ശന്വളം നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന്‍ ആത്മഹത്യചെയ്തു. മൃതദേഹവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ബന്ധുക്കള്‍

പത്ത് മാസത്തെ ശമ്പളം നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മനോവിഷമത്തില്‍ കാസര്‍കോട് ആരോഗ്യ വകുപ്പിലെ കരാര്‍ ജീവനക്കാരന്‍ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു. മൃതദേഹവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീഷ്(42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് അരിസ്‌റ്റോ ജംഗ്ഷനിലെ ഓം ടൂറിസ്റ്റ് ഹോമിലാണ് സംഭവം. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ താത്കാലിക ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്ന ജഗദീഷിനെ ഒക്ടോബറില്‍ പുറത്താക്കിയിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ലക്ഷത്തോളമുള്ള ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് സുഹൃത്തുമായി ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയതായിരുന്നു ജഗദീഷ്. സുഹൃത്ത് പുറത്തുപോയ സമയത്താണ് മുറി പൂട്ടി ആത്മഹത്യ ചെയ്തത്. മൃതദേഹം തമ്പാനൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട് നടത്തി.
2015 ഡിസംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള പത്ത് മാസത്തെ ശമ്പളം ജഗദീഷ് അടക്കമുള്ള ഓരോ ജില്ലാ മെഡിക്കല്‍ ഓഫീസിലെയും 500 ഓളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്. ഒക്ടോബറില്‍ ശമ്പളം നല്‍കാതെ ഇവരെയെല്ലാം പിരിച്ചുവിടുകയും ചെയ്തു. 2012ലെ യു.ഡി.എഫ് സര്‍ക്കാരാണ് 1900 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ഓരോ ജില്ലകളിലും സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, സ്‌പ്രേമാന്‍, ലാബ് അറ്റന്‍ഡര്‍ എന്നീ തസ്തികകളില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ 1400 പേര്‍ ജോലിയില്‍ നിന്ന് സ്വയം ഒഴിവായി.
ശമ്പളം തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പല തവണ ജീവനക്കാര്‍ ധര്‍ണ്ണ നടത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























