സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ കാണിക്കുന്ന തികഞ്ഞ നിസ്സംഗതയിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.
നിലവിൽ സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒപി ബഹിഷ്കരണവും, അക്കാദമിക് ബഹിഷ്കരണവും പതിനൊന്നാം ദിവസവും, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളുടെ ബഹിഷ്കരണം എട്ടാം ദിവസവും പിന്നിടുന്നു.
പ്രശ്നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന ചർച്ചകളിൽ നിന്ന് അധികൃതർ പിന്നോട്ടുപോയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സമരം ഒത്തുതീർപ്പാക്കാനുള്ള യാതൊരു വിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ആരോഗ്യ മേഖലയോടും മെഡിക്കൽ വിദ്യാഭ്യാസ മേഖലയോടും സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാടിൻ്റെ നേരുദാഹരണം മാത്രമാണ്. ഫെബ്രുവരി 13-ന് നിയമോപദേശം ലഭിച്ചിട്ടും ഇതുവരെ ധനകാര്യ വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല.
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരവും ഉന്നയിക്കുന്ന ആവശ്യങ്ങളും ന്യായമാണ് എന്ന് അംഗീകരിക്കുമ്പോഴും, അത് പരിഹരിക്കാൻ നിർവാഹമില്ല എന്ന നിലപാട് അംഗീകരിക്കാൻ സംഘടനക്ക് കഴിയില്ല.
സമരം, മെഡിക്കൽ കോളേജുകളിലെ ഒപി, ഐപി സേവനങ്ങളെയും, ശസ്ത്രക്രിയകളെയും വിദ്യാർത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രോഗികൾക്കും വിദ്യാർത്ഥികൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്.സർക്കാർ നിസ്സംഗത തുടരുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുകയല്ലാതെ സംഘടനക്ക് മുൻപിൽ മറ്റ് മാർഗങ്ങളില്ല.
മെഡിക്കൽ കോളേജ് അധ്യപകരുടെ പ്രശ്നങ്ങളും സേവന വേതന വ്യവസ്ഥകളിലെ അനീതിയെയും കുറിച്ച് വ്യക്തമായി അറിയാവുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുക്കുന്നതിന് പകരം സമരം അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി പ്രിൻസിപ്പൾമാരെയും വകുപ്പുമേധാവികളെയും ഡോക്ടർമാരെയും തേജോവധം ചെയ്യുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച (2/3/2026) DME ഓഫീസിലേക്ക് മാർച്ച് നടത്താനും സംഘടന തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























