ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

യുദ്ധം തരിപ്പണമാക്കിയ ഇറാനില്‍ കൊടുംപട്ടിണി. വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു. ഉപയോഗിച്ചു പകുതിയായ പെര്‍ഫ്യൂമുകള്‍ മാത്രമല്ല അടുക്കള പാത്രങ്ങള്‍ വരെ പിടിയാ വിലയ്ക്ക് വിറ്റ് പട്ടിണിയകറ്റുകയാണ് ഇറാനിലെ ജനത. കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്ന സാഹചര്യത്തിലെത്തിച്ചിരിക്കുന്നു മാസങ്ങള്‍ നീണ്ട യുദ്ധം. വിദ്യാര്‍ഥികളും ചെറുപ്പക്കാരും അവരുടെ ലാപ്പ് ടോപ്പുകളും കാറുകളും ബൈക്കുകളും വിറ്റ് ആഹാരത്തിന് വഴി തേടുന്ന ദയനീയാവസ്ഥയിലാണ് ഇറാനിപ്പോള്‍.
ഇറാനിലെ പത്തു കോടിയിലേറെ ജനങ്ങള്‍ ദിവസം രണ്ടു നേരം മാത്രമാണ് നിലവില്‍ ഭക്ഷണം കഴിക്കുന്നത്.യുദ്ധവും വ്യോമാക്രമണങ്ങളും കാരണം ഇറാനിലെ സാധാരണ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കിയിരിക്കുന്നു.പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കുന്നു. സംഘര്‍ഷം തുടരുകയാണെങ്കില്‍ വരുന്ന ജൂണ്‍ മാസത്തോടെ ഏകദേശം 4.5 കോടിയിലധികം ആളുകള്‍ കടുത്ത പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഎഫ്പി. യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവിലെ യുദ്ധം മേഖലയിലെ വിതരണ ശൃംഖലയെ തകര്‍ക്കുകയും അത്യാവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണമാവുകയും ചെയ്തത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.യുദ്ധം മൂലം പശ്ചിമേഷ്യയില്‍ പലയിടത്തായി കൃഷിഭൂമികള്‍ നശിപ്പിക്കപ്പെട്ടു. ഗതാഗത മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. ഇറാനിലും അയല്‍രാജ്യങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.
കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും മാസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. സ്ത്രീകളും കുട്ടികളുമാണ് ഈ പ്രതിസന്ധിയുടെ പ്രധാന ഇരകളാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.മാനുഷിക സഹായം എത്തിക്കുന്നതിന് യുദ്ധം വലിയ തടസം സൃഷ്ടിക്കുന്നു. സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും തടസ്സമില്ലാതെ മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത പട്ടിണി ദുരന്തമായി യുദ്ധം മാറുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ലോക ഭക്ഷ്യ പരിപാടി ആവശ്യപ്പെട്ടു. യുദ്ധം എത്രനാള്‍ തുടരുമെന്ന് വ്യക്തമല്ലെങ്കിലും തോറ്റുപിന്‍മാറാന്‍ ഇറാന്‍ ഇനിയും തയാറായിട്ടില്ല.അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടും പട്ടിണിയും ദാരിദ്ര്യവും വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യ പരിപാടി മുന്നറിയിപ്പു നല്‍കി. ഇറാനില്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. തുടര്‍ച്ചയായ ബോംബിംഗില്‍ ധാന്യപ്പുരകള്‍ വലിയ തോതില്‍ നശിച്ചതും പട്ടിണി വര്‍ധിപ്പിക്കാന്‍ പ്രധാന കാരണമായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍ യുദ്ധം ആഗോള എണ്ണവിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.
സാമ്പത്തികമായി തകര്‍ന്ന പാവപ്പെട്ട രാജ്യങ്ങളില്‍ ഇതിനകം തന്നെ കടുത്ത വിലക്കയറ്റം അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ധനവില, ഭക്ഷ്യവിലയിലുണ്ടാകുന്ന വര്‍ധന, വരുമാന നഷ്ടം, വ്യാപാര തടസങ്ങള്‍ എന്നിവയാണ് പ്രതിസന്ധിയുടെ ആഘാതം ഇരട്ടിയാക്കുന്നത്. ഇറാനെ മാത്രമല്ല യുദ്ധം അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന ഇന്ധനച്ചെലവ്, വിലക്കയറ്റം, വരുമാനമില്ലായ്മ എന്നിവ ഈ രാജ്യങ്ങളിലെ ജനങ്ങളെ കടുത്ത സമ്മര്‍ദത്തിലാക്കുന്നു.
ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണമായി അടച്ചിട്ടിരിക്കുന്നതിനാല്‍ എണ്ണക്കപ്പലുകളുടെ സര്‍വീസ് തടസപ്പെട്ടതാണ് എണ്ണവിപണിയെ ബാധിച്ചത്. സോമാലിയയില്‍ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന 65 ലക്ഷം ആളുകള്‍ 2026-ല്‍ കടുത്ത പട്ടിണി നേരിടേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ ഇത് 1.74 കോടി ജനങ്ങളെ ബാധിച്ചേക്കാം. സൊമാലിയയിലെയും അഫ്ഗാനിസ്ഥാനിലെയും അഡീഷണലായി വരുന്ന മറ്റ് 25 ലക്ഷത്തോളം ആളുകള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
എന്നാല്‍ യുദ്ധം നീണ്ടുപോയാല്‍ 23 ലക്ഷം ആളുകള്‍ കൂടി പുതുതായി ഈ പട്ടികയിലേക്ക് ചേരപ്പെടും. ഈ രണ്ട് രാജ്യങ്ങളും ഊര്‍ജത്തിനും ഭക്ഷണത്തിനുമായി പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കുന്നവരാണ്.ശ്രീലങ്കയില്‍ 13 ലക്ഷത്തോളം ആളുകള്‍ക്ക് തങ്ങളുടെ അടിസ്ഥാന ഭക്ഷണ ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് പ്രവചനം.ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചെലവ് വര്‍ധിച്ചതോടെ അന്താരാഷ്ട്രതലത്തിലുള്ള മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധം ഇനിയും ആറ് മാസത്തേക്ക് കൂടി നീണ്ടുപോവുകയാണെങ്കില്‍ 90 ലക്ഷത്തിലധികം ആളുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സഹായങ്ങള്‍ പൂര്‍ണമായി നിലച്ചുപോകുമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha


























