വീണാ ജോർജിന് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഗതി വന്നുചേരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം...സ്വയം പരിഹാസ്യയായി തന്റെ രഷ്ട്രീയ ഭാവി ആര്യാ രാജേന്ദ്രനെ പോലെ ഇല്ലാതാക്കി..

കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല. റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ, അക്രമം നടന്നതിനു യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മന്ത്രിയുടെ കയ്യിലുണ്ടെന്ന് പറയുന്ന പരുക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാം. സംഭവത്തിനു ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നെന്നും സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുമുണ്ട്. എംആർഐ റിപ്പോർട്ട് പ്രകാരം, മന്ത്രിയുടെ കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ നാഡീ മൂലാഗ്രങ്ങളിൽ അമർന്നുള്ള സമ്മർദം കാരണമാണ് കടുത്ത വേദന അനുഭവപ്പെടുന്നതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ശാരീരികാവസ്ഥയിൽ യാത്ര അനുവദനീയമല്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ തന്നെ ചികിത്സ തുടരാനാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് ചെയർമാനായുള്ള മെഡിക്കൽ ബോർഡിന്റെയാണ് തീരുമാനം. സൂപ്രണ്ട് ഉൾപ്പെടെ 13 പേരാണ് മെഡിക്കൽ ബോർഡിലുള്ളത്. അതേസമയം, കഴുത്തിലെ ക്ഷതം പല രീതിയിൽ വരാമെന്ന് ഡോ. കെ. സുദീപ് പറഞ്ഞു. മർദനം, പിടിച്ചു തള്ളൽ, കഴുത്ത് പെട്ടെന്നു തിരിക്കൽ തുടങ്ങിയവയൊക്കെ കാരണമാകാം. എങ്ങനെയാണ് ക്ഷതം സംഭവിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് കെഎസ്‌യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനു നേരെ ചാടിവീണുവെന്ന് എഫ്ഐആർ പറയുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പൊലീസാണ്, മന്ത്രിയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലം കൊട്ടാരക്കര താമരക്കാടി അനീഷ് ഭവനിൽ എം.എസ്. അഭിലാഷിന്റെ പരാതിയിൽ കേസെടുത്തത്.
കെഎസ്‌യു പ്രവർത്തകർക്കെതിരെ എടുത്തത് കള്ളക്കേസാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു ദൃശ്യമെങ്കിലും പുറത്തുവിടാൻ തയാറാകണം. മന്ത്രിക്ക് എന്ത് പരുക്കാണെന്ന് കാണിക്കണം. കയ്യിലുണ്ടായിരുന്ന പരുക്ക് നേരത്തെ ഉള്ളതാണ്. ചെടിച്ചട്ടികൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല തല്ലിപ്പൊട്ടിച്ചതിനെ രക്ഷാപ്രവർത്തനം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മന്ത്രിക്ക് അരികിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വി.ഡി. സതീശന്‍റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നത്. ചില സംഭവങ്ങളെ പാർവ്വതീകരിക്കുകയാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയും. വീണാ ജോർജിന്‍റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വച്ചു. ഇതേ വിഭാഗമാണ് ഇന്നലെയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമുള്ള കടന്നാക്രമണം നടത്താനാണ് ശ്രമം. നുണ പറഞ്ഞ് രക്ഷപെടാനാണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെയെന്നും ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വച്ചുപൊറുപ്പിക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. പത്ത് പേരടങ്ങുന്ന ക്യൂആർടി സംഘം പ്രതിപക്ഷ നേതാവിനെ അനുഗമിക്കും. അതാത് ഡിവൈഎസ്പിമാർക്ക് സുരക്ഷ ചുമതല നൽകും. പരിപാടി നടക്കുന്ന പ്രദേശങ്ങളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് നടക്കുക. മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസിനു കിട്ടിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലില്ല. മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അര്‍ധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.വീണാ ജോർജിനു പരുക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരുക്കേൽപ്പിച്ചു എന്നാണ് കെഎസ്‌യു പ്രവർത്തകർക്ക് എതിരായ കേസ്. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. മന്ത്രി വീണാ ജോർജിന്‍റെ വാഹനത്തിനു മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ഒന്നാം പ്ലാറ്റ്ഫോമിനു പുറത്ത് ബിജെപി പ്രവർത്തകരാണ് മന്ത്രിക്കെതിരെ ആദ്യം പ്രതിഷേധിച്ചത്. അതിന് ശേഷം മന്ത്രി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ചാടിവീണത്. അഞ്ചോളം പ്രവർത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മന്ത്രി പ്രതിഷേധക്കാരോടും പൊലീസിനോടും കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘എന്താ എനിക്ക് നടക്കാൻ പറ്റില്ലേ, ഭീരുക്കൾ അവരോട് ഒന്നുകൂടി വരാൻ പറയൂ’ എന്ന് മന്ത്രി പറയുന്നുണ്ട്. പ്രതിഷേധക്കാരെ മാറ്റിയ ശേഷം കടന്നുപോയ മന്ത്രി ഇവിടെയുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ കണ്ടു. തുടർന്നാണ് തനിക്ക് പരുക്കേറ്റുവെന്ന് മന്ത്രി വെളിപ്പെടുത്തിയത്. സ്പീക്കറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതായാലും മന്ത്രി കുറച്ചുദിവസം കൂടി അവിടെ തുടർന്നേക്കും. ഇല്ലെങ്കിൽ ചിലപ്പോൾ കോടതി ഇടപെടും.
https://www.facebook.com/Malayalivartha

























