ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം

തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ലോകത്തിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഈശ്വര ആരാധന സമ്മേളനമായാണ് വിലയിരുത്തുന്നത്. ഗിന്നസ് ലോക റെക്കോർഡ് പുസ്തകത്തിൽ സ്ഥാനം പിടിച്ച ആറ്റുകാൽ പൊങ്കാല വനിതകളുടെ മാത്രം ഉത്സവമാണ്. അരി, തേങ്ങ, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന പൊങ്കാല ആറ്റുകാൽ ദേവിക്ക് സമർപ്പിച്ചാൽ, ദേവി സന്തുഷ്ടയാകുമെന്നും ഭക്തരെ അനുഗ്രഹിക്കുമെന്നും വിശ്വാസം. ആറ്റുകാൽ പൊങ്കാലയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ അത് ഒരു തവണയെങ്കിലും അനുഭവിച്ചു അറിയണം. തിരുവനന്തപുരം നഗരം മനുഷ്യ മഹാ സാഗരമാകുന്ന അപൂർവ വേളയാണ് ആറ്റുകാൽ പൊങ്കാല ഉത്സവം.
ആറ്റുകാൽ പൊങ്കാലയ്ക്കെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പൊങ്കാലയർപ്പിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ വീടുകളും മസ്ജിദുകളും തുറന്ന് നൽകണമെന്നും ആഹ്വാനം ചെയ്യുന്ന പാളയം ഇമാമിന്‍റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇമാമിന്‍റെ പ്രസംഗവും പള്ളിയുടെ ചിത്രങ്ങളുമടക്കം ഷെയർ ചെയ്ത് ഇതാണ് റിയൽ കേരള സ്റ്റോറിയെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.
'ആറ്റുകാൽ പൊങ്കാല വരുകയാണ്… നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ പലനാട്ടിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം അനേകം ഭക്തർ തിരുവനന്തപുരത്തു ഒഴുകിയെത്തും. അവരെ എല്ലാവരെയും നന്നായി സ്വീകരിക്കൽ നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നമ്മളുടെ മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമിക്കാനായി തുറന്നു കൊടുക്കുക .. നോമ്പ് (റമദാൻ) ആയത് കൊണ്ട് പകൽ സമയം നിങ്ങളുടെ വീട്ടിൽ സാധാരണ പാനീയങ്ങളോ ഭക്ഷണമോ കാണില്ലല്ലോ. അതുകൊണ്ട് പൊങ്കാല ദിവസം പകൽ സമയം വരുന്നവർക്കായി ആവശ്യത്തിന് പാനീയങ്ങളും പറ്റുന്നവർ ഭക്ഷണവും ഒരുക്കിവെക്കാൻ പ്രതേകം ശ്രദ്ധിക്കണം. ഇത്തരത്തിലൂടെയാണ് വിദ്വേഷത്തെയും ഇസ്ലാമോഫോബിയയേയും പ്രതിരോധിക്കാൻ സാധിക്കൂ എന്ന ബോധ്യം നമുക്കുണ്ടാകണം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെ സന്ദർഭങ്ങൾ ജാതി മതവ്യത്യാസമില്ലാതെ നാം നടത്തുന്ന ഇത്തരം ശ്രമങ്ങൾ അല്ലാഹു അവന്‍റെ പ്രീതിയിലേക്കായി മാറ്റും' - ഇന്ന് ജുമാ നമസ്കാര സമയത്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്.
തിരുവനന്തപുരത്ത് പെൺമയുടെ ഉത്സവത്തിനൊപ്പം മതമൈത്രിയുടെ സന്ദേശം പകരുന്ന ചടങ്ങുകൂടിയാണ് പൊങ്കാല മഹോത്സവം. പൊരിവെയിലത്ത് പൊങ്കാലയ്ക്കായി കാത്തുനിൽക്കുന്ന ഭക്തർക്കായി എല്ലാവർഷവും പാളയം മസ്ജിദും സെന്‍റ് ജോസഫ് പള്ളിയുടെയും വാതിലുകൾ തുറന്നിടാറുണ്ട്. പൊങ്കാലയിടുന്ന ഭക്തർക്കായി വിശ്രമിക്കാനും ശുചിമുറി ഉൾപ്പടെ ഒരുക്കാനുമായി പള്ളിയിലെ പ്രാർത്ഥനകളുടെ സമയക്രമം വരെ മാറ്റാറുണ്ട്.
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച തിരുവനന്തപുരം കോർപറേഷന്റെ ഭാഗത്തുനിന്നുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായെന്ന് മേയർ വി.വി. രാജേഷ്. മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ എടുത്തിട്ടുണ്ടെന്നും പൊങ്കാലയ്ക്ക് ശേഷം ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് നഗരം വൃത്തിയാകുമെന്നും മേയർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'ഉത്സവം പ്രമാണിച്ച് 25 പുതിയ വാട്ടർ ടാങ്ക് കൂടി വാങ്ങും. ജലക്ഷാമം പരിഹരിക്കാൻ വെന്റിങ് പോയിന്റുകൾ സ്ഥാപിക്കും. 107 ടാങ്കർ ലോറികൾ നിലവിൽ കുടിവെള്ള വിതരണത്തിനുണ്ട്. അതിനുപുറമെ 60 ടാങ്കർ ലോറികൾ കൂടി കോർപറേഷൻ എടുക്കും. നിലവിൽ ജലക്ഷാമം ഉള്ള വാർഡിൽ ഓരോ ടാങ്കർ ലഭ്യമാക്കും.' അദ്ദേഹം പറഞ്ഞു.
ഒന്നിൽ കൂടുതൽ ടാങ്കർ ആവശ്യമായി വരികയാണങ്കിലോ മറ്റ് വാർഡുകളിൽ ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരികയാണെങ്കിലോ നഗരസഭ കൂടുതൽ ടാങ്കർ ലോറികൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'താത്കാലിക ടോയ്‌ലറ്റ് 200 എണ്ണം പൊങ്കാലയോട് അനുബന്ധിച്ച വരും. പൊങ്കാലയ്ക്കുശേഷം വരുന്ന ചുടുകല്ല് ശേഖരിച്ച വീട് നിർമാനത്തിന് നൽകും.' വി.വി. രാജേഷ് വ്യക്തമാക്കി.
'മുൻ വർഷങ്ങളിൽ നടന്നത് പോലെ ഈ തവണയും നടക്കും. പൊങ്കാലയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് 2800-3000 ശുചീകരണ തൊഴിലാളികളെ എടുത്തിട്ടുണ്ട്. പൊങ്കാലയ്ക്കുശേഷം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് നഗരം വൃത്തിയാകും.' മേയർ വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
തലസ്ഥാന നഗരിയിലെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്ത് ആറ്റുകാല്‍ എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലും പരിസരത്തുമായി നടക്കുന്ന ആറ്റുകാല്‍ പൊങ്കാല പ്രശസ്തമാണ്.
കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്.
ഐതിഹ്യം
കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന്‍ അടുപ്പത്തിലായി.
കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന്‍ ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന്‍ തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന്‍ കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന്‍ പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്‍ക്കാന് തീരുമാനിച്ചു.
ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്‌ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു.അവസരം മുതലാക്കി തട്ടാന് കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില് കോവലന്‍ അകപ്പെട്ടു.
പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു.
പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള്‍ നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു.
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ കണ്ണകി ബാലികാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി.
അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന വിശ്വാസത്തില്‍ നിന്നാണ് ശാക്തേയര്‍ കാളിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാര്‍വതിയുടെ പര്യായമായി തീരുകയായിരുന്നു എന്നാണ് ഐതിഹ്യം.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല പുണ്യത്തിനായി ഒരുങ്ങി. പൊങ്കാല സമര്‍പ്പിച്ച് ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ലക്ഷക്കണക്കിന് സ്ത്രീകള്‍ തലസ്ഥാനനഗരിയിലേക്ക് ഒഴുകുകയാണ്. മനസ്സും ശരീരവും പൊങ്കാലയിടാനായി കാത്തിരിക്കുന്ന ഈ പുണ്യമുഹൂര്‍ത്തത്തില്‍ പൊങ്കാല സമര്‍പ്പണത്തെ കുറിച്ച് ഓര്‍ക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പൊങ്കാലയിടാന്‍ തിരുവനന്തപുരത്ത് എത്താന്‍ സാധിക്കാത്തവര്‍ക്ക് സ്വന്തം വീട്ടിലും പൊങ്കാലയിട്ട് പുണ്യം നേടാം.
ആറ്റുകാല്‍ ക്ഷേത്രമുറ്റത്തോ ക്ഷേത്രത്തോട് ചേര്‍ന്നോ ദേവീ ദര്‍ശനമോ ദേവിയുടെ അടുത്ത സാമീപ്യമോ ഉള്ള സ്ഥലത്ത് പൊങ്കാലയിടാന്‍ സാധിക്കുന്ന എന്നത് ഏറ്റവും വലിയ പുണ്യമാണ്. പക്ഷേ ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ഈ ചടങ്ങില്‍എ എല്ലാവര്‍ക്കും ആ ഭാഗ്യം ലഭിക്കില്ല എന്നതറിയാമല്ലോ. പൊങ്കാല നാളില്‍ തലസ്ഥാനനഗരി മുഴുവന്‍ പൊങ്കാലയ്ക്ക് വേദിയാകും. നഗരത്തിലെ പ്രധാന നിരത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ നിറയും. എന്നുകരുതി തിരുവനന്തപുരത്ത് എത്തിയാല്‍ മാത്രമേ പൊങ്കാലയിടാന്‍ സാധിക്കുകയുള്ളു എന്നില്ല.
പൊന്‍കാലം എന്നത് ലോപിച്ചാണ് പൊങ്കാല ആയത്. സൂര്യന്റെ പൊന്‍കിരണങ്ങള്‍ക്ക് ഏറെ മഹത്വം കല്‍പ്പിക്കുന്ന സൂര്യനെ ആരാധിക്കുന്ന ഒരു ചടങ്ങാണ് പൊങ്കാല എന്നാണ് ഐതിഹ്യം. കുംഭമാസത്തില്‍ സൂര്യാരാധ വളരെ വിശേഷപ്പെട്ടതാണ്.
കുംഭമാസത്തിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനിടയിലാണ് ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല സമര്‍പ്പണം നടക്കുന്നത്. പൂരം നക്ഷത്രവും പൗര്‍ണ്ണമിയും ചേര്‍ന്നുവരുന്ന ദിവസമാണിത്. രാവിലെ 10 മണിക്ക് ശേഷം മേല്‍ശാന്തി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുമ്പിലെ പണ്ടാര അടുപ്പില്‍ തീ തെളിയിക്കും. ഈ അടുപ്പില്‍ നിന്ന് പകരുന്ന തീയാണ് തിരുവനന്തപുരം നഗരത്തിലെമ്പാടുമുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കാന്‍ എടുക്കുന്നത്. പിന്നീട് പൊങ്കാല നിവേദ്യം തയ്യാറാക്കും. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥം തളിച്ചാണ് നിവേദ്യം ദേവിക്കായി സമര്‍പ്പിക്കുന്നത്. ഉച്ചയോടെ പൊങ്കാല നിവേദ്യം ദേവിക്കായി സമര്‍പ്പിക്കും.
ലോകത്തെവിടെയിരുന്നും യഥാവിധി പൊങ്കാലയിട്ടാല്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം ഒഴുകിയെത്തും. വീട്ടില്‍ പൊങ്കാലയിടാന്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കഴിയുമെങ്കില്‍ ലളിത സഹസ്രനാമം ജപിക്കുക. ഒരു നിലവിളക്കില്‍ അഞ്ചുതിരിയിട്ട് ദീപം തെളിയിച്ച് വീട്ടിലെ വളരെ ശുദ്ധമായ ഒരിടത്ത് അടുപ്പ് തയ്യാറാക്കി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുക. ആറ്റുകാല്‍ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ തീ തെളിയിച്ച് അത് പുറത്തെ അടുപ്പിലേക്ക് പകരുന്ന സമയത്ത് കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്ന് കൈവിളക്കിലേക്ക് തീ പകര്‍ന്ന് അത് അടുപ്പിലെ വിറകിലേക്ക് പകരുക. മണ്‍കലത്തില്‍ വെള്ളം വെച്ച് തിളയ്ക്കുമ്പോള്‍ അതിലേക്ക് ഭക്തിപൂര്‍വ്വം അന്നം സമര്‍പ്പിക്കുക. അരി തിളച്ച് തൂവിയാല്‍ ശര്‍ക്കരയും തേങ്ങയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യും അടക്കം അതിലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം സമര്‍പ്പിക്കുക. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം ഭക്തരുടെ പൊങ്കാലപ്പായസത്തില്‍ തയ്യാറാക്കുന്ന അതേസമയം ഒരു കിണ്ടിയില്‍ ജലമെടുത്ത് അതില്‍ സപ്തനദികളെ സങ്കല്‍പ്പിച്ച് തുളസിയിലയിട്ട് വിശുദ്ധമാക്കി വീട്ടില്‍ തയ്യാറാക്കിയ പൊങ്കാലപ്പായസത്തില്‍ തളിച്ച് ദേവിക്ക് സമര്‍പ്പിച്ചതായി സങ്കല്‍പ്പിക്കാം.
പൊങ്കാലയ്ക്ക് പലതരത്തില്‍ വ്രതം അനുഷ്ഠിക്കാം. ശബരിമല ദര്‍ശനത്തിന് ചെയ്യുന്നത് പോലെ 41 ദിവസം വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. അതല്ലാതെ 21 ദിവസവും അഞ്ചുദിവസവും മൂന്നുദിവസവും വ്രതമെടുക്കുന്നവര്‍ ഉണ്ട്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വ്രതം എടുക്കണം എന്നാണ് വിശ്വാസം. വ്രതമെടുക്കുമ്പോള്‍ മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുക. സസ്യാഹാരങ്ങളും ഫലമൂലാദികളും കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
ഇത്തവണത്തെ പൊങ്കാലയ്ക്കും വന്‍ സ്ത്രീജനങ്ങള്‍ എത്തും.
"
https://www.facebook.com/Malayalivartha


























