മാർക്സിസ്റ്റ് പാർട്ടി പിളരും ? യഥാർത്ഥ മാർക്സിസ്റ്റുകൾ ഒരുമിക്കുന്നു ബേബിയുടെ പിന്തുണ ഉറപ്പിച്ചു ?

സഹോദരനായ ജി.ഭുവനേശ്വരൻ ആക്രമിക്കപ്പെട്ട് ആശുപത്രിയിലായിട്ടും പിന്നീട് മരണപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് സിപിഎം മുൻ നേതാവ് ജി.സുധാകരൻ തുറന്നടിച്ചു.. കേസ് നടത്താൻ ആരും പൈസ തന്നില്ല. രക്തസാക്ഷി ഫണ്ടും പിരിച്ചില്ല. വീട്ടിലെ ആഞ്ഞിലി മരം വെട്ടിവിറ്റാണ് കേസ് നടത്തിയത്. ഇടതു സർക്കാർ ഭരിച്ചിട്ടും അന്ന് കേസിൽ അപ്പീൽ പോയില്ലെന്നും ജി.സുധാകരൻ പറഞ്ഞു.
‘‘ അനുജൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയ കോൺഗ്രസിലേക്ക് പോകുന്നു എന്നാണ് അക്ഷേപം. അവർക്ക് ഭുവനേശ്വരനെ അറിയാമോ? ഞാനും കുടുംബവും അനുഭവിച്ച വിഷമം അറിയാമോ? എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അവൻ പന്തളം എൻഎസ്എസ് കോളജിലെ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. രാവിലെ ക്ലാസിലിരിക്കുകയായിരുന്നു. പുറത്ത് സംഘർഷം നടക്കുന്നതായി എസ്എഫ്ഐക്കാർ വന്ന് അവനോട് പറഞ്ഞു. പോകേണ്ടെന്ന് അധ്യാപകൻ പറഞ്ഞു. പക്ഷേ, യൂണിറ്റ് സെക്രട്ടറിയായതുകൊണ്ട് പോയി.
പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിലായിരുന്നു സംഘർഷം. കെഎസ്‌യു, ഡിഎസ്‌യു പ്രവർത്തകർ സൈക്കിൾ ചെയിൻകൊണ്ട് അടിച്ചു. അവൻ കരഞ്ഞുകൊണ്ട് സ്റ്റാഫ് റൂമിൽ ചെന്നിരുന്നു. കെഎസ്‌യുക്കാർ ഓടിച്ച എസ്എഫ്ഐക്കാർ അതുവഴി ഓടിവന്നു. അവനെ ശ്രദ്ധിക്കാതെ ജനൽചാടിപ്പോയി. പുറകേ വന്ന കെഎസ്‌യുക്കാർ ഭുവനേശ്വരനെ കാലിൽവാരി നിലത്തടിച്ചു. തലച്ചോർ തകർന്നു. അതോടെ ശബ്ദംപോയി. ശ്വാസം മാത്രമായി. കുളനട ആശുപത്രിയിൽ കൊണ്ടുപോയി. എംഎൽഎ സ്ഥലത്തുവന്നു. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി. അവർ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ പറഞ്ഞു.
ഞാൻ ജില്ലാ കമ്മിറ്റി ഓഫിസിലാണ് ഉണ്ടായിരുന്നത്. പരുക്കേറ്റതായാണ് എന്നോട് പറഞ്ഞത്. ഞാൻ ബസിൽ വീട്ടിൽ പോയി. വീട്ടിൽ കാര്യം പറഞ്ഞില്ല. മാവേലിക്കരയിലേക്ക് ബസിൽ പോയി. അവിടെ എത്തിയപ്പോൾ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നു. ആലപ്പുഴയിലെത്തിയപ്പോൾ അവന് ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 5 ദിവസത്തിനുശേഷം 1977 ഡിസംബർ 7ന് അവൻ മരിച്ചു. ഞാനാണ് ആശുപത്രിയിൽനിന്നത്. ആരെയും അവിടെ കണ്ടില്ല. കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് സംസ്ക്കരിക്കണമെന്ന് പാർട്ടി പറഞ്ഞു. മൃതദേഹം പാർട്ടിക്ക് വിട്ടുകൊടുത്തു. അവിടെയാണ് അടക്കിയത്. കേസ് വന്നു. 33 സാക്ഷികളുണ്ട്. കേസ് നടത്തി. ഒരു പൈസയും ആരും തന്നില്ല. ആഞ്ഞിലി വെട്ടിവിറ്റാണ് കുടുംബം കേസ് നടത്തിയത്.
ഞങ്ങൾ പരാതി പറഞ്ഞില്ല. ഒരു ഫണ്ടും പാർട്ടി പിരിച്ചില്ല. അന്ന് കഷ്ടപ്പാടുള്ള കാലമാണ്. എനിക്ക് ജോലിയില്ല. അതാണ് ഭുവനേശ്വരന്റെ ചരിത്രം. തമിഴ്നാട്ടിലും ബംഗാളിലും കോൺഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കിയില്ലേ? ഇത് രാഷ്ട്രീയമാണ്. എന്നെ കണ്ടാണ് സഹോദരൻ രാഷ്ട്രീയത്തിലിറങ്ങിയത്. അവന്റെ കേസ് തോറ്റു. പൊലീസാണ് ഒന്നാംപ്രതിയെന്നു കോടതി പറഞ്ഞു. അപ്പീൽ കൊടുക്കാൻ ആരും സഹായിച്ചില്ല. ഇടതു സർക്കാർ ഭരിക്കുന്ന കാലമാണ്. ടി.കെ.രാമകൃഷ്ണനാണ് ആഭ്യന്തരമന്ത്രി. അപ്പീൽ പോയില്ല.
വി.എസ് പറഞ്ഞിട്ടാണ് അവസാനം സ്പെഷൽ പ്രോസിക്യൂട്ടറെ വച്ചത്. ഇതാണ് ഭുവനേശ്വരന്റെ ചരിത്രം. ഭുവനേശ്വരന്റെ പേരിൽ സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ എസ്എഫ്ഐക്കാർ അത് മറന്നു. പൈസ കൊടുക്കുന്നില്ല. ‘പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷി ആകുമോ’ എന്നാണ് പഴയ ഒരു എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടുകാരുമൊത്ത് പാടിയത്. നല്ല കണ്ടീഷനിലല്ല പാടിയത്’’–ജി.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു നല്ല കമ്യൂണിസ്റ്റുകാരന്റെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്. മുൻ മന്ത്രി ജി. സുധാകരനെതിരെ സി പി എം എന്തിനാണ് നടപടിയെടുത്തത് ?സുധാകരന്റെ ഇറങ്ങി പോക്ക് പുതിയ സി പി എമ്മിന്റെ പിറവിക്ക് കാരണമാകുമോ? സമൂഹമാധ്യമങ്ങൾ സുധാകരന് പിന്നിൽ അണിനിരക്കുകയാണ്. യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായാൽ അതിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് യു ഡി എഫ്.
അമ്പലപുഴയിൽ സി പി എം ജയിച്ചെങ്കിലും സുധാകരനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിച്ചത്. എച്ച് സലാമിന് പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നായിരുന്നു സി പി എമ്മിൻറെ മുറുമുറുപ്പ്. 11125 വോട്ടാണ് സലാമിന് കിട്ടിയതെന്ന് ഓർമ്മ വേണം. 2016 ൽ സുധാകരന് കിട്ടിയ ഭൂരിപക്ഷം 23000 വോട്ടാണ്. അത് സുധാകരൻ ആണ്. ഇത് സലാമും.
സലാം അമ്പലപ്പുഴക്ക് യോജിച്ച സ്ഥാനാർത്ഥിയല്ലെന്ന് അദ്ദേഹത്തെ മത്സരിപ്പിച്ചപ്പോൾ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ ഇടതുമുന്നണി അരയും തലയും മുറുക്കി രംഗത്തിറങ്ങി. സുധാകരനും ഒട്ടും കുറച്ചില്ല.എന്നാൽ സീറ്റ് കിട്ടാത്തതിൻറെ സ്വാഭാവിക വിഷമം സുധാകരനുണ്ടായിരുന്നു. എന്നിട്ടും സുധാകരന് എതിരെയാണ് സിപിഎം സംസാരിച്ചത്.
എന്തുകൊണ്ടാണ് സുധാകരനെതിരെ സി പി എം സംസാരിച്ചത് ? സുധാകരൻ അച്ചടക്കമുള്ള പാർട്ടി നേതാവായിരുന്നു. അദ്ദേഹം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. ആർക്കും അദ്ദേഹത്തെ കുറിച്ച് ഒരു പരാതിയുമില്ല. എന്നിട്ടും പാർട്ടിക്ക് അദ്ദേഹം അനഭിമതനായി.
ഇവിടെയാണ് ഒന്നാം പിണറായി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ പ്രസക്തമാവുന്നത്. പൊതുമരാമത്ത് വകുപ്പിലാണ് താരതമ്യേന അഴിമതി കുറഞ്ഞിരുന്നത്. എന്നാൽ പൊതുമരാമത്ത് വകുപ്പിൽ മന്ത്രിയറിയാതെ അഴിമതി നടന്നിരുന്നു. അത് കിഫ്ബി വഴിയാണ് നടത്തിയത്. അതിൽ സുധാകരൻ അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് സുധാകരൻ തോമസ് ഐസക്കുമായി കൊമ്പുകോർത്തത്. ഊരാളുങ്കൽ എന്ന പാർട്ടി കമ്പനിക്ക് വഴിവിട്ട് കരാർ നൽകുന്നതിനെ സുധാകരൻ എന്നും എതിർത്തിരുന്നു. ഇത് സി പി എമ്മിനെ നിരന്തരം അസ്വസ്ഥരാക്കി. സുധാകരൻറെ അനുഭവം ആവർത്തിക്കാതിരിക്കാനാണ് രണ്ടാം വട്ടം പൊതുമരാമത്ത് വകുപ്പ് സി പി എം വിശ്വസ്തനെ ഏൽപ്പിച്ചത്. സുധാകരന് സീറ്റ് നൽകിയതുമില്ല.
ഇത്തരത്തിൽ തീർത്തും ദുഃഖിതനായ തന്നെ ആരോപണങ്ങൾ ഉയർത്തി വീണ്ടും വേദനിപ്പിക്കരുതെന്ന് ജി സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണ്. ആലപ്പുഴ ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നന്നായി കൊടുത്ത മാധ്യമങ്ങൾക്ക് അഭിനന്ദനമെന്നും സുധാകരൻ പറഞ്ഞു.
സി.പി.എം. ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ജി. സുധാകരനെതിരെ രൂക്ഷവിമര്‍ശം .ഉയർന്നിരുന്നു.
ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും. അവയെ കുറിച്ച് വീണ്ടും ചോദിച്ച് വേദനിപ്പിക്കരുത്. പത്രവാർത്ത കണ്ട് കൂടുതൽ പ്രതികരിക്കാനില്ലെന്നും അത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയിൽ മുൻമന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.
അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരന്റെ പ്രവർത്തനം അനുകൂലമായിരുന്നില്ലെന്നായിരുന്നു പൊതുവികാരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരൻ സജീവമായിരുന്നില്ലെന്നും വിമർശനപരമായ പ്രസ്താവനകൾ നടത്തിയെന്നും ചില അംഗങ്ങൾ ഉന്നയിച്ചു.
സി പി എമ്മിൻറെ സംസ്ഥാന കമ്മിറ്റി അറിയാതെ സുധാകരനെതിരെ ജില്ലാ കമ്മിറ്റി രംഗത്തെത്തില്ല. ഒരാളെ കൊല്ലാൻ തീരുമാനിച്ചാൽ സംയുക്തമായി കൊല്ലുന്ന പാർട്ടിയാണ് സി പി എം.11000 വോട്ടിന് ഒരു സ്ഥാനാർത്ഥി ജയിച്ചിട്ടും മുറുമുറുപ്പ് മാറിയില്ലെങ്കിൽ അത് മറ്റെന്തോ അസുഖമാണെന്ന് തന്നെ പറയേണ്ടി വരും.
വിറപ്പിച്ചും വിരട്ടിയും അഴിമതിക്ക് ഒപ്പം നിർക്കാൻ കഴിയുന്ന ഒരാളല്ല സുധാകരൻ. അദ്ദേഹത്തിന് ആരെയും ഭയമില്ല. ഇമേജിൻറെ തടവറയിൽ നിൽക്കുന്ന സുധാകരനെ അഴിമതിക്കാരനാക്കാൻ സി പി എം മാക്സിമം ശ്രമിച്ചതാണ്. അത് നടക്കാതെ വന്നതിൻറെ വൈരാഗ്യമാണ് പാർട്ടി തീർത്തുകൊണ്ടിരിക്കുന്നത്.
പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ അവഗണിക്കപ്പെട്ട നേതാക്കൾ അപമാനിതരായ നേതാക്കളുടെ സഹായത്തോടെ പുതിയ സി.പി എം രൂപീകരിക്കാൻ ശ്രമിക്കുന്നതായി സൂചനയുണ്ട്. പാർട്ടിക്കെതിരെ നിലകൊള്ളുന്നവരെ കൈകാര്യം ചെയ്യാനുള്ള തീരുമാനം പുതിയ നീക്കത്തിന്റെ വെളിച്ചത്തിൽ പുനരാലോചിക്കാൻ ഒരുങ്ങുകയാണ് സി.പി.എം. പുറത്തായവരെ അണിനിരത്തി പുതിയ ഫോറത്തിന് ശ്രമിക്കുകയാണ് സി പി എം.
സിപിഎം സംസ്ഥാനസമിതി അംഗങ്ങളുടെ പേര് പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനുള്ള സഖാക്കളുടെ അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. . പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം ഉയര്‍ത്താത്ത എന്‍.സുകന്യ പരോക്ഷമായാണ് ഒരു കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്.പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലാണ് സമൂഹ മാധ്യമ വിമർശനം പൊടിപൊടിക്കുന്നത്.
കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എന്‍.സുകന്യ വനിതാപ്രതിനിധിയായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ജെയിംസ് മാത്യുവിന്റെ ഭാര്യ കൂടിയായ എന്‍. സുകന്യ. പകരം ജോണ്‍ ബ്രിട്ടാസ്, വി.കെ. സനോജ്, എം. പ്രകാശ്, ബിജു കണ്ടക്കൈ എന്നിവരാണ് കണ്ണൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് സുകന്യ ചെഗുവേരയുടെ ഒരു വാചകം പങ്കുവെച്ചത്. ‘ഓരോ അനീതിയിലും നിങ്ങള്‍ കോപത്താല്‍ വിറയ്‌ക്കുന്നുവെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സഖാവാണ്.’ എന്നതാണ് ഈ വാചകം. ഇതിനൊപ്പം സിപിഎം നേതാവ് യു.പി. ജോസഫിനൊപ്പം സുകന്യ നില്‍ക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിരുന്നു.
യു.പി. ജോസഫ് തൃശൂര്‍ ജില്ലാ സെക്രട്ടറിയാകും എന്ന പ്രതീക്ഷിച്ചിരുന്ന വ്യക്തിയാണ്. പകരം മുന്‍ എംഎല്‍എ അബ്ദുള്‍ ഖാദറാണ് തൃശൂര്‍ ജില്ലാ സെക്രട്ടറി ആയത്. ഇതോടെ യു.പി. ജോസഫ് സംസ്ഥാന സമിതിയില്‍ ഉറപ്പായും എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതും നടന്നില്ല. പകരം ഉന്നതവിദ്യാഭ്യാസമന്ത്രിയായ ആര്‍.ബിന്ദുവാണ് തൃശൂരില്‍ നിന്നും സംസ്ഥാനസമിതിയില്‍ എത്തിയത്. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ അബ്ദുള്‍ ഖാദറും എത്തി.
അതുപോലെ പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഒരു പോസ്റ്റ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ചു. സിപിഎം നേതാവ് എം. സ്വരാജ് പറഞ്ഞ ഒരു പഴയ വാചകമാണ് പങ്കുവെച്ചത്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നതാണ് ഈ പോസ്റ്റ്.
ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം…’ എന്നാണ് സംസ്ഥാനസമിതിയില്‍ നിന്നും തഴയപ്പെട്ടതിനെ തുടര്‍ന്ന് എ. പത്മകുമാര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജിനെ സംസ്ഥാന സമിതിയില്‍ എടുത്തതിനെ വിമര്‍ശിച്ചുകൊണ്ട് പത്മകുമാര്‍ പ്രതികരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രനും പാർട്ടിയോട് കലഹത്തിലാണ്.
സിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ഉയരുന്നതും അസാധാരണമായ പ്രതിഷേധങ്ങളാണ്. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇടംപിടിക്കാത്തവര്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ശക്തമായ പ്രതിഷേധസ്വരമാണ് ഉയര്‍ത്തിയത്.
എതെങ്കിലും സമയത്ത് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുകയോ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയോ ചെയ്തവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന് മേനി പറയുമ്പോഴും ഒരു വിഭാഗത്തിന്റെ മാത്രം കൈകളിലേക്കു പാര്‍ട്ടിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിന് എതിരെ മുതിര്‍ന്ന നേതാവ് എ. പത്മകുമാർ ശക്തമായി പ്രതിഷേധിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിവാദങ്ങളില്ലാതെ സമ്മേളനം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് നേതൃത്വം അഭിമാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പത്മകുമാർ രംഗത്തെത്തിയത്. ഒൻപതു വര്‍ഷം മാത്രം പാര്‍ലമെന്ററി പരിചയമുള്ള വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുകയും ഏതാണ്ട് അരനൂറ്റാണ്ടോളം പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന തന്നെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പത്മകുമാർ സമൂഹമാധ്യമത്തിലൂടെ പരസ്യ പ്രതികരണം നടത്തിയത്.
പോസ്റ്റ് പിന്‍വലിച്ചെങ്കിലും പത്മകുമാർ നിലപാടില്‍ ഉറച്ചുനിന്നതോടെ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വീട്ടില്‍ നേരിട്ടെത്തി അനുനയശ്രമം നടത്തി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പത്മകുമാറിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്. വിഭാഗീയത അവസാനിച്ചതായി സി പി.എം അവകാശപ്പെടുമ്പോഴാണ് മുതിർന്ന നേതാക്കൾ തന്നെ ഇത്തരത്തിൽ പാർട്ടിയോട് നേരിട്ട് എതിർക്കാൻ തീരുമാനിച്ചിരിക്കുന്നത്. സി.പി. എമ്മിൽ നിന്നും വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതൊന്നും ആദ്യ സംഭവമല്ല.കെ ആർ ഗൗരിയമ്മയും എം.വി.രാഘവനുമൊക്കെ ഇത്തരത്തിൽ പാർട്ടിയിൽ നിന്നും പിളർന്ന് പോയവരാണ്. ഒടുവിൽ ടി - പി. ചന്ദ്ര ശേഖരന്റെ ആർ.എം. പിയും ഇത്തരത്തിൽ പിളർന്ന് മാറി. എന്നാൽ അന്നൊക്കെ പാർട്ടി ഒന്നടങ്കം പിളർന്നവർക്കെതിരെ നില കൊണ്ടു. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല.പാർട്ടിയിൽ നിന്നും പിളർന്ന് മാറുന്നവർക്കൊപ്പമാണ് ശരിയായ കമ്യൂണിസ്റ്റുകാർ. പിണറായിയുടെ നവ കമ്യൂണിസ്റ്റ് സങ്കൽപ്പത്തിനെതിരെ നിലകൊള്ളുന്ന ഒരു കൂട്ടം പ്രവർത്തകരും നേതാക്കളും സി.പി. എമ്മിൽ സജീവമാണ്. അവർ പ്രത്യക്ഷ കലഹത്തിന് പിന്തുണ നൽകുന്നതിന് പകരം മനസുകൊണ്ട് സി പി എമ്മിനെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. സി പിഎം പിളർന്നാൽ ഇവർ പിളർത്തിയവർക്കൊപ്പം നിൽക്കും. അതാണ് സാഹചര്യം.
വരുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ മൂന്നാമൂഴത്തിന് കാത്തിരിക്കുന്ന പിണറായിയുടെ ഹൃദയത്തിലേൽക്കുന്ന അമ്പായിരിക്കും ഇത്. സി പി എമ്മിന്റെ അവസാനം കാണുക എന്ന ലക്ഷ്യത്തിലേക്കാണ് അമർഷം പൂണ്ട നേതാക്കൾ സഞ്ചരിക്കുന്നത്. വി.എസ് അച്ചുതാനന്ദന്റെ സർക്കാരിനെ 2011 ൽ പിണറായി തോൽപ്പിച്ചത് ഇതേ ലൈനിലാണ്. 2016 ൽ വി എസിനെ മുന്നിൽ നിർത്തിയാണ് പിണറായി വോട്ടു പിടിച്ചത്. എന്നാൽ ജയിച്ചു വന്നതോടെ വി എസിനെ ഒഴിവാക്കി. പണ്ട് ഗൗരിയമ്മക്ക് നൽകിയ പണി അപ്പോഴും ആവർത്തിച്ചു. അതോടെ വി എസ് രോഗാതുരനായി. എന്നാൽ വി എസിനെ തോൽപ്പിക്കാനോ പകരം വയ്ക്കാനോ സി പിഎമ്മിൽ ഇന്നും ആരുമില്ല.
https://www.facebook.com/Malayalivartha





















