2018 പ്രളയത്തില്‍പോലും വെള്ളം കയറാത്ത ഇടങ്ങളില്‍ വെള്ളമെത്തി; ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയക്കെടുതി തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മേഖലയിലാണ് ഏറ്റവും വലിയ ദുരിതം. തിരുമൂലപുരം അടുമ്പട കോളനിയില്‍ 150ലധികം വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. വീടുകളുടെ മുകള്‍നിലകളില്‍ കുടുങ്ങിക്കിടക്കുന്ന പലരും ഭക്ഷണവും വെള്ളവുമില്ലാതെ വലയുകയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവമാണെങ്കിലും ചിലയിടങ്ങളില്‍ ക്യാമ്പുകളിലും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.
തിരുവല്ലയിലെ സാഹചര്യം മനുഷ്യനിര്‍മിതമാണെന്നാണ് ആരോപണം. കോട്ടത്തോട്ടിലെ തടസ്സങ്ങള്‍ നഗരസഭ നീക്കം ചെയ്യാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നും ഇത് മനുഷ്യനിര്‍മ്മിത പ്രളയമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ക്യാമ്പില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അന്തേവാസികളെ മറ്റൊരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നു. തളര്‍ന്നു കിടക്കുന്ന രോഗികളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
കൂടാതെ, എം.സി. റോഡില്‍ കുറ്റൂര്‍ മേഖലയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഉള്‍പ്പെടെ തടസ്സപ്പെട്ടു. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ സ്ഥിതി അതീവ ദയനീയമാണ്. ഇല്ലിക്കല്‍, വേളൂര്‍, കുമരകം ഭാഗങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി. 2018ലെ മഹാപ്രളയത്തില്‍ പോലും വെള്ളം കയറാത്ത സ്ഥലങ്ങളില്‍ ഇത്തവണ വെള്ളമെത്തിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ജില്ലയില്‍ നിലവില്‍ 114 ക്യാമ്പുകളിലായി നാലായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് കുറയാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
ആലപ്പുഴ ജില്ലയില്‍ എ.സി. റോഡില്‍ മാമ്പുഴക്കരി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുവഴിയുള്ള വാഹനഗതാഗതം ദുഷ്‌കരമായി തുടരുന്നു. കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളം പമ്പ, അച്ചന്‍കോവിലാറുകള്‍ വഴി കുട്ടനാട്ടിലേക്ക് എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മലപ്പുറം പാണക്കാട്ട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളത് ആശങ്കയുണ്ടാക്കുന്നു. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതിനെച്ചൊല്ലി നഗരസഭയും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























