ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...

നടി ലക്ഷ്മിപ്രിയ തനിക്കെതിരെ അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അൻസിബ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച അന്തിമ വിധി പ്രസ്താവിക്കും.താരസംഘടനയായ 'അമ്മ'യുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയാണ് ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയത്. ഈ അഭിമുഖത്തിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ ചാനലിനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയും പാലാരിവട്ടം പോലീസും കേസെടുക്കാൻ തക്കവണ്ണമുള്ള വകുപ്പുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബയുടെ പരാതി തള്ളിയിരുന്നു. തുടർന്നാണ് നീതി തേടി നടി ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ മൂന്ന് മണിക്കൂറിലധികം മാനസികമായി പീഡിപ്പിച്ചതായും അൻസിബ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























