സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ഇനി ക്രൈം ബ്രാഞ്ചിന്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചകേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ റേഞ്ച് ഐജി: മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാല്‍ നുണപരിശോധനയ്ക്കു വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസ് പോക്‌സോ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വാമിക്കെതിരെ മൊഴി നല്‍കിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നും അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയും കോടതിയെ സമീപിച്ചിട്ടുണ്ട്. നിലപാടുമാറ്റങ്ങളും പുതിയ വെളിപ്പെടുത്തലും ഒക്കെയായി കുഴഞ്ഞുമറിഞ്ഞ കേസ് നാളെ കോടതി പരിഗണിക്കും. റിമാന്‍ഡ് കസ്റ്റഡിയില്‍ കഴിയുന്ന സ്വാമിയുടെ ജാമ്യാപേക്ഷയും നാളെയാണു പരിഗണിക്കുക. പെണ്‍കുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിര്‍ബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കില്‍, മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കിയപ്പോള്‍ അക്കാര്യം വെളിപ്പെടുത്താന്‍ അവസാന വര്‍ഷ നിയമവിദ്യാര്‍ഥിനി കൂടിയായ പെണ്‍കുട്ടിക്ക് അവസരമുണ്ടായിരുന്നു.
തനിക്ക് ആവശ്യമില്ലാത്ത അവയവം താന്‍ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തില്‍ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തില്‍ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റല്‍ തുടര്‍ക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്. കേസ് ക്രൈം ബ്രാഞ്ചിനോ സിബിഐയ്‌ക്കോ കൈമാറിയാല്‍ അന്വേഷണത്തില്‍ നിന്നു തലയൂരാമെന്ന പ്രതീക്ഷയിലാണു പൊലീസ്.
പോലീസിനു നല്‍കിയ മൊഴിഇങ്ങനെ; വര്‍ഷങ്ങളായി സ്വാമി തന്നെ പീഡിപ്പിക്കുന്നു. സംഭവദിവസം കഴുത്തില്‍ കത്തിവച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു രക്ഷപ്പെട്ടു. മജിസ്‌ട്രേട്ടിനു രഹസ്യമൊഴി നല്‍കിയപ്പോള്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ തന്നെ പെണ്‍കുട്ടി ഉറച്ചുനിന്നു.
എന്നാല്‍ സ്വാമിയുടെ അഭിഭാഷകന് പെണ്‍കുട്ടി അയച്ച കത്തില്‍ ജനനേന്ദ്രിയം മുറിച്ചതു മറ്റൊരാളാണെന്നു പിന്നീട് മാറ്റിപ്പറഞ്ഞു. കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങി കൃത്യം ചെയ്യുകയായിരുന്നുവെന്നാണ് അഭിഭാഷകനോടു ഫോണില്‍ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























