സിവില്‍ സര്‍വീസ്: വിജയത്തിളക്കത്തില്‍ ശ്രീലക്ഷ്മി

പഠനത്തെ രസകരമായെടുത്താല്‍ ഏത് ഉന്നത പരീക്ഷയിലും മികച്ച വിജയം നേടാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് മണലൂരിന്റെ മരുമകളായ വി എസ് ശ്രീലക്ഷ്മി. കോട്ടക്കല്‍ വിപിഎസ്‌വി ആയുര്‍വേദ കോളജില്‍ നിന്നും ബിരുദം നേടി പാലക്കാട്ടെ അല്‍ അഹല്യാ ആശുപത്രിയിലെ ആയുര്‍വേദ വിഭാഗത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന മോഹം ഉദിച്ചത്. ശ്രീലക്ഷ്മിയുടെ ആഗ്രഹത്തിന് ഭര്‍തൃവീട്ടുകാര്‍ ശ്രീലക്ഷ്മിയുടെ അച്ഛനമ്മമാരുടെ കൂടി അനുവാദത്തോടെ സിവില്‍ സര്‍വ്വീസ് പരീക്ഷക്കായി ഒരുക്കുകയായിരുന്നു. അതിനുവേണ്ടി നിലവിലെ ജോലി രാജിവെച്ചു. ഡല്‍ഹിയിലെ വാചി റാം സ്ഥാപനത്തില്‍ പരിശീലനത്തിനായി ചേര്‍ത്തു. രണ്ട് കുടുംബങ്ങളുടെ പിന്തുണയും തന്റെ മനക്കരുത്തും ചേര്‍ന്നതോടെ ശ്രീലക്ഷ്മി സിവില്‍ സര്‍വീസ് എന്ന സ്വപ്നം പൂവണിയിച്ചു.
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 382ാ!ം റാങ്കില്‍ പാസായ ശ്രീലക്ഷ്മി സി എന്‍ ജയദേവന്‍ എംപിയുടെയും രമാദേവി ജയദേവന്റെയും മകന്‍ ദിനൂപിന്റെ ഭാര്യയും പെരിങ്ങോട്ടുകര വാഴൂര്‍ വീട്ടില്‍ ഷാജിയുടെയും റീനയുടെയും മകളുമാണ്. എംപിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പരിശീലന പഠനം തുടര്‍ന്നത്.
അച്ഛനമ്മമാരോടൊപ്പം അബുദാബിയിലായിരിക്കെ പ്രാഥമിക വിദ്യാഭ്യാസം സണ്‍റൈസ് ഇംഗ്ലീഷ് സ്‌കൂളിലും പിന്നീട് നാട്ടിലെത്തി വലപ്പാട്ടെ ഭാരത് വിദ്യാമന്ദിര്‍ സിബിഎസ്ഇ സ്‌കൂളിലുമാണ് പൂര്‍ത്തിയാക്കിയത്. മുത്തച്ഛന്‍ ശങ്കരനാരായണന്റെ സ്വാധീനവും കോളജിലെ യൂണിയന്‍ പ്രവര്‍ത്തനവും വ്യക്തിത്വ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചു. എഞ്ചിനിയറിങ് ബിരുദധാരിയായ ഏക സഹോദരന്‍ കൃഷ്ണദേവിന്റെ പിന്തുണയും ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
ജോലിയില്‍ പ്രവേശിച്ചാല്‍ ഒരു സിവില്‍ സര്‍വെന്റ് എന്ന നിലയില്‍ ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യക മമത ഇല്ലാതെ നിഷ്പക്ഷമായും നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിക്കാനായിരിക്കും ശ്രമിക്കുക എന്ന് ജയലക്ഷ്മി തുറന്ന് പറയുന്നു. മരുമകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നതായും ഇതിലും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും സി എന്‍ ജയദേവന്‍ എംപിയും ഭാര്യ രമാദേവി ടീച്ചറും പറഞ്ഞു. ഭര്‍ത്താവ് ദിനൂപ് ഗള്‍ഫിലെ തൊഴില്‍ ഉപേക്ഷിച്ച് നാട്ടില്‍ നിര്‍മ്മാണമേഖലയില്‍ എഞ്ചിനിയറായി തൊഴില്‍ ചെയ്യുന്നു. ദേവ് നാരായണ്‍ ഏക മകനാണ്.
https://www.facebook.com/Malayalivartha
























