പച്ചയായ മനുഷ്യനെ ജനം അനുഗ്രഹിച്ചു.. മണ്ണിന്റെ ഭാഗധേയം പറയാന്‍ സഭയില്‍ ഇനി ശശീന്ദ്രനുണ്ടാകും

മാടമ്പിത്തരത്തിനുമേല്‍ ലാളിത്യത്തിന്റെ വിജയം അതാണ് ഒറ്റവാക്കില്‍ സി കെ ശശീന്ദ്രന്റെ വിജയം.
കന്നിയങ്കത്തില്‍ കല്‍പ്പറ്റയില്‍ യുഡിഎഫിനെ കടപുഴക്കി വിജയം നേടിയ സി കെ ശശീന്ദ്രന്റെ കാര്യത്തില്‍ ജ്യോതിബസുവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. മണ്ണിനെ തൊടാന്‍ മറ വേണ്ടെന്ന് വിശ്വസിക്കുന്ന കുറിയ 'വലിയ' മനുഷ്യന് കല്‍പ്പറ്റ മനസ്സ് കൈമാറിയിരിക്കുന്നു. പ്രത്യയശാസ്ത്രവും പ്രവര്‍ത്തനപഥവും രണ്ടല്ലെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഈ ജനകീയനേതാവാണ് ഇനി നിയമസഭയില്‍ കല്‍പ്പറ്റയെ പ്രതിനിധീകരിക്കുക. യുഡിഎഫിന്റെ ഉറച്ച മണ്ഡലവും ജനതാദള്‍ സെക്യുലറിന്റെ സിറ്റിംഗ് സീറ്റുമായ കല്‍പ്പറ്റ തിരികെ പിടിക്കാന്‍ സി കെ ശശീന്ദ്രനോളം മികച്ച മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന സിപിഐഎം കണക്കൂട്ടല്‍ പിഴച്ചില്ല. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയെ തന്നെ മത്സരരംഗത്തിറക്കിയ രാഷ്ട്രീയതന്ത്രം നേടിയ വിജയവുമാണ് കല്‍പ്പറ്റയിലേത്. ആദിവാസി ഗോത്രവര്‍ഗ്ഗ മേഖല കൂടി ഉള്‍പ്പെടുന്ന കല്‍പ്പറ്റയിലെ ജനങ്ങള്‍ക്ക് കൂട്ടത്തിലൊരാള്‍ മാത്രമല്ല എന്തിനും കൂടെ എത്തുന്നയാള്‍ കൂടിയാണ് ശശീന്ദ്രന്‍. കല്‍പ്പറ്റയുടെ ശശിയേട്ടന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ശ്രേയാംസ്‌കുമാറിനെതിരെ സി.കെ ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അദ്ദേഹത്തിന്റെ ജയം ആഗ്രഹിച്ചവരില്‍ കല്‍പ്പറ്റയ്ക്ക് പുറത്തുള്ളവരും നിരവധിയാണ്. മണ്ണിന്റെയും മനുഷ്യന്റെയും രാഷ്ട്രീയം പേറുന്നയാളെ നിയസഭയിലേക്കയക്കാന്‍ സോഷ്യല്‍ മീഡിയാ കാമ്പയിനും ശക്തമായിരുന്നു.
സംഘാടകനായും സമരസഖാവായും വയനാടന്‍ മണ്ണിലെ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിര സാന്നിധ്യമാണ് സി കെ ശശീന്ദ്രന്‍. കാലത്തെഴുന്നേറ്റ് തൊഴുത്തിലേക്ക് എത്തുകയും പശുവിനെ കുളിപ്പ് പാല്‍ കറന്ന് നേരേ ക്ഷീരസഹകരണസംഘത്തിലേക്കും ചായക്കടയിലേക്കും പാല്‍പ്പാത്രവുമായി നഗ്‌നപാദനായി എത്തുന്ന ശശിയേട്ടന്‍. ഈ വിളിപ്പേരിലെ വികാരവായ്പ്പിനെക്കൂടിയാണ് കല്‍പ്പറ്റ ഇക്കുറി നെഞ്ചിലേറ്റിയത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സികെ ശശീന്ദ്രനുള്ള പൊതുസമ്മതിയും സിറ്റിംഗ് എംഎല്‍എയായ എം.വി ശ്രേയാംസ്‌കുമാറിന്റെ നയങ്ങളോടുള്ള രൂക്ഷമായ എതിര്‍പ്പുമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. കവലയിലും ചായക്കടയിലും നിരത്തോരങ്ങളിലും വലുപ്പച്ചെറുപ്പമില്ലാതെ തോളില്‍ കയ്യിട്ട് നടക്കാനാകുന്ന ജനകീയതയുടെയും ആദര്‍ശാത്മകതയുടെയും ആള്‍രൂപത്തിന് കൂടിയാണ് ഇക്കുറി കല്‍പ്പറ്റ വോട്ട് ചെയ്തത്.
പണക്കൊഴുപ്പിന്റെയും ജന്മിത്വത്തിന്റെയും രാഷ്ട്രീയത്തിനേറ്റ തിരിച്ചടി കൂടിയാണ് കല്‍പ്പറ്റയിലേത്. തോട്ടം ഉടമയും മാതൃഭൂമി സ്ഥാപനങ്ങളുടെ സാരഥിയുമായ എം.വി ശ്രേയാംസ്‌കുമാര്‍ ജയമുറപ്പിക്കാന്‍ സര്‍വ്വസാധ്യതകളും ഇക്കുറി പരീക്ഷിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ സുരക്ഷിതമാക്കാന്‍ മുസ്ലീംലീഗിന്റെ പ്രധാന നേതാക്കളെ രംഗത്തിറക്കിയതും യുഡിഎഫിന്റെ പ്രധാന നേതാക്കളെയെല്ലാം മണ്ഡലത്തിലെത്തില്‍ എത്തിച്ചതും സികെഎസിന്റെ ജനകീയതയ്ക്ക് മേല്‍ തെല്ലും ചലമുണ്ടാക്കിയില്ല. എസ്‌റ്റേറ്റ് മേഖലയിലെ ഇടനിലക്കാരെ സ്വാധീനവലയത്തിലാക്കിയെന്ന ആരോപണവും ശ്രേയാംസ്‌കുമാറിനെതിരെ ഉണ്ടായിരുന്നു. മാതൃഭൂമി ദിനപത്രത്തില്‍ തൊഴിലാളി വിരുദ്ധ നടപടി നേരിട്ട മാധ്യമപ്രവര്‍ത്തകര്‍ ശശീന്ദ്രനൊപ്പം തോട്ടം മേഖലകളിലെത്തി തങ്ങളുടെ പീഢാനുഭവങ്ങള്‍ വിവരിച്ചതും കൊട്ടിക്കലാശത്തിന് തൊട്ട് മുമ്പാണ്. കല്‍പ്പറ്റ നഗരസഭയും മുട്ടില്‍, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ, കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കല്‍പറ്റ മണ്ഡലം.2006ല്‍ യുഡിഎഫിന്റെ ഭാഗമായി നിന്നായിരുന്നു ജനതാദള്‍ എസിന് വേണ്ടി ശ്രേയാംസ്‌കുമാറിന്റെ വിജയമെങ്കില്‍ 2011ല്‍ യുഡിഎഫ് സഥാനാര്‍ത്ഥിയായാണ് ശ്രേയാംസ് മണ്ഡലം നിലനിര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























