മന്ത്രി ബാലന്റെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമൂലമോ മന്ത്രിമാരോ പാര്‍ട്ടിയോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത്; വിഷയം വിവാദമാക്കി സോഷ്യല്‍മീഡിയ

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച മാനേജ്‌മെന്റിന്റെ ഹുങ്കിനെതിരെ വാതോരാതെ പലരും പ്രസംഗിക്കുമ്പോഴും വിദ്യാഭ്യാസമന്ത്രിയോ മറ്റുമന്ത്രിമാരോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത് വിവാദമാകുന്നു. മന്തിമാര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് ആരോപണം. എ കെ ബാലന്‍ മന്ത്രിയുടെ ബന്ധം ഉപയോഗിച്ച് മരണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബലപ്പെടുകയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി.
സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കോപ്പിയടി നടന്നിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതും അംഗീകരിക്കപ്പെടുന്നില്ല. ഇതോടെ ചര്‍ച്ചയാകുന്നത് ഇടത് പക്ഷവും നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമാണ്. മന്ത്രി എകെ ബാലന്റെ ഭാര്യ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജമീല നെഹ്‌റു ഗ്രൂപ്പിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഈ പദവിയിലെത്തിയത്. ഇത് വിവാദമായതോടെ അവര്‍ സ്ഥാനം ഒഴിഞ്ഞതായാണ് സൂചന. ഈ ബന്ധം കാരണമാണ് നെഹ്‌റു കോളേജിനെതിരെ സിപിഐ(എം) നേതാക്കള്‍ സംസാരിക്കാത്തതെന്നാണ് വാദം.
നെഹ്‌റു കോളേജില്‍ എസ് എഫ് ഐ വമ്പന്‍ സമരത്തിലാണ്. എന്നാല്‍ സിപിഐ(എം) നേതാക്കളൊന്നും പരസ്യ പ്രതികരണം പോലും നടത്തുന്നില്ല. കെപി വിശ്വനാഥന്റെ മകനാണ് കോളേജ് പിആര്‍ഒ. ഇയാള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. അത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് ഇയാളെ ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. കൈരളി ടിവിയും എസ് എഫ് ഐയും കൈകോര്‍ത്ത് പ്രതിഷേധം ആളിക്കത്തിച്ചിട്ടും ഇതൊന്നും നടന്നിട്ടില്ല. ഇതിന് കാരണം ബാലന്റെ ഭാര്യയും മാനേജ്‌മെന്റുമായുള്ള ബന്ധം തന്നെയെന്ന ആരോപണം സജീവമാണ്. നെഹ്‌റു ഗ്രൂപ്പിനെ പിണക്കാതിരിക്കാനാണ് ജിഷ്ണുവിന്റെ വീട്ടില്‍ പോലും മന്ത്രിമാര്‍ എത്താത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം സജീവമാണ്.
പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. എസ്.ഷാബു വ്യക്തമാക്കി. ഇന്നലെ രാവിലെ തെളിവെടുപ്പിന് കോളേജില്‍ എത്തിയതായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ജി.പി.പത്മകുമാറും കോളേജ് സന്ദര്‍ശിച്ചു.പരീക്ഷക്കിടെ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അന്നുതന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.
ജിഷ്ണു മരിച്ച് അഞ്ച് നാള്‍ പിന്നിടുമ്പോള്‍ സംസ്ഥാന മന്ത്രിമാരാരും വീട്ടിലെത്തിയിട്ടില്ല. ഇതില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ആളികത്തുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജിഷ്ണുവിന്റെ വീട്. ഇവിടെ ടിപി രാമകൃഷ്ണനെന്ന മന്ത്രിയുണ്ട്. കണ്ണൂരില്‍ ഒന്നിലേറെ മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിയും മലബാറില്‍ കറങ്ങി നടക്കുന്ന വ്യക്തി. പക്ഷേ ജിഷ്ണുവിന്റെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും എത്തിയില്ല.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. സിപിഐ(എം) വേദികളിലെ പൊതു സാന്നിധ്യം. തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ എസ് എഫ് ഐയുടെ മുന്നണി പോരാളി എന്നിട്ടും തികഞ്ഞ അനാസ്ഥയാണ് മന്ത്രിമാരടക്കം എല്ലാവരും ആ കുടുംബത്തോട് കാണിച്ചത്.
https://www.facebook.com/Malayalivartha