23 ദിവസത്തെ പ്രചരണം...തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്...
തിയതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചൂടും അലയടിച്ച് ഉയരുകയാണ്. 23 ദിവസത്തെ പ്രചരണം ഇക്കുറി പതിവിലും ശക്തമായിരിക്കുമെന്ന് ഉറപ്പാണ്. അതിവേഗം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നണികൾ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. സി പി എമ്മും സി പി ഐയും ഇതിനകം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. യു ഡി എഫും എൻ ഡി എയും ഏത്രയും വേഗം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ്. കേവലം 25 നാളിൽ അധികാര കസേരയുടെ വിധി കുറിക്കാനായി കേരളം പോളിംഗ് ബൂത്തിലെത്തും. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്. അട്ടിമറി സ്വപ്നമാണ് എൻ ഡി എ പങ്കുവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എൽ ഡി എഫ് സ്വപ്നങ്ങളുടെ ചെങ്കൊടിയേന്തുന്നത്. യു ഡി എഫിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫുമെല്ലാം പോരാട്ടത്തിനിറങ്ങും. തന്ത്രങ്ങൾ മെനഞ്ഞ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കളത്തിലുണ്ടാകും. ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം മുൻ അധ്യക്ഷൻ മാരായ വി മുരളീധരനും കെ സുരേന്ദ്രനുമടക്കം പോരിനിറങ്ങുന്നുണ്ട്. 10 വർഷത്തിനിപ്പുറം ഒരു ഭരണമാറ്റമുണ്ടാകുമോ? അതോ എൽ ഡി എഫ് സർക്കാർ തുടരുമോ? ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ആകാംക്ഷ. 25 നാളിൽ വിധികുറിച്ച് പിന്നെയും 25 നാൾ കാത്തിരിപ്പിന് ശേഷമാകും കേരളത്തിന്‍റെ 'വിധി' എന്താണെന്നത് അറിയാനാകുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യു ഡി എഫിന് വലിയ പ്രതീക്ഷ നൽകുമ്പോൾ, ഭരണത്തുടർച്ചയുടെ കരുത്തിൽ പ്രതിരോധിക്കാനാണ് എൽ ഡി എഫ് ശ്രമം. എൻ ഡി എ മൂന്നാം ശക്തിയായി പല മണ്ഡലങ്ങളിലും വോട്ട് പിടിക്കുന്നത് ആർക്ക് ഗുണമാകുമെന്നതാണ് 2026 ലെ മറ്റൊരു പ്രധാന ചോദ്യം. ഓരോ ജില്ലയിലും എത്രത്തോളം മുന്നേറ്റമുണ്ടാക്കാനാകും എന്നതിലാണ് മുന്നണികളുടെ ശ്രദ്ധ. ഈ ഘട്ടത്തിൽ 14 ജില്ലകളിലെയും സാഹചര്യവും സാധ്യതയും പ്രതീക്ഷയും കണക്കുകൂട്ടലു പരിശോധിക്കപ്പെടേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























