മന്ത്രി സണ്ണി ജോസഫിനെ ബന്ധു നിയമനകേസിൽ കുരുക്കിയത് ആരാണ്? എന്തായിരുന്നു കാരണം? യ സണ്ണിയെ കുറിച്ച് ആലോചിക്കുമ്പോൾ പൊറുക്കാൻ കെ.സി ഒരുക്കമല്ല..

മന്ത്രി സണ്ണി ജോസഫിനെ ബന്ധു നിയമനകേസിൽ കുരുക്കിയത് ആരാണ്? എന്തായിരുന്നു കാരണം? കെപി സി സി പ്രസിഡന്റിന്റെ ഉടുമുണ്ട് അഴിച്ച് നാണംകെടുത്തണമെന്ന വാശി ആർക്കായിരുന്നു. ഇതറിയണമെങ്കിൽ ആ പഴയ കഥ മനസിലാക്കണം. സാക്ഷാൽ കെ.സി വേണുഗോപാലാണ് ഈ കഥയിലെ വില്ലൻ. ഇരിക്കൂറിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ കെ സി വേണുഗോപാൽ ജയിക്കാൻ സാദ്ധ്യത കുറവാണെന്ന് റിപ്പോർട്ട് നൽകിയതിനാലാണ് സണ്ണി ജോസഫിനെ വൈദ്യുതി വകുപ്പ് നൽകി 'ഒതുക്കിയതെന്ന' റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ആദ്യം റവന്യൂ വകുപ്പാണ് സണ്ണി ജോസഫിന് നിശ്ചയിച്ചിരുന്നത്. എന്നാൽ, കെ സിയുടെ ഇടപെടലിലൂടെയാണ് അത് മാറ്റി വൈദ്യുതി വകുപ്പ് നൽകിയതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് ബന്ധുനിയമന കേസിൽ സണ്ണിയെ കുരുക്കിയത്. കണ്ണൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സണ്ണിയുടെ അളിയനാണെന്ന കാര്യം നന്നായറിയുന്നത് കെ.സി. വേണുഗോപാലിനാണ്. ഇരിക്കൂറിൽ കെ സി ജയിക്കില്ലെന്ന റിപ്പോർട്ടാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം ഡൽഹിയിൽ തെറിപ്പിച്ചത്.
ഇതിന് അവസരം ഒരുക്കിയ സണ്ണി ജോസഫിനെ വിടാൻ കെ സി തയ്യാറല്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ നടന്ന ചർച്ചകൾക്കിടെ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി ബന്ധപ്പെട്ടിരുന്നു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മത്സരിക്കാൻ പരിഗണിച്ച ഇരിക്കൂർ മണ്ഡലത്തിലെ വിജയസാദ്ധ്യതയെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഖാർഗെ ആവശ്യപ്പെട്ടു. ഇരിക്കൂറിൽ വിജയസാദ്ധ്യത കുറയ്‌ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നായിരുന്നു സണ്ണി ജോസഫ് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ സി ഈ റിപ്പോർട്ട് കണ്ടു. ഇതായിരിക്കാം വകുപ്പ് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇപ്പോഴത്തെ ബന്ധു നിയമനത്തിന് പിന്നിലും ഇതാവാം കാരണം.
മന്ത്രിമാരെ നിശ്ചയിച്ച ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ കൂടിയാലോചന നടത്തിയാണ് വകുപ്പുകൾ തീരുമാനിച്ചത്. സണ്ണിക്ക് റവന്യൂ വകുപ്പ് നീക്കിവച്ചുകൊണ്ടുള്ള പട്ടിക എഐസിസി അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ, ഗവർണർക്ക് പട്ടിക കൈമാറാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഡൽഹിയിൽ നിന്ന് ഖാർഗെയുടെ ഫോൺസന്ദേശം മുഖ്യമന്ത്രിക്ക് ലഭിച്ചു. റവന്യൂ വകുപ്പ് എ പി അനിൽ കുമാറിന് നൽകണമെന്നും പകരം വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന് നൽകണമെന്നുമായിരുന്നു സന്ദേശം. ഇതോടെ മുഖ്യമന്ത്രി നിസ്സഹായനായി.കെപിസിസി പ്രസിഡന്റിന് പ്രധാനപ്പെട്ട വകുപ്പ് നൽകാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ പി അനിൽ കുമാറിന് റവന്യൂ വകുപ്പും വിഷ്‌ണുനാഥിന് ടൂറിസം - സാംസ്‌കാരിക വകുപ്പും നൽകിയത് കോൺഗ്രസിൽ അസ്വാരസ്യങ്ങളുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസിൽ കനത്ത പോര് തുടരുന്നതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച നിയുക്ത എം.എൽ.എമാരുടെ അഭിപ്രായമറിയാൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ എ.ഐ.സി.സി നിരീക്ഷകൻ മുകുൾ വാസ്നികിന്‍റെ കൈയിലുണ്ടായിരുന്ന ഫയലിന്‍റെ ചിത്രത്തിലാണ് സണ്ണിയടക്കം നേതാക്കളുടെ നിലപാട് വ്യക്തമാകുന്നത്. ഇക്കാര്യം അടിവരയിടുന്ന ഫോട്ടോ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം പുറത്തുവിടുകയും ചെയ്തു.സണ്ണി ജോസഫിന് പുറമെ സന്ദീപ് വാര്യർ (തൃക്കരിപ്പൂർ), അഡ്വ. സജീവ് ജോസഫ് (ഇരിക്കൂർ), ടി.ഒ. മോഹനൻ (കണ്ണൂർ), ഉഷ വിജയൻ (മാനന്തവാടി), ടി. സിദ്ദീഖ് (കൽപ്പറ്റ) എന്നിവർ കെ.സിയുടെ പേര് നിർദേശിച്ചതായാണ് ചിത്രത്തിലുള്ളത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനെന്ന് കരുതപ്പെട്ട ഐ.സി. ബാലകൃഷ്ണൻ (ബത്തേരി) കെ.സി. വേണുഗോപാലിനൊപ്പാണ് ചെന്നിത്തലയെ പിന്തുണച്ചത്.
മറ്റുള്ളവരുടെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി’ എന്നാണെങ്കിൽ ഐ.സി ബാലകൃഷ്ണന്‍റെ പേരിന് നേരെയുള്ള കോളത്തിൽ ‘കെ.സി+ആർ.സി’ എന്നാണുള്ളത്.ഓരോ നിയുക്ത എം.എൽ.എക്കും ഒന്നാം പരിഗണന, രണ്ടാം പരിഗണന, മൂന്നാം പരിഗണന എന്നിങ്ങനെ മൂന്ന് കോളങ്ങൾ നൽകിയിരുന്നു. എന്നാൽ, സണ്ണി ജോസഫടക്കം രണ്ടും മൂന്നും കോളങ്ങൾ പൂർണമായും ഒഴിച്ചിട്ട് ഒന്നാം പരിഗണനയിൽ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. രണ്ടാമതായോ മൂന്നാമതായോ പോലും വി.ഡി. സതീശന്‍റെയോ രമേശ് ചെന്നിത്തലയുടെയോ പേര് നിർദേശിച്ചില്ലെന്നതാണ് കൗതുകകരം. ഐ.സി. ബാലകൃഷ്ണനാകട്ടെ, ഒന്നാം പരിഗണന കോളത്തിൽ തന്നെയാണ് രണ്ടു പേരുകളും നിർദേശിച്ചത്.ജനവികാരം വി.ഡി. സതീശനൊപ്പമാണെന്നും അത് പരിഗണിക്കണമെന്നും ഘടകകക്ഷികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് കെ.പി.സി.സി ഉന്നത നേതൃത്വമടക്കം കെ.സി. വേണുഗോപാലിനുവേണ്ടി നിലകൊണ്ട വിവരം പുറത്തുവന്നത്.
അതേസമയം, പുറത്തുവന്ന രേഖകൾ തള്ളി മുകുൾ വാസ്നിക് രംഗത്തെത്തി. അത് തെറ്റാണെന്നും യഥാർഥ രേഖയല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിത്രം വിവാദമായതോടെ താൻ ഒരാളുടെയല്ല, മൂന്നുപേരുടെയും കാര്യങ്ങൾ പറഞ്ഞെന്ന വിശദീകരണുമായി കെ.പി.സി.സി പ്രസിഡന്‍റും രംഗത്തുവന്നു.കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പരസ്യപിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്തെത്തിയത് ഇതിന് പിന്നാലെയാണ്. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് കെ.സി. വേണുഗോപാൽ. വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാംസ്ഥാനം കൊടുക്കുക വേണുഗോപാലിനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ മൂന്നുപേരാണുള്ളത്. രമേശ് ചെന്നിത്തലയായും വേണുഗോപാലുമായും അടുത്തബന്ധമുണ്ട്. വി.ഡി. സതീശനുമായി അത്ര അടുത്തബന്ധമില്ല. കെ.സിയുടെ കുടുംബമായും അടുത്തബന്ധമുണ്ട്. മൂന്നുപേരിൽ ഒന്നാംസ്ഥാനം കൊടുക്കുക കെ.സി. വേണുഗോപാലിനായിരിക്കും. എന്റെ നാട്ടുകാരനാണ് എന്നതുകൊണ്ടല്ല. വേണുഗോപാലിന്റെ അർഹത, അദ്ദേഹത്തിന്റെ ഗുണങ്ങൾകൊണ്ടാണ്’ -പത്മനാഭൻ ചൂണ്ടിക്കാട്ടി.വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ച വാർത്ത പരമരഹസ്യമായിരുന്നു. മുമ്പ് ശ്രീമതി ടീച്ചർ മരുമകളെ സ്റ്റാഫിൽ നിയമിച്ച കാര്യം വിവാദമായത് എല്ലാവർക്കുമറിയാം. അതിനു ശേഷം മന്ത്രിമാരായ കെ.സി. ജോസഫും കെ, ബാബുവും സ്റ്റാഫിൽ ബന്ധുനിയമനം നടത്തി. പക്ഷേ ബാബുവിന്റെ ബന്ധുവിനെ ജോസഫും ജോസഫിന്റെ ബന്ധുവിനെ കെ. ബാബുവുമാണ് നിയമിച്ചത്.അതിനാൽ വിവാദം ഉണ്ടായില്ല. ബന്ധുക്കളെ സ്റ്റാഫിൽ നിയമിക്കാൻ പാടില്ലെന്ന കാര്യം അറിയാത്തയാളല്ല സണ്ണി ജോസഫ്.
എന്നാൽ ഇവിടെ മന്ത്രി സണ്ണി ജോസഫിനെ ചിലർ പറ്റിച്ചു. അവർ തന്നെ ഇക്കാര്യം കെ.സി. വേണുഗോപാലിന് ചോർത്തി നൽകി വിവാദമാക്കി. ഇന്നലെ വൈകിട്ടാണ് സ്റ്റാഫ് അംഗങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റ് വന്നപ്പോഴാണ് മന്ത്രിയുടെ അളിയനും സ്റ്റാഫിൽ ഇടംപിടിച്ചതായി അറിയുന്നത്. കണ്ണൂർ ഉളിക്കൽ സ്വദേശിയും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെയാണ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉൾപ്പെടെ 13 പേരെയാണ് നിയമിച്ചത്. സ്റ്റാഫിൽ ബന്ധുനിയമനം നടത്തിയതിനെതിരെ എൽഡിഎഫ് രംഗത്തെത്തി.ബെന്നി നിലവിൽ കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ്. സണ്ണിയും ബെന്നിയും ബന്ധുക്കൾ ആകുന്നതിന് മുമ്പേ കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. ബെന്നി ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സണ്ണി ജോസഫ് എംഎൽഎ ആയപ്പോൾ മുതൽ ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ബെന്നി.
പേരാവൂരിലെ കോൺഗ്രസ് പരിപാടികളുടെ മുഖ്യ സംഘാടകനുമാണ് ബെന്നിയെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം.മന്ത്രി സണ്ണി ജോസഫിന്റെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉയർത്തുന്ന വിവാദത്തിൽ കഴമ്പില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. താഴേത്തലം മുതൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ച് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന ബെന്നി തോമസിനെ ഡിസിസി നിർദേശ പ്രകാരമാണ് മന്ത്രിയുടെ സ്റ്റാഫിലെടുത്തതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും പിന്നീട് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റായും സേവാദൾ ചെയർമാനായും പ്രവർത്തിച്ച് നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം സജീവമാണ് ബെന്നി തോമസ്.
സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡിസിസി നിർദേശപ്രകാരം കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഭാരവാഹിയാണ്. കണ്ണൂരിലെ മലയോര കുടിയേറ്റ മേഖലയിൽ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായ അദ്ദേഹം, ജനങ്ങളുമായി നിരന്തരം ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ സാന്നിധ്യമായി നിലകൊള്ളുകയും ചെയ്യുന്ന വ്യക്തിയാണ്.
പാർട്ടിയുടെ വളർച്ചയ്ക്കും സംഘടനാ ശക്തിപ്പെടുത്തലിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഇത്തരമൊരു അംഗീകാരം നൽകിയത്. അല്ലാതെ മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുവാണെന്ന കാരണത്താലല്ല ബെന്നി തോമസിനെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്. ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ-സംഘടനാ പ്രവർത്തന പരിചയം പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം ഡിസിസി നൽകിയതെന്നും ഇതുസംബന്ധിച്ച് ഉയരുന്ന വിവാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.
എന്നാൽ ബെന്നി ആൾ ചില്ലറക്കാരനല്ലെന്നാണ് നോവലിസ്റ്റ് വിനോയ് തോമസ് പറഞ്ഞത്. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുറ്റ് എന്ന നോവലിലെ നായക കഥാപാത്രമായ ജറമിയാസ് പോളിന്റെ നല്ല വശങ്ങൾ ബെന്നി തോമസിൽ നിന്ന് പകർത്തിയതാണെന്ന് എഴുത്തുകാരൻ വിനോയ് തോമസ് പറഞ്ഞു. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, സഹോദരിയുടെ ഭർത്താവായ ബെന്നി തോമസിനെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമച്ചതിനു പിന്നാലെ വിവാദം ഉടലെടുത്തതോടെയാണ് വിനോയ് തോമസ് സമൂഹ മാധ്യമത്തിൽ കുറിപ്പുമായി രംഗത്തെത്തിയത്. ബെന്നി തോമസുമായുള്ള വ്യക്തിപരമായ അടുപ്പവും വിനോയ് തോമസ് കുറിച്ചിട്ടുണ്ട്.
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് വാർത്താചർച്ചയിൽ നിറയുന്നതു കാണുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. നാൽപത് വർഷം മുൻപാണ് ഞാൻ ബെന്നിച്ചേട്ടനെ ആദ്യം കാണുന്നത്. ഞങ്ങളുടെ നാട്ടിലെ ആളുകൾ എന്ത് ആവശ്യമുണ്ടെങ്കിലും ഓടിച്ചെല്ലുന്നത് ബെന്നിച്ചേട്ടന്റെ വീട്ടിലേക്കായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പിതാവ് തോമസ് മാസ്റ്റർ നാട്ടുമധ്യസ്ഥനായ ഒരു അധ്യാപകനാണ്.
ബെന്നി തോമസ് എന്റെ മനസിൽ കയറിക്കൂടാനിടയായ ഒരു സംഭവം പറയാം. പ്രീഡിഗ്രി തോറ്റുകഴിഞ്ഞ് ഞാൻ പോയത് മെക്കാനിക്കുപണി പഠിക്കാനാണ്. കണ്ണൂരിലെ ഒരു പ്രൈവറ്റ് ഐടിസിയിൽ ഒരുവർഷം പഠിച്ച് അവരുടെ സ്ഥാപനം തരുന്ന ഒരു സർട്ടിഫിക്കറ്റുമായി ഞാൻ പുറത്തിറങ്ങി. ഇനി ഏതെങ്കിലും ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ പണിക്കു കയറണം. എനിക്ക് ഒരു വർക്ക്ഷോപ്പുകാരേയും പരിചയമില്ല. പല അന്വേഷണങ്ങളും നടത്തി നിവർത്തിയില്ലാതെ വന്നപ്പോഴാണ് ഞാൻ ശുപാർശയേപ്പറ്റി ആലോചിക്കുന്നത്. അപ്പോഴേക്കും ഒരു ചെറിയ രാഷ്ട്രീയനേതാവായി ബെന്നിച്ചേട്ടൻ മാറിയിരുന്നു. ഞാൻ അങ്ങേരുടെ വീട്ടിൽപോയി എന്റെ ആവശ്യം അറിയിച്ചു. ബെന്നിച്ചേട്ടൻ ഉടനെതന്നെ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു വർക്ക്ഷോപ്പ് മുതലാളിയുടെ വീട്ടിൽ പോയി. ആദ്യം അനുകൂലമായല്ല മുതലാളി പ്രതികരിച്ചത്. വർക്ക്ഷോപ്പിൽ ആവശ്യത്തിന് പണിക്കാരുണ്ട്. പണി പഠിക്കാനായി പുതിയ പിള്ളേരെ ആവശ്യമില്ല. ഇനി അവിടെ വന്നു നിൽക്കുകയാണെങ്കിൽ നിന്നോട്ടെ. പത്തുപൈസ കൂലിയായി കൊടുക്കില്ല എന്നൊക്കെയായിരുന്നു അങ്ങേർക്ക് പറയാനുള്ളത്.
അതോടെ ബെന്നിച്ചേട്ടനിലെ യഥാർഥ നേതാവ് ഉണർന്നു. അദ്ദേഹം എന്റെ വീട്ടിലെ അവസ്ഥയും ജോലിചെയ്യാനുള്ള എന്റെ മികവുമൊക്കെ വിസ്തരിച്ചു പറഞ്ഞ് ശുപാർശ ചെയ്യാൻ തുടങ്ങി. ഒടുവിൽ ആഴ്ചയിൽ ഇരുപത്തിയഞ്ചു രൂപ കൂലി നിശ്ചയിച്ച് എന്നെ വർക്ക്ഷോപ്പിൽ പണിക്കെടുത്തു. ഇങ്ങനെയുള്ള നൂറുകണക്കിന് അനുഭവങ്ങൾ ബെന്നിച്ചേട്ടനേക്കുറിച്ച് എന്റെ നാട്ടിലെ ആളുകൾക്ക് പറയാനുണ്ടാവും.
എനിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിത്തന്ന നോവലാണ് പുറ്റ്. ബെന്നിച്ചേട്ടന്റെ കൂടെ നടന്ന് ഞാൻ കണ്ട ജീവിതങ്ങൾ പകർത്തുക മാത്രമാണ് ആ നോവലെഴുത്തിൽ ഞാൻ ചെയ്തത്. അദ്ദേഹം ഇടപെടുന്ന ഓരോ വിഷയത്തിലും കാണിക്കുന്ന നീതിബോധവും പ്രശ്‌നങ്ങൾ കുരുക്കഴിച്ചെടുക്കുന്നതിലുള്ള അസാമാന്യമായ പാടവവുമൊക്കെ മനസിലാക്കിയതുകൊണ്ട് ഞാൻ എഴുതിപ്പോയ നോവലാണ് പുറ്റ്. അതിലെ നായക കഥാപാത്രമായ ജറമിയാസിന്റെ നല്ല വശം മുഴുവൻ ബെന്നിച്ചേട്ടൻ എന്ന മനുഷ്യൻ എനിക്ക് ജീവിച്ചു കാണിച്ചു തന്ന പാഠങ്ങളാണ്. നോവലിന്റെ അവസാനം ജറമിയാസ് പോൾ എന്ന കഥാപാത്രത്തെ ദുരന്തത്തിലേക്ക് കൊണ്ടുപോയി വച്ചതിന് ബെന്നിച്ചേട്ടനെ അറിയുന്ന വായനക്കാരെല്ലാം എന്നെ ചീത്ത വിളിച്ചു. പുറ്റ് നോവൽ പെൻഗ്വിൻ ബുക്സ് ഇംഗ്ലീഷിൽ Anthill എന്ന പേരിൽ പുറത്തിറക്കിയപ്പോൾ നടന്ന ചർച്ചയിൽ ബെന്നിച്ചേട്ടനും സംസാരിച്ചിരുന്നു. ഉളിക്കൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പഞ്ചായത്തിന്റെ കീ റിസോഴ്‌സ് പേഴ്‌സണായി ഞാനും കൂടെയുണ്ടായിരുന്നു. അക്കാലത്തെ അനുഭവങ്ങളും വലിയ ഒരു നോവലിനുള്ളതുണ്ട്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഭരണസമിതിക്ക് ഒരു നാടിനെ അടിമുടി പുതുക്കിപ്പണിയാൻ കഴിയുന്നതെങ്ങനെ എന്നതായിരിക്കും ആ നോവലിന്റെ ഉള്ളടക്കം.
പുറ്റ് നോവൽ പതിനൊന്നാം പതിപ്പിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ബെന്നിച്ചേട്ടനും വാർത്തകളിൽ നിറയുകയാണ്. ഒരു സംസ്ഥാനം മുഴുവൻ നമുക്ക് പ്രിയപ്പെട്ട ഒരാളുടെ ഗുണദോഷ ചർച്ച ഇഴകീറി നടത്തുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു എന്നതുതന്നെയാണ് ആ വ്യക്തിത്വത്തിന്റെ ഗാരന്റി. വിനോയ് തോമസിന്റെ പ്രസ്താവനയെ പി.ആർ ഏർപ്പാടായി തള്ളുകയാണ് പ്രതിപക്ഷം. ഏതായാലും കെ.സി.യുടെ കളിയിൽ ഇനിയും കോൺഗ്രസിൽ പിണക്കങ്ങൾ വർധിക്കാനുള്ള സാഹചര്യമാണ് കണ്ടുവരുന്നത്. കാരണം സണ്ണി ജോസഫിനെ വെറുതെ വിടാൻ കെ സി ഒരുക്കമല്ല.സണ്ണിയെ കെ പി സി സി പ്രസിഡന്റാക്കിയതുപോലും കെ സി വേണുഗോപാലാണ്. എന്നിട്ടും മുഖ്യമന്ത്രിയായ ശേഷം ഇരിക്കൂറിൽ താൻ മത്സരിച്ചാൽ തോൽക്കുമെന്ന് റിപ്പോർട്ട് നൽകിയ സണ്ണിയെ കുറിച്ച് ആലോചിക്കുമ്പോൾ പൊറുക്കാൻ കെ.സി ഒരുക്കമല്ല, ഇരിക്കൂറിൽ കെ സി ജയിക്കുമെന്നായിരുന്നു റിപ്പോർട്ടെങ്കിൽ ഇന്ന് കെസി വേണുഗോപാലായിരുന്നേനെ കേരള മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha



























