2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെ; സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

രേഖകളിലും നയപ്രഖ്യാപനങ്ങളിലുമൊതുങ്ങുന്ന ‘ഇസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മതിയാകില്ലെന്നും അത് പ്രവർത്തനത്തിലൂടെ തെളിയിക്കേണ്ട സമയമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . തൈക്കാട് ലെമൺ ട്രീ ഹോട്ടലിൽ നടന്ന സി.ഐ.ഐ എമർജിംഗ് ട്രാവൻകൂർ സമിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ–വ്യവസായ രംഗങ്ങൾ കൈകോർത്താൽ മാത്രമേ സംസ്ഥാനത്തിന്റെ യഥാർത്ഥ വളർച്ച സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. 2047ലെ ‘വികസിത ഭാരത’ ലക്ഷ്യവുമായി ബന്ധിപ്പിച്ചുകൊണ്ട്, വികസിത ഭാരതത്തിലേക്കുള്ള യാത്ര വികസിത കേരളത്തിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണസംവിധാനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ സജീവ പങ്കാളിത്തം വളർച്ചയ്ക്ക് നിർണായകമാണെന്നും “വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാധ്യമല്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സ്വാഭാവിക ശക്തികളെ അടിസ്ഥാനമാക്കി മേഖലാ കേന്ദ്രീകൃത പരിശീലന സംവിധാനങ്ങൾ രൂപപ്പെടുത്തണമെന്ന് ഗവർണർ ആഹ്വാനം ചെയ്തു. തീരദേശം, മത്സ്യബന്ധനം, ടൂറിസം, തീരദേശ വ്യവസായങ്ങൾ, സാങ്കേതിക മേഖലകൾ എന്നിവയിൽ വൻ സാധ്യതകളുണ്ടെന്നും പാരമ്പര്യ വൈദഗ്ധ്യവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച വളർച്ചയാണ് സംസ്ഥാനത്തിന്റെ ഭാവി നിർണയിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha























