പട്ടിണി കിടക്കുന്ന ആളുകളോ, കുടുംബമോ നമ്മുടെ സംസ്ഥാനത്ത് ഇല്ല; എല്ലാവർക്കും സമ്പൂർണ്ണമായി ഭക്ഷണം ഉറപ്പാക്കിയ നാട് കേരളമാണ്; കേരളത്തിലെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയതായി മന്ത്രി ജി.ആർ അനിൽ

കേരളത്തിലെ സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പോത്തൻകോട് ഗവ.യു.പി സ്കൂളിലെ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങൾ സ്കൂളിൽ പോകാതെ തെരുവിൽ അലയുന്ന കാഴ്ച്ച കേരളത്തിൽ കാണാൻ കഴിയില്ല. ലോകത്തിലെ ഏത് കോണിലുള്ള മലയാളിക്കും തന്റെ നാടിനെക്കുറിച്ച് ഇക്കാര്യം അഭിമാനത്തോടെ പറയാം. കണിയാപുരം സബ് ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകളിലും വർണ്ണക്കൂടാരം പദ്ധതി അനുവദിച്ചു. ഇന്ന് കേരളത്തിലെ സ്വകാര്യ സ്കൂളുകളിൽ ഉള്ളതിനേക്കാൾ സൗകര്യങ്ങൾ സർക്കാർ സ്കൂളുകളിൽ ഉണ്ട്. സാധാരണക്കാരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും കയ്യെത്തുന്ന ദൂരത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പട്ടിണി കിടക്കുന്ന ആളുകളോ, കുടുംബമോ നമ്മുടെ സംസ്ഥാനത്ത് ഇല്ല. എല്ലാവർക്കും സമ്പൂർണ്ണമായി ഭക്ഷണം ഉറപ്പാക്കിയ നാട് കേരളമാണ്. എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ലഭ്യമാകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. അതുകൊണ്ടാണ് പട്ടിണി അകറ്റുവാൻ കഴിഞ്ഞത്. അഞ്ച് വർഷത്തിനുള്ളിൽ 7,19,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിൽ വർണ്ണക്കൂടാരം നിർമ്മിച്ചത്.
https://www.facebook.com/Malayalivartha























