തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...

തളിപ്പറമ്പില്‍ എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ തോല്‍പിക്കാല്‍ കണ്ണൂര്‍ സിപിഎമ്മില്‍തന്നെയുള്ള ചാവേറുകള്‍ കളത്തിലിറങ്ങുന്നു. എംവി ഗോവിന്ദന്റെ ഭാര്യ എന്നതിലോ ഗോവിന്ദന്റെ തളിപ്പറമ്പിലെ പിന്‍ഗാമി എന്ന നിലയിലോ അല്ല വോട്ടര്‍മാരുടെ കട്ടക്കലിപ്പ്. അഹങ്കാരത്തിന്റെയും കൊടുംക്രൂരതയുടെയും ആള്‍രൂപമായ ഒരാളെ നിയമസഭയിലേക്ക് ആനയിക്കാന്‍ തളിപ്പറമ്പിലെ വോട്ടര്‍മാരും സഖാക്കളും താല്‍പര്യപ്പെടുന്നില്ല. പാര്‍ഥ ബില്‍ഡേഴ്‌സ് എംഡി സാജന്‍ പാറയില്‍ എന്ന പ്രവാസി നിക്ഷേപകന്‍ ആത്മഹത്യ ചെയ്യാനിടയായതില്‍ അന്ന് ആന്തൂര്‍ നഗരസഭാധ്യക്ഷയായിരുന്ന സഖാവ് ശ്യാമളയുടെ പങ്ക് കേരളം മറന്നിട്ടില്ല. കണ്ണൂര്‍ എംഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് പിപി ദിവ്യ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ സ്വീകരിക്കാന്‍ മുന്നില്‍ നിന്നതും ഇതേ ശ്യാമളയാണ്.
ഹാരാര്‍പ്പണം ചെയ്ത് ദിവ്യയെ ശ്യാമള സ്വീകരിച്ചാനയിച്ച കാഴ്ച കേരളം ലജ്ജയോടെയാണ് അന്നു കണ്ടത്. ആ സംഭവത്തെയും സിപിഎം സംസ്ഥാന സെക്രട്ടറിയായ ഭര്‍ത്താവ് എംവി ഗോവിന്ദന്‍ യാതൊരു ഉളിപ്പുമില്ലാതെ അന്നു ന്യായീകരിക്കുകയായിരുന്നു. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍തന്നെ ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പുണ്ടായപ്പോള്‍ എംവി ഗോവിന്ദന്‍ ആ നീക്കത്തെ വെട്ടിനിരത്തിയാണ് ഭാര്യയ്ക്ക് സീറ്റ് ഉറപ്പിച്ചുകൊടുത്തത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിംഗ് സീറ്റായ തളിപ്പറമ്പില്‍ ശ്യാമളയെ പരിഗണിക്കാനുള്ള തീരുമാനം പുറത്തു വന്നതുമുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ്. കുടുംബാധിപത്യം അനുവദിക്കില്ലെന്നും, ബിഹാര്‍ അല്ല കേരളമാണിതെന്നും സിപിഎം അണികളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രതികരണങ്ങള്‍ പുറത്തു വന്നു. നേതാക്കളുമായി ബന്ധമുള്ള സൈബര്‍ പോരാളികള്‍ രംഗത്തുവന്നതും ശ്രദ്ധേയമായി.
1967 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 1970-ല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്‍ 22,689 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എന്നാല്‍ ഇത്തവണ തളിപ്പറമ്പില്‍ പതിനായിരം വോട്ടിന് തോല്‍ക്കുമെന്നും തോല്‍പ്പിക്കുമെന്നുമാണ് സൈബര്‍ പോരാളികളായ സഖാക്കള്‍ പറയുന്നത്.
സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പോസ്റ്റുകളും മറ്റും പ്രത്യക്ഷപ്പെട്ടിരിക്കെയും ഭാര്യയെ മത്സരിപ്പിച്ചേ അടങ്ങു എന്ന നിലപാടിലാണ് എംവി ഗോവിന്ദന്‍. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ആദ്യംതന്നെ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യമുയര്‍ത്തി സീറ്റ് സുരക്ഷിതമാക്കി നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചുവെന്നാണ് ആദ്യ വിമര്‍ശനം.ഇവിടെ ഉയര്‍ന്നുവന്ന പ്രധാന പേര് പി.കെ.ശ്യാമളയുടെതായിരുന്നു. ഇതിനിടെ എന്‍.സുകന്യയുടെ പേരുംവന്നു. രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനംചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യയാണ് മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയായ സുകന്യ. എന്നാല്‍ സുകന്യയെ വെട്ടിനിരത്തിയാണ് ശ്യാമളയ്ക്ക് ഗോവിന്ദന്‍ തളിപ്പറമ്പ് ഉറപ്പിച്ചുകൊടുത്തത്.
തളിപ്പറമ്പില്‍ ശ്യാമളയ്ക്ക് പകരം എം.വി ജയരാജനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തിനും പ്രസക്തിയുണ്ടായില്ല.
അതേ സമയം തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ ശ്യാമളയെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധവുമായി സിപിഎം അണികളും അനുഭാവികളും രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പുനരാലോചനക്ക് സാധ്യതയുണ്ടെന്നു സംസാരമുയര്‍ന്നു. ശ്യാമളയ്ക്ക് പകരമായി എം.വി ജയരാജനെ തളിപ്പറമ്പില്‍ പരിഗണിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് നിര്‍ണായകമാണ് നേതൃത്വം തീരുമാനം തിരുത്തണമെന്നാണ് അണികള്‍ പരസ്യമായി ആവശ്യപ്പെടുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് അവര്‍ക്ക് സീറ്റ് നല്‍കിയതെന്ന ആക്ഷേപവും ഉന്നയിക്കുന്നു. പി.കെ ശ്യാമളയുടെ ജനകീയതയില്ലായ്മ വിജയസാധ്യതയെ ബാധിക്കുമെന്നും പറയുന്നു. ആന്തൂര്‍ നഗരസഭയിലുണ്ടായ വിവാദങ്ങളും പ്രവാസിയുടെ ആത്മഹത്യയും പി.കെ ശ്യാമളയുടെ ജയസാധ്യതയെ ബാധിച്ചേക്കുമെന്നും അണികള്‍ ഭയപ്പെടുന്നു.സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമ്പോള്‍ ആ വ്യക്തിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും പാര്‍ട്ടി അണികളുമായുള്ള ആത്മബന്ധവുമാണ് ഏറ്റവും പ്രധാനമെന്നും എന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ഇപ്പോഴത്തെ സ്ഥാനാര്‍ഥി നിര്‍ണയം അങ്ങേയറ്റം പുനര്‍വിചിന്തനം അര്‍ഹിക്കുന്ന ഒന്നാണെന്നും ഒരു വിഭാഗം സഖാക്കള്‍ തുറന്നടിക്കുന്നു.
ഞാനും അപ്പനും സുഭദ്രാമ്മയും തീരുമാനിക്കും; മക്കത്തായം, മരുമക്കത്തായം, ഭാര്യത്തായം.. എന്നടക്കമുള്ള പരിഹാസവും സെല്‍ഫ് ഗോള്‍ ആരോപണവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി പുനരാലോചനക്ക് ഒരുങ്ങുന്നത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമതീരുമാനം എടുക്കും.കേട്ടത് സത്യം എങ്കില്‍ ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി തളിപ്പറമ്പില്‍ തോല്‍ക്കാന്‍ പോകുന്നുവെന്ന് സൈബറിടങ്ങളില്‍ കുറിക്കുന്നവരുമുണ്ട്.
തളിപ്പറമ്പ് പോലുള്ള ഇടത് കോട്ട നിലനിര്‍ത്താന്‍ കൂടുതല്‍ ജനസമ്മതിയുള്ള നേതാവിനെ പാര്‍ട്ടി കണ്ടെത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിന് മണ്ഡലത്തില്‍ സ്വാധീനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന മുന്നറിയിപ്പാണ് പ്രവര്‍ത്തകര്‍ നല്‍കുന്നത്.പി.കെ ശ്യാമളയ്ക്ക് താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ലെന്നും അവര്‍ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നും അണികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തളിപ്പറമ്പ് സിപിഎമ്മിന്റെ ശക്തമായ കോട്ടയാണെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ആയി കുറഞ്ഞതും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഈ മണ്ഡലത്തില്‍ 8000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതും വോട്ടിംഗ്‌രീതിയില്‍ മാറ്റം വരുന്നതിന്റെ സൂചനയായി അണികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യത്തില്‍ പി.കെ. ശ്യാമളയെപ്പോലൊരു സ്ഥാനാര്‍ത്ഥി വരുന്നത് മണ്ഡലം കൈവിട്ടുപോകാന്‍ കാരണമാകുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ആന്തൂര്‍ വിവാദത്തിന്റെ പേരില്‍, നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമള രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു അന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. ചട്ടങ്ങള്‍ ലംഘിച്ച് അവിടെ കെട്ടിടം നിര്‍മിച്ചുവെന്ന പ്രശ്‌നമാണ് ഉയര്‍ന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായാണ് കൊടിയേരി വിശദീകരണം പറഞ്ഞത്.
താന്‍ അധ്യക്ഷയുടെ കസേരയില്‍ ഉള്ളടത്തോളം കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്നു പി.കെ.ശ്യാമള സാജനോടു പറഞ്ഞതായി പ്രത്യേകാന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയില്‍ സാജന്റെ ഭാര്യ ബീന അന്ന് പറഞ്ഞത്.
ശ്യാമള ചെയര്‍പേഴ്‌സനായിരിക്കേയാണ് ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന് കെട്ടിട ലൈസന്‍സ് കൊടുക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ ആരോപണവിധേയയായ ശ്യാമള പാര്‍ട്ടിയിലും പുറത്തും ഏറെ ഒറ്റപ്പെട്ടിരുന്നു. ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് അന്ന് പല മുതിര്‍ന്ന അംഗങ്ങളും അന്നു കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊന്നു വകവയ്ക്കാതെയാണ് ഭാര്യയെ സ്ഥാനാര്‍ഥിയാക്കാനുള്ള ഗോവിന്റെ പടപ്പുറപ്പാട്.
https://www.facebook.com/Malayalivartha





















