തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

തൃശൂരിൽ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽ കുമാറാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഷാൾ അണിയിച്ച് അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കെഎസ്‌യുവിലൂടെയാണ് അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ തലങ്ങളിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനിൽകുമാർ. തൃശൂർ ജില്ലയിൽ ബി ജെ പിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുമെന്നും കോൺഗ്രസ് മത തീവ്രവാദ സംഘങ്ങൾക്ക് അടിമപ്പെട്ടു കഴിഞ്ഞതായും അഡ്വ. അനിൽ കുമാർ പറഞ്ഞു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീതും ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സീമ വിനീത് അടക്കം 15 പേരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ഇന്ന് ബിജെപിയിൽ അംഗത്വം എടുത്തത്. മുൻപും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. വാർത്തസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ മറുപടി നൽകിയില്ല. ബിജെപിയുടെ സ്ഥാനാർത്ഥിപട്ടിക എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. നാളെ രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി.
അതേസമയം പോലീസ് എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പട്ട് മുൻ ഡിജിപി ആർ ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും പോക്സോ കേസ് നിലനിൽക്കില്ലെന്നുമാണ് വാദം. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടികളുടെ പേര് വെളിപ്പെടുത്തി എന്ന പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം കേസ് എടുത്തത്. എന്നാൽ കോടതിയ്ക്ക് പോക്സോ കേസ് എടുക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും ഹർജിയിൽ ആർ ശ്രീലേഖ വ്യക്തമാക്കുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കേസിൽ വിധി വരുന്നത് വരെ തുടർ നടപടികൾ തടയണമെന്ന ശ്രീലേഖയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ തന്നെ രംഗത്തിറക്കാന്‍ ബിജെപി ഉറപ്പിച്ചതോടെ ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങും. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.കെ.പ്രശാന്ത് എംഎല്‍എയും തിരിച്ചുപിടിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനും കൂടി എത്തുന്നതോടെ സ്റ്റാര്‍ മണ്ഡലമായി മാറും വട്ടിയൂര്‍കാവ്. ബിജെപി വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നാളെ തുടക്കമാകും. നര്‍മ്മദ കോപ്ലക്സിന് സമീപം നാളെ രാവിലെ 10.30 ന് ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിക്കും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സമൂഹത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധീകരിക്കുന്നവരും പരിപാടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് സംസാരിച്ചിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശഭരണ തിരഞ്ഞെടുപ്പിലും വട്ടിയൂര്‍കാവില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണു ബിജെപി രണ്ടു മുന്നണികള്‍ക്കും മുന്‍പേ കളത്തിലിറങ്ങുന്നത്. തദ്ദേശതിരഞ്ഞെടുപ്പിനു ശേഷം മണ്ഡലത്തില്‍ വിപുലമായ പഠനം നടത്തിയെന്നും ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും നേതൃത്വം വ്യക്തമാക്കുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ 2497 വോട്ടിന്റെ ഭൂരിപക്ഷം എന്‍ഡിഎയ്ക്കു ലഭിച്ചിരുന്നു. 1,63,063 വോട്ടര്‍മാരാണ് ഇത്തവണ വട്ടിയൂര്‍കാവിലുള്ളത്. ഇതില്‍ 77550 പുരുഷന്മാരും 85510 സ്ത്രീകളുമാണ്. കഴിഞ്ഞ തവണ 208543 വോട്ടാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 137636 വോട്ട് പോള്‍ ചെയ്യപ്പെട്ടു. ഈ വര്‍ഷം എസ്‌ഐആര്‍ പ്രക്രിയ കഴിഞ്ഞതോടെ മണ്ഡലത്തില്‍ നാല്‍പതിനായിരത്തിലധികം വോട്ടര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്.
മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റായിരുന്ന വട്ടിയൂര്‍കാവ് 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് ഇടത്തേയ്ക്കു ചാഞ്ഞത്. 2021ലും മണ്ഡലം പ്രശാന്തിനൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ മുരളീധരനെ തന്നെ കളത്തിലറിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2011ല്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിനു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ.മുരളീധരനൊപ്പമായിരുന്നു വോട്ടര്‍മാര്‍. 2011 ല്‍ കെ.മുരളീധരന്‍ 16,167 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ 7,622 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ തോല്‍പിച്ചത്. സിപിഎം സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാംസ്ഥാനത്തായി. എന്നാല്‍ 2019 ല്‍ കെ.മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെത്തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വി.കെ.പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി കോട്ട പിടിച്ചെടുക്കുകയായിരുന്നു. 2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി.രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.
ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്‍ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലമാണ് വട്ടിയൂര്‍ക്കാവായത്. മണ്ഡലത്തിന്റെ ഭാഗമായിരുന്ന വട്ടിയൂര്‍ക്കാവ്, കുടപ്പനക്കുന്ന് പഞ്ചായത്തുകളും കോര്‍പറേഷനിലെ 10 വാര്‍ഡുകളും ശാസ്തമംഗലം, കുന്നുകുഴി, നന്തന്‍കോട്, കണ്ണമൂല വാര്‍ഡുകളും ചേര്‍ന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം നിലവില്‍വന്നത്. പഞ്ചായത്തുകള്‍ കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തതോടെ 24 വാര്‍ഡുകളും നാലാഞ്ചിറ വാര്‍ഡിന്റെ പകുതിയും മണ്ഡലത്തിലായി. മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഉള്ളൂര്‍, കടകംപള്ളി പഞ്ചായത്തുകള്‍ കഴക്കൂട്ടം മണ്ഡലത്തിന്റെ ഭാഗമായി. തിരുവനന്തപുരം നോര്‍ത്തില്‍ 1977ല്‍ എന്‍ഡിപി, 1980ല്‍ സിപിഎം, 1982ല്‍ കോണ്‍ഗ്രസ്, 1987, 1991, 1996 വര്‍ഷങ്ങളില്‍ സിപിഎം, 2001ല്‍ കോണ്‍ഗ്രസ്, 2006ല്‍ സിപിഎം എന്നിങ്ങനെയായിരുന്നു വിജയം.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് തുടർച്ചയായി മൂന്നാമൂഴം ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ്പർ വേടൻ ആലപിച്ച ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 'ഒന്നായ് തുടരാം നവകേരളത്തിലേക്ക്' എന്ന ടാഗ് ലൈനോടെ 'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ലൈഫ് മിഷൻ വീട്, വയനാട് ടൌൺഷിപ്പുമടക്കം വിവിധ പദ്ധതികൾ സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിച്ചും, മത്സ്യത്തൊഴിലാളികളും, ശുചീകരണ തൊഴിലാളികളും, പ്രളയ, മണ്ണിടിച്ചിൽ ദുരിത ബാധിതരുടെ പുനരധിവാസവുമെല്ലാം പ്രചരണഗാന ദൃശ്യങ്ങളിലുണ്ട്.
'ഒരുവിരൽ മഷി പോരാട്ടമേ...' എന്ന ഹൂക്ക് ലൈനോടെയുള്ള പാട്ടിൽ 'അറിവുള്ള കരം അധികാരപേനയെടുക്കട്ടെ, ആ മഷികൊണ്ട് പുതുതലമുറ നീതിയെഴുതട്ടേ' എന്നിങ്ങനെ ആവേശം കൊളിക്കുന്ന വരികൾ ആലാപിച്ച് വേടനും പ്രത്യക്ഷപ്പെടുന്നുണ്ട്. 2021ലും എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണഗാനം പുറത്തിറക്കിയിരുന്നു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സിത്താര കൃഷ്ണകുമാറാണ് സംഗീതം നൽകി ആലപിച്ചിരുന്നത്. 'അന്തിവിണ്ണിൽ അമ്പിളിക്കല' എന്ന ഗാനമായിരുന്നു 2021ലെ പ്രചരണ ഗാനം.
വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു. വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തിൽ തുടർന്നു. ഇതിന് പിന്നാലെ മൂന്നാമതും വര്‍ക്കലയിൽ ജോയിയെ സ്ഥാനാര്‍ത്ഥിയാക്കി.
ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി വീണ്ടും വി ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിൽ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനുളള തീരുമാനാണ് ജോയിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലെന്നായിരുന്നു എംവി ഗോവിന്ദൻ മറുപടി നൽകി.സംസ്ഥാന സമിതിയംഗമെന്ന നിലയിയിലാണ് എഎ റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയതെന്നും ഗോവിന്ദൻ യോഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോണ്‍ഗ്രസിൽ അതൃപ്തി. സിഎംപിയുടെ സിപി ജോണിനെ തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ രാജി ഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികള്‍ രംഗത്തെത്തി. ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്നാണ് ആവശ്യം. സിപി ജോണിനെ മത്സരിപ്പിച്ചാൽ രാജി ഉറപ്പാണെന്നാണ് മുന്നറിയിപ്പ്. സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. ഘടകകക്ഷി മത്സരിച്ചാൽ അതിന്‍റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും കത്തിൽ പറയുന്നു. സീറ്റ് സിഎംപിക്ക് നൽകരുതെന്ന് 12 മണ്ഡലം പ്രസിഡന്‍റുമാരും ആവശ്യപ്പെട്ടു.
വിഡി സതീശന്‍റെ പുതുയുഗയാത്രയുടെ പര്യടനം പൂര്‍ത്തിയായതോടെ സീറ്റ് വിഭജന ചര്‍ച്ച വീണ്ടും യുഡിഎഫ് തുടങ്ങാനിരിക്കെയാണ് തിരുവനന്തപുരം സെന്‍ട്രൽ സീറ്റിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. സിപി ജോണിന് തിരുവനന്തപുരം സെന്‍ട്രലാണോ തിരുവമ്പാടിയാണോയെന്ന് യുഡിഎഫിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരുവനന്തപുരം സെന്‍ട്രൽ അടക്കം പരിഗണനയിലിരിക്കെയാണ് സീറ്റ് വിഭജന ചര്‍ച്ചക്കിടെ ഡിസിസി ഭാരവാഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മുസ്ലീം ലീഗിന് കഴിഞ്ഞ തവണത്തേതു പോലെ 27 സീറ്റെന്നത് നിലവിലെ ധാരണ.
എന്നാൽ, പരസ്പരം വച്ചു മാറുന്ന സീറ്റുകള്‍ ഏതൊക്കെയെന്നതിൽ തീരുമാനമാകണം. തിരുവമ്പാടി നൽകാൻ തയ്യാറുള്ള ലീഗിന് പകരം ഏതു സീറ്റെന്നതിൽ തീരുമാനമായില്ല . പട്ടാമ്പിയാണ് പരിഗണനയിലുള്ളത്. പുനലൂരും ചടയമംഗലവും ലീഗും കോണ്‍ഗ്രസും വെച്ചുമാറാമെന്ന നിര്‍ദ്ദേശത്തിലും തീരുമാനമെടുക്കണം. മട്ടന്നൂര്‍ വേണ്ടെന്ന പറഞ്ഞ ആര്‍എസ്പി അഞ്ചാം സീറ്റായി കാഞ്ഞങ്ങാട് ആവശ്യപ്പെടുന്നുണ്ട്. 3 സീറ്റെങ്കിലും ഏറ്റെടുക്കാനുള്ള നീക്കത്തിന് വഴങ്ങാത്ത കേരള കോണ്‍ഗ്രസിനോടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലേ ഉണ്ടാകു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷം. എലത്തൂർ മണ്ഡലത്തിൽ നിന്ന് എകെ ശശീന്ദ്രനെ മാറ്റണമെന്ന് പിസി ചാക്കോ ആവശ്യപ്പെട്ടു. ശശീന്ദ്രൻ സ്വയം ഒഴിയണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പിസി ചാക്കോ ആവശ്യപ്പെട്ടത്. എന്നാൽ മത്സര രംഗത്തുനിന്ന് സ്വയം മാറില്ലെന്നാണ് എകെ ശശീന്ദ്രൻ്റെ പ്രതികരണം. പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രൻ പറയുന്നു. അതേസമയം, ഈ മാസം 9 ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
https://www.facebook.com/Malayalivartha
























