സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...

കേരളത്തിൽ രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം. തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നുപേർ മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബൈക്ക് ഫുട്‌പാത്തിലിടിച്ചായിരുന്നു അപകടം.
നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനുകാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നേകാലോടെയായിരുന്നു സംഭവം. കാറിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രാമനാട്ടുകര സ്വദേശികളായ ഇവർ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മൂന്നുപേർ മരണപ്പെടുകയായിരുന്നു. വിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ലോറി കാറിലേയ്ക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha


























