കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...

സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലെ സർക്കാർ അനാസ്ഥ പ്രതിഷേധാർഹമാണ്. കഴിഞ്ഞ എട്ടു ദിവസമായി വിവിധ തീരങ്ങളിൽ കടലിൽ കാണാതായ മനുഷ്യർക്കായി കുടുംബങ്ങൾ കരയിൽ കാത്തിരിക്കുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങിൽ കാണാതായ ഷിജിന്റെ കുടുംബം റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നു. കൊല്ലം നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ, തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ സത്യാഗ്രഹം നടത്തേണ്ടി വന്നു. വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകൾ, തിരച്ചിൽ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചതിന്റെ പേരിൽ കോൺഗ്രസുകാരുടെ സൈബർ ആക്രമണത്തിന് ഇരയാകുന്നു.
കഴിഞ്ഞ 10 വർഷമായി ട്രോളിംഗ് നിരോധന കാലത്ത് നൽകിയിരുന്ന സൗജന്യ റേഷനും ധനസഹായവും ഈ വർഷം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഒരു വകുപ്പ് മന്ത്രി എന്ന നിലയിൽ ദുരന്തസമയത്തെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, ബന്ധപ്പെട്ട ഏജൻസികളെ സജീവമാക്കുകയും, ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പം നേരിട്ടെത്തി ആത്മവിശ്വാസം നൽകുകയും ചെയ്യേണ്ട ഫിഷറീസ് മന്ത്രിയെ കാണാൻ പോലുമില്ല. സംഭവം ഉണ്ടായ ഉടനെ തന്നെ ശക്തമായ തിരച്ചിൽ നടത്താൻ സർക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബം പ്രതിഷേധിച്ചതോടു കൂടി മാത്രമാണ് നാമമാത്രമായ രീതിയിൽ തിരച്ചിൽ ആരംഭിച്ചത്.
പ്രതിഷേധിക്കുന്ന കുടുംബങ്ങൾക്കെതിരെ കോൺഗ്രസിന്റെ സൈബർ വിഭാഗം നിന്ദ്യമായ രീതിയിലുള്ള ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്ന കാര്യത്തിലെ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണം. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണം. കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് തിരച്ചിൽ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയിക്കണമെന്നും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിലുള്ള സർക്കാർ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
https://www.facebook.com/Malayalivartha


























