നഗരസഭാ കൗൺസിലർക്ക് കത്ത് നൽകിയത് സർക്കാർ അറിഞ്ഞ്! നടപടിയുണ്ടാവില്ല : താക്കീതിലൊതുക്കും

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ ആ.സുഗതന് അനുകൂലമായി ജയിൽ വകുപ്പ് കത്ത് നൽകിയത് സർക്കാർ അറിഞ്ഞുതന്നെ. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി കത്ത് നൽകണമെങ്കിൽ കൃത്യമായ നിർദ്ദേശം ഉണ്ടായിരിക്കണം. താൻ അറിഞ്ഞല്ല കത്ത് നൽകിയതെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാൽ ചെന്നിത്തല അറിയാതെ ആഭ്യന്തര, ജയിൽ വകുപ്പുകളിൽ പല കാര്യങ്ങളും നടക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് സുഗതന് ലഭിച്ച കത്ത്. സുഗതനെ അയോഗ്യനാക്കാതിരിക്കാൻ കൃത്യമായ നിർദ്ദേശം സർക്കാരിൽ നിന്നുണ്ടായിരുന്നു.നിരവധി സർക്കാർ ഉന്നതർ ഇക്കാര്യത്തിൽ ബി ജെ പിക്ക് അനുകൂലമായി ഇടപെട്ടിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നില്ല.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അത്യപ്തി അറിയിക്കാനുള്ള കാരണമിതാണ്.. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അയോഗ്യത ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിച്ച് കത്ത് നൽകിയ സംഭവം അന്വേഷിക്കും. ഈ വിഷയത്തിൽ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ജയിൽ മേധാവി എസ് ശ്രീജിത്തിനെ മന്ത്രി കേൾക്കും. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കും, എന്നാൽ ആർക്കെതിരെയും നടപടിയുണ്ടാവില്ല.
ജയിൽ സൂപ്രണ്ട് മുഖേന കോർപ്പറേഷൻ കൗൺസിലിന് സുഗതന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ളതായിരുന്നു ജയിൽ വകുപ്പിന്റെ കത്ത്. സുഗതന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാനാവില്ലെന്നും അയോഗ്യത വരാതിരിക്കാൻ അവധി അപേക്ഷ നൽകി വോട്ടിനിട്ട് പാസാക്കിയെടുത്താൽ മതിയെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതനുസരിച്ച് കൗൺസിൽ യോഗത്തിൽ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 പേരുടെ പിന്തുണയോടെ അംഗീകരിക്കുകയും ചെയ്തു. യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധവുമായി എത്തിയെങ്കിലും മേയർ വി.വി. രാജേഷ് ആഭ്യന്തര വകുപ്പിന്റെ കത്ത് ഉയർത്തിക്കാട്ടിയാണ് അതിനെ പ്രതിരോധിച്ചത്. ഇതോടെയാണ് സർക്കാർ വെട്ടിലായത്. ആഭ്യന്തര മന്ത്രി നിഷേധിച്ചതോടെ വില്ലൻ ആരാണെന്ന് അന്വേഷണം തുടങ്ങി. എന്നാൽ ബിശ്വനാഥ് സിൻഹ അറിയാതെ അദ്ദേഹത്തിന്റെ പേരിൽ കത്തയക്കാൻ കഴിയില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ചു. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയതായി മേയർ വി.വി. രാജേഷ് അറിയിച്ചു. യു.ഡി.എഫ് വിമതൻ സുധീഷിന്‍റെ പിന്തുണയിലാണ് സുഗതന്‍റെ അവധി അപേക്ഷ കൗൺസിൽ പാസാക്കിയത്.
മേയർ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി. പിന്നാലെ പ്രതിപക്ഷം പ്രതിഷേധിച്ച് രംഗത്തെത്തി. എൽ.ഡി.എഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. കാപ്പ കേസ് പ്രതിയായ സുഗതൻ നിലവിൽ വിയ്യൂർ ജയിലിലാണ്. വിമതന്‍റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് വാഴോട്ടുകാണം വാർഡ് കൗൺസിലർ സുഗതന് കോർപറേഷൻ യോഗത്തിൽ ഹാജരാകുന്നതിൽ അവധി അനുവദിച്ചിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്‍റെ ആവശ്യം മുമ്പ് ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. അതേസമയം, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്‍റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായി തുടരും. സുഗതന് എസ് കോർട്ട് നിഷേധിക്കുന്ന ഫയൽ മന്ത്രി കണ്ടിരുന്നു.
ബി.ജെ.പിക്ക് തൽക്കാലത്തേക്ക് അയോഗ്യത ഭീഷണിയിൽനിന്ന് രക്ഷപ്പെടാനുമാകും. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ 91ാം വകുപ്പു പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അംഗം അയോഗ്യനാകും. സുഗതന്‍ അയോഗ്യനായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബി.ജെ.പിയുടെ കേവലഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. അവധി അപേക്ഷ വോട്ടെടുപ്പില്‍ അംഗീകരിച്ചതോടെയാണ് ബി.ജെ.പി ഈ വെല്ലുവിളി മറികടന്നത്. ബി ജെ പിയുടെ കൈയിൽ നിന്നും നഗരസഭ പിടിക്കാൻ ഇടതുവലതുമുന്നണികൾ താത്പര്യപ്പെടുന്നില്ല.ഇടതുമുന്നണിക്ക് ഇനി നഗരസഭ പിടിക്കാനുള്ള ധൈര്യമില്ല. നിയമസഭാ തിരഞ്ഞടുപ്പ് നൽകിയ തിരിച്ചടിയിൽ നിന്നും കരകയറാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയിൽ തിരഞ്ഞടുപ്പുണ്ടായാൽ ഭരണം കോൺഗ്രസ് കൊണ്ടുപോകുമെന്ന സംശയം ഇടതു മുന്നണിക്കുണ്ട്. ഇല്ലെങ്കിൽ ഭരണം പൊളിക്കാൻ അവർക്ക് നിഷ് പ്രയാസം കഴിയുമായിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും ബി ജെ പിക്ക് വലിയ പിന്തുണ കിട്ടുന്നുണ്ട്. തിരുവനന്തപുരം നഗരസഭ ബി ജെ പി പിടിച്ചത് തന്നെ കോൺഗ്രസിന്റെ സഹായത്തോടെയാണ്. ഇതിന്റെ പ്രത്യുപകാരം കോൺഗ്രസിനും തലസ്ഥാനത്ത് കിട്ടിയിട്ടുണ്ട്.
ജനങ്ങൾ തെരഞ്ഞെടുത്ത് വന്ന ഒരു കൗൺസിലറാണ് സുഗതനെന്നും അദ്ദേഹത്തിന്‍റെ അവധി അപേക്ഷയെ അംഗീകരിക്കണമെന്നാണ് തന്‍റെ നിലപാടെന്നും കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് പ്രതികരിച്ചു. കാപ്പ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ കോടതിയുടെ വഴിക്ക് നടക്കട്ടെ. ഈ വിഷയത്തിന്‍റെ പേരിൽ കൗൺസിൽ യോഗ നടപടികൾ അസ്ഥിരപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വിഷയത്തിൽ വ്യക്തിപരമായ നിലപാടാണ് സ്വീകരിച്ചത്. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതിനോടും പ്രതികരിക്കുമെന്നും സുധീഷ് കൂട്ടിച്ചേർത്തു.
സുധീഷിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തു. അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ കോൺഗ്രസോ യുഡിഎഫോ അല്ലെന്നും സംഘ്പരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും കെ.എസ് ശബരീനാഥ് പ്രതികരിച്ചു.തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്‍റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം.
സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിന്‍റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദേശിച്ചത് തദ്ദേശവകുപ്പാണ്. ഇതുകൂടി ഉൾപ്പെടുത്തിയാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകിയത്. ഈ കത്ത് ചൂണ്ടിക്കാട്ടിയാണ് മേയർ വി.വി. രാജേഷ്, സുഗതന്‍റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയർക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്. അയോഗ്യത ഉണ്ടാവില്ലെന്ന് പറഞ്ഞത് ആഭ്യന്തര വകുപ്പാണ്. സുഗതന് കൊടുത്ത മറുപടിയിൽ ആഭ്യന്തര വകുപ്പ് അതാണ് പറയുന്നതെന്നും മേയർ വ്യക്തമാക്കി. ഇത് യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കി. കോൺഗ്രസ് നേതാക്കൾ ഇതോടെ സ്തബ്ദരായി.
തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍റെ അറസ്റ്റിലേക്ക് നയിച്ചത് ഗുരുതര കൃത്യങ്ങളെന്നാണ് പൊലീസ് പറയുന്നത്, സമൂഹത്തിന് ഭീഷണിയെന്ന കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കാന്‍ തീരുമാനിച്ചത്. എട്ടുവര്‍ഷത്തിനിടെ സുഗതനെതിരെ ഏഴുകേസുകള്‍ ഉണ്ടായെന്നും കൗണ്‍സിലറായ ശേഷവും വധശ്രമം ഉള്‍പ്പെടെ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ സുഗതന്‍ റൗഡി ലിസ്റ്റിലുണ്ടെന്നും താക്കീതിന് ശേഷവും കുറ്റകൃത്യം തുടര്‍ന്നുവെന്നും പൊലീസ് പറയുന്നു.
രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 23ന് ക്ഷേത്ര ഉല്‍സവത്തിനിടെ സിപിഎം പ്രവര്‍ത്തകനെ കമ്പികൊണ്ട് അടിച്ച കേസില്‍ ഒളിവിലായിരുന്നു സുഗതന്‍. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കീഴടങ്ങാന്‍ തയാറാകാതിരുന്നതോടെയാണ് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. സുഗതന്‍റെ കൂടെയുള്ളവര്‍ പൊലീസിനെ പ്രതിരോധിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കയ്യാങ്കളിയില്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഇതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടാണ് സുഗതനെ കീഴടക്കിയത്. പൊലീസിനെ ആക്രമിച്ചതിന് പുതിയ കേസുമെടുത്തു.
പൊലീസിന് ക്രിമിനല്‍ മൈന്‍ഡ് സെറ്റ് എന്നായിരുന്നു തിരുവനന്തപുരം മേയര്‍ വി.വി.രാജേഷിന്‍റെ പ്രതികരണം. ഇല്ലാത്ത കേസുകളുടെ പേര് പറഞ്ഞ് പൊലീസ് വൈരാഗ്യം തീര്‍ക്കുകയാണെന്നും സുഗതനെ വേട്ടയാടുകയാണെന്നും പൂര്‍ണപിന്തുണ നല്‍കുമെന്നും രാജേഷ് പറഞ്ഞു. പൊലീസ് മര്‍ദിച്ചെന്ന് സുഗതന്‍റെ ഭാര്യയും ആരോപിച്ചു. എന്നാല്‍ പൊലീസ് നടപടിയില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. വാഴോട്ടുകോണം കൗണ്‍സിലര്‍ ഗുണ്ടയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥലത്ത് വെടിയുതിര്‍ക്കേണ്ടി വന്നത് ക്രമസമാധാനപ്രശ്നം കൊണ്ടാണെന്ന് കമ്മിഷണറും പ്രതികരിച്ചു.
കാപ്പാ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ കാരണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിയ്യൂരിലേക്കു മാറ്റിയതെന്നാണ് പൊലീസ് പറഞ്ഞത്. സുഗതനെ കൗണ്‍സിലില്‍നിന്ന് അയോഗ്യനാക്കണമെന്നാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആവശ്യം.
6 വധശ്രമക്കേസുകളടക്കം 11 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതിനുപുറമെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ കയ്യേറ്റം ചെയ്തതിനു മറ്റൊരു കേസ് കൂടി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്‍ച്ചിലെ വധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ തിങ്കളാഴ്ച ഇയാള്‍ക്കെതിരെ കലക്ടര്‍ കാപ്പ ചുമത്തി. ഇതോടെയാണ് രഹസ്യനീക്കത്തില്‍ വട്ടിയൂര്‍ക്കാവ് സിഐ എ.സി.വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ചൊവ്വാഴ്ച രാത്രി സുഗതന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
6 വധശ്രമക്കേസുകള്‍, ഭീഷണിപ്പെടുത്തല്‍, വഴിതടയല്‍, പൊലീസിനെതിരെ കയ്യേറ്റം, വീടുകയറി വാഹനം അടിച്ചു തകര്‍ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, ആയുധം കൊണ്ടു മാരകമായി പരുക്കേല്‍പിക്കല്‍ തുടങ്ങി വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ 11 കേസും നെടുമങ്ങാട് സ്‌റ്റേഷനില്‍ ഒരു കേസുമാണ് സുഗതനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2025ല്‍ കാപ്പ കേസില്‍ പ്രതിയായിരുന്ന സുഗതന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ക്ഷേത്രോത്സവത്തിലെ ഗാനമേളയോട് അനുബന്ധിച്ചു സിപിഎം പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ സുഗതന്‍, കൂട്ടാളികളായ മണികണ്ഠന്‍, കിരണ്‍ എന്നിവര്‍ക്ക് നേരെ വധശ്രമത്തിന് പൊലീസ് വീണ്ടും കേസെടുത്തു. ഈ സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ സുഗതന്‍ കഴിഞ്ഞ 2 മാസമായി കോര്‍പറേഷന്‍ കൗണ്‍സിലുകളില്‍ പങ്കെടുത്തിരുന്നില്ല.
കാപ്പ കാലാവധി അവസാനിച്ച് ആറു മാസത്തിനുള്ളില്‍ വീണ്ടും ഗുരുതര കുറ്റകൃത്യം ചെയ്തതോടെ സുഗതനെതിരെ വീണ്ടും കാപ്പ ചുമത്തണമെന്ന് മാര്‍ച്ചില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കെ.കാര്‍ത്തിക് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അംഗീകരിച്ച് സുഗതന് എതിരെ വീണ്ടും കാപ്പ ചുമത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത് തിങ്കളാഴ്ചയായിരുന്നു. ഇതിനു പിന്നാലെ കൗണ്‍സിലറെ പിടികൂടാന്‍ നീക്കം തുടങ്ങിയ വട്ടിയൂര്‍ക്കാവ് പൊലീസ് വീണ്ടും കാപ്പ ചുമത്തിയ വിവരം രഹസ്യമാക്കിവച്ചു. വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അന്വേഷണ സംഘം കാപ്പ കേസ് വിവരം കൗണ്‍സിലറെ അറിയിച്ചത്. അന്ന് മന്ത്രി കെ. മുരളീധരൻ വെടിയുതിർത്ത സി ഐക്കെതിരെ രംഗത്തെത്തിയിരുന്നു. വെടിവയ്ക്കുന്നത് പോലീസിന് ഹോബിയാണെന്നാണ് മന്ത്രി പറഞ്ഞത്.എന്നാൽ അന്നും മന്ത്രി രമേശ് ചെന്നിത്തല പോലീസിനെ അനുകൂലിച്ചിരുന്നു.
മന്ത്രി വിവാദം വളർത്തുമെന്ന് കോൺഗ്രസ് കരുതുന്നില്ല. തത്കാലം നഗരസഭക്ക് കത്ത് നൽകിയ അണ്ടർ സെക്രട്ടറിയെ മാറ്റി നിർത്തും. ആഭ്യന്തര സെക്രട്ടറിയെ തൊടാനുള്ള ധൈര്യം കാണിക്കില്ല. അണ്ടർ സെക്രട്ടറിക്ക് ഒരിക്കലും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ കഴിയുകയില്ല. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഉത്തരവിറക്കണമെങ്കിൽ അത് അദ്ദേഹം കണ്ടിരിക്കണം. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെ അവഗണിച്ച് ഒരു തീരുമാനമെടുക്കാൻ ആർക്കും കഴിയില്ല.അതിനാൽ തത്കാലം വിവാദം വളർത്താതിരിക്കാനായിരിക്കും സർക്കാർ ശ്രമിക്കുക.
https://www.facebook.com/Malayalivartha























