. 'അന്ന് ഞാന്‍ തിരുവനന്തപുരത്താണ്. പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറാണ്. എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചു സംസാരിക്കും. അന്നൊരു ദിവസം കമല വിളിച്ചപ്പോള്‍ സംസാരത്തില്‍ ഒരു വ്യത്യാസം തോന്നി. അന്ന് ചടയന്‍ ഗോവിന്ദനാണ് പാര്‍ട്ടി സെക്രട്ടറി. ഞാന്‍ അന്ന് തന്നെ നാട്ടിലേക്ക് പോയി. രാവിലെ അവിടെ എത്തി. അമ്മയ്ക്ക് വെള്ളം കൊടുത്തു. അതു കഴിച്ച് അമ്മ പോയി. ഞാനും കമലയും മാത്രമേ വീട്ടിലുള്ളൂ. ആരോടെങ്കിലും ഇക്കാര്യം പറയണ്ടേ. പുറത്തിറങ്ങിയപ്പോള്‍ സുഹൃത്ത് നാണുവിനെ കണ്ടു. പക്ഷേ, എനിക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. നാണുവിന് കാര്യം മനസ്സിലായി. എന്നെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അമ്മയുടെ വേര്‍പാട്,' പിണറായി വിജയന്റെ വാക്കുകള്‍.
അഞ്ചാം തരം കഴിഞ്ഞും പഠനം തുടരാന്‍ വഴി വച്ച സംഭവത്തെക്കുറിച്ചും മുഖ്യമന്ത്രി വെളിപ്പെടുത്തി. 'വലിയ തണല്‍ അമ്മയായിരുന്നു. എല്ലാവരും പഠിക്കുന്ന കാലമല്ലായിരുന്നു. അഞ്ചാം തരം ആകുമ്പോള്‍ എല്ലാവരും പഠിപ്പ് നിര്‍ത്തും. പിന്നീട് ബീഡി കെട്ടാന്‍ പോകും. എന്നെ പഠിപ്പിക്കണമെന്ന് അധ്യാപകര്‍ പറഞ്ഞു. അങ്ങനെയാണ് യു.പി ക്ലാസില്‍ ചേരുന്നത്. അവിടെ മലയാളം പഠിപ്പിച്ചിരുന്ന മുന്‍ഷി മാഷ് അമ്മയെ വിളിപ്പിച്ചു. എന്റെ നാള്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞ നക്ഷത്രം തെറ്റാണെന്ന് പറഞ്ഞാണ് മാഷ് അമ്മയെ വിളിപ്പിച്ചത്. ജനന സമയം ഒക്കെ ചോദിച്ചപ്പോള്‍ നക്ഷത്രം വേറെയായിരുന്നുവെന്ന് മാഷ് പറഞ്ഞു. തോല്‍ക്കുന്നതുവരെ പഠിപ്പിക്കാന്‍ മാഷ് പറഞ്ഞു. അങ്ങനെയാണ് എന്നെ പഠിപ്പിക്കുന്നത്,' മുഖ്യമന്ത്രി വെളിപ്പെടുത്തി.
കടുപ്പക്കാരന്‍ ഇമേജ് ബ്രാന്‍ഡ് ചെയ്യപ്പെടുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഞാനൊരു ഇടതുപക്ഷക്കാരന്‍, സിപിഎമ്മിലെ പ്രധാനി എന്നൊരു രീതിയിലുള്ള ചിത്രങ്ങളാണ് പലപ്പോഴും വരാറുള്ളത്. പിന്നെ,
എന്നെപ്പറ്റി വരുന്ന വാര്‍ത്തകളില്‍ ഞാന്‍ വ്യാകുലപ്പെടാറില്ല. പലപ്പോഴും പാര്‍ട്ടിയോടുള്ള എതിര്‍പ്പിന്റെ ഭാഗം എന്നിലൂടെ പ്രകടിപ്പിക്കുന്നു എന്നേയുള്ളൂ. അങ്ങനെ ചെയ്യുന്നവരോട് അമര്‍ഷമില്ല. എന്നെക്കുറിച്ചു വന്ന വാര്‍ത്ത മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നുവരെ ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകരേയും വിളിച്ചിട്ടില്ല.'
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മര്‍ദ്ദനത്തില്‍ ചോര പുരണ്ട ഷര്‍ട്ട് ദീര്‍ഘകാലം സൂക്ഷിച്ചു വച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. ഇപ്പോള്‍ ആ ഷര്‍ട്ട് തന്റെ കയ്യിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊലിയുരിഞ്ഞു പോകുന്ന മര്‍ദ്ദനമായിരുന്നു നേരിടേണ്ടി വന്നത്. അന്നത്തെ പ്രായത്തിന്റെ ബലത്തിലാണ് ആ മര്‍ദ്ദനത്തെ അതിജീവിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. പിന്നീട് ആഭ്യന്തരവകുപ്പിന്റെ ചുമതല ലഭിച്ചപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളോട് സന്ധിയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. അത്തരം കേസുകള്‍ നേരെ സിബിഐയ്ക്ക് വിടുകയാണ് ചെയ്യാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' എന്ന പാട്ടു പാടിയാണ് മോഹന്‍ലാല്‍ അഭിമുഖ സംഭാഷണം ആരംഭിച്ചത്. സംഭാഷണത്തിനിടയില്‍ മുഖ്യമന്ത്രി ഒരു നാലുവരി പാടണമെന്ന അഭ്യര്‍ഥനയും താരം മുന്‍പോട്ടു വച്ചു. മോഹന്‍ലാലിന്റെ സ്‌നേഹാഭ്യര്‍ഥന ചിരിയോടെ സ്വീകരിച്ച മുഖ്യമന്ത്രി പാട്ടു പാടിയില്ലെങ്കിലും ഉപനിഷത്തിലെ നാലു വരി ശ്ലോകം പ്രിയതാരത്തിനു വേണ്ടി ചൊല്ലി. കുട്ടിക്കാലത്തെക്കുറിച്ചും രാഷ്ട്രീയജീവിതത്തെക്കുറിച്ചുമുള്ള നിരവധി ഓര്‍മകള്‍ മുഖ്യമന്ത്രി പങ്കുവച്ചു. സംഭാഷണത്തില്‍ ഉടനീളം ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രി മോഹന്‍ലാലുമായുള്ള 30 വര്‍ഷത്തെ സൗഹൃദത്തെക്കുറിച്ചും വാചാലനായി. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന മുഖ്യമന്ത്രിയുടെ ലാളിത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉള്‍ക്കാഴ്ചയുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 'ഏത് സ്ഥാനവും നിയോഗത്തിന്റെ ഭാഗമാണ്. അവിടെ നിന്ന് മാറേണ്ടി വരും. ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. മാറുമ്പോള്‍ പ്രയാസം ഉണ്ടാകരുത്. ഉള്ളതില്‍ സന്തോഷിക്കാന്‍ കഴിയണം. അതാണ് എന്റെ രീതി. അതില്‍ സംതൃപ്തനാണ്,' മുഖ്യമന്ത്രിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha


























