കണ്ണന് മുന്നിൽ വെണ്ണ കൊണ്ട് തുലാഭാരം; കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച കേരള മുഖ്യമന്ത്രിയായി വിഡി സതീശൻ

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വി.ഡി. സതീശൻ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം. കെ. കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച് ദർശനം നടത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. രാവിലെ 6:40-ഓടെ ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിലെത്തിയ മുഖ്യമന്ത്രി, ആദ്യം റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് പങ്കെടുത്തത്.
അതിനുശേഷമാണ് അദ്ദേഹം കിഴക്കേ ഗോപുരകവാടത്തിലൂടെ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. മാസത്തിലൊരിക്കൽ ഗുരുവായൂരപ്പനെ ദർശിക്കാറുള്ള പതിവ് ഭക്തനായ അദ്ദേഹം, മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ സന്ദർശനത്തിൽ തൊഴുത് പ്രാർത്ഥിച്ചതിനൊപ്പം വെണ്ണ കൊണ്ടുള്ള തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്.
മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. ദേവസ്വം ചെയർമാൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് വരവേറ്റു. ക്ഷേത്രത്തിനകത്തും പുറത്തും തടിച്ചുകൂടിയ ഭക്തജനങ്ങൾ വി.ഡി. സതീശനെ കണ്ട സന്തോഷം പങ്കുവെച്ചു.
സോപാനത്തിനു മുൻപിൽ വെണ്ണയും കദളിപ്പഴവും സമർപ്പിച്ച് പ്രാർത്ഥിച്ച മുഖ്യമന്ത്രി, മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു. തുടർന്ന് നടന്ന തുലാഭാര വഴിപാടിനായി 71 കിലോഗ്രാം വെണ്ണയാണ് വേണ്ടി വന്നത്. ദർശനം പൂർത്തിയാക്കി 7:35-ഓടെ ക്ഷേത്രത്തിന് പുറത്തുകടന്ന അദ്ദേഹം കിഴക്കേ നടയിലെ ഗണപതി കോവിലിൽ നാളികേരമുടച്ചും പ്രാർത്ഥിച്ചു.
ഗുരുവായൂർ ദർശനത്തിന് ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ദർശനം നടത്തി. രാവിലെ എട്ടരയോടെ ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം കമ്മീഷണർ എം. മനോജ്കുമാർ, ക്ഷേത്രം മാനേജർ വി.എൻ. ഹരിഹര ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകിയാണ് സ്വീകരിച്ചത്. തൃപ്രയാറപ്പന് മീനൂട്ട്, കദളിക്കുല സമർപ്പണം, 101 വെടിവഴിപാട്, വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പണം തുടങ്ങിയ പ്രധാന വഴിപാടുകളും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
https://www.facebook.com/Malayalivartha


























