മകന്റെ ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ ദുരന്തം; ആംബുലൻസ് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം...

മകന്റെ ജീവൻ രക്ഷിക്കാനായുള്ള ആംബുലൻസിന്റെ ആ കുതിച്ചുപാച്ചിൽ അവസാനിച്ചത് ഒരു വലിയ ദുരന്തത്തിലാണ്. വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയിലായ മകനുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം.
ചിറ്റൂർ നല്ലേപ്പിള്ളി നരിചിറ സ്വദേശി മുഹമ്മദ് ഹനീഫയുടെ ഭാര്യ ജോറാമ്മയാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലിങ്കൽ പാലത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. വിഷം കഴിച്ച മകൻ മസ്‌ലഹിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആംബുലൻസിൽ ജോറാമ്മയെ കൂടാതെ മറ്റു രണ്ടു ബന്ധുക്കളും ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ ഒരു ബൈക്ക് പെട്ടെന്ന് മെയിൻ റോഡിലേക്ക് കയറി വന്നതാണ് അപകടത്തിന് കാരണമായത്. ബൈക്ക് ഇടിക്കാതിരിക്കാൻ ആംബുലൻസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടെങ്കിലും ബൈക്ക് ആംബുലൻസിന്റെ മുൻ ടയറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ മറിയുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ജോറാമ്മയെയും മറ്റു ബന്ധുക്കളായ റഹ്മത്ത്, റഹീം എന്നിവരെയും ഉടൻ തന്നെ മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്. അതേസമയം, വിഷം കഴിച്ച മസ്‌ലഹിനെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി. ജോറാമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതയായ ജോറാമ്മയ്ക്ക് ഹസീന എന്നൊരു മകൾ കൂടിയുണ്ട്.
https://www.facebook.com/Malayalivartha

























