കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു

ഡി.ആര്‍. കോംഗോയിലെ എബോള വ്യാപനത്തില്‍ മരണസംഖ്യ 1700 കടന്നു. എബോളയുടെ ബൂന്‍ഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയില്‍ ഇതിനകം 1707 പേര്‍ മരിച്ചുവെന്നും 3802 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്നും ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 17,000ലേറെ പേരെ നിരീക്ഷിക്കുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ചരിത്രത്തിലെ രണ്ടാമത്തെ വലിയ എബോള വ്യാപനമാണ് നിലവിലുള്ളത്. എബോളയുടെ മുന്‍കാല വ്യാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി വേഗത്തില്‍ വ്യാപിക്കുന്ന ബൂന്‍ഡിബുഗ്യോ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ ചികിത്സകളോ നിലവിലില്ല.
മുന്‍കാല വ്യാപനങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ പരീക്ഷണാത്മക ചികിത്സകള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ ആര്‍&ഡി ബ്ലൂപ്രിന്റ് പ്രോഗ്രാമിന്റെ ആക്ടിംഗ് മേധാവി വസീ മൂര്‍ത്തി പറഞ്ഞു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മാത്രമേ പരീക്ഷണാത്മക മരുന്നുകളും വാക്‌സിനുകളും ഫലപ്രദമാണോ എന്ന് നിര്‍ണ്ണയിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും കിഴക്കന്‍ പ്രവിശ്യയായ ഇത്തൂരിയിലാണ് രോഗവ്യാപനം കൂടുതലുള്ളത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഏകദേശം 90 ശതമാനവും ഇവിടെ നിന്നാണ്. കിസംഗാനി എന്ന ഉള്‍പ്പെടെ അഞ്ച് മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ നൂറിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സമ്പര്‍ക്കം കണ്ടെത്താന്‍ വൈകുന്നതും സായുധ സംഘങ്ങളുണ്ടാക്കുന്ന അക്രമവും ആരോഗ്യ കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളും ആരോഗ്യ പ്രവര്‍ത്തകരോടുള്ള വിശ്വാസമില്ലായ്മയുമൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുന്നതായി അധികൃതര്‍ പറയുന്നു.
20142016 വ്യാപനത്തില്‍ 28,000 കേസുകള്‍ സ്ഥിരീകരിക്കുകയും 11,000 രോഗികള്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവിലെ വ്യാപനത്തില്‍ രണ്ടുമാസത്തിനുള്ളില്‍ത്തന്നെ മരണനിരക്ക് ആയിരംകടന്നിരിക്കുകയാണ്. നിലവിലെ വ്യാപനത്തില്‍ 20142016 കാലഘട്ടത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വേഗത്തില്‍ 2,500 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























