ഈ കുരുന്നുകളുടെ സങ്കടം ആരു കേള്‍ക്കാന്‍? അച്ഛനും അമ്മയും ജീവിച്ചിരിക്കെ ഭാഷയറിയാത്ത നാട്ടില്‍ അനാഥരായി കണ്ണീരു കുടിക്കുന്ന ഈ ബാല്യങ്ങളെ നമുക്ക് രക്ഷിക്കാം

വേര്‍പാടിന്റെ വേദന ഒരിക്കലെങ്കിലും അനുഭവിക്കാത്ത മലയാളികള്‍ ഇല്ല തന്നെ. അതില്‍ ഏറ്റവും വലിയ ഉദാഹരണം നമ്മുടെ പ്രവാസികള്‍ തന്നെ. തങ്ങളുടെ കുടുംബത്തിന് അത്താണിയാകാന്‍ സ്വയം പ്രവാസ ജീവിതം നയിക്കുന്നവരുടെ വേര്‍പാടും ഏകാന്തതയും വിഷമവും മാത്രം ഓര്‍ക്കുക. അപ്പോള്‍ നിര്‍ബന്ധപൂര്‍വം പിടിച്ചു കൊണ്ടുവരുന്ന എട്ടും പൊട്ടും തിരിയാത്ത കുട്ടികളുടെ വിഷമം ഒന്നോര്‍ത്തു നോക്കൂ.
പാറിപ്പറന്നു നടക്കേണ്ട സമയത്ത് എല്ലാവരും ജീവിച്ചിരിക്കേ അനാഥമായി ജീവിക്കുന്ന ഈ കുരുന്നു ബാല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും കഴിയില്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അനാഥര്‍ക്കും എന്നും അഭയ കേന്ദ്രമായിരുന്നു ഇവിടത്തെ ചെറിയൊരു സമൂഹം. വ്യക്തികള്‍ നടത്തുന്ന ചെറിയ അനാഥ ശാലകള്‍ മുതല്‍ മത സ്ഥാപനങ്ങള്‍ നടത്തുന്ന വലിയ യത്തീംഖാനകള്‍ വരെ ആയിരത്തിലധികം അനാഥ മന്ദിരങ്ങള്‍ കേരളത്തിലുണ്ട്.
അനാഥരായ കുട്ടികള്‍ക്ക് പുറമേ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌നേഹ ഭവനങ്ങളും യത്തീംഖാനകളും ഉണ്ട്. ക്രിസ്‌ത്യന്‍ മുസ്ലീം വിഭാഗത്തിലുള്ള ഇത്തരം അനാഥ മന്ദിരങ്ങളെല്ലാം ലാഭത്തിലാണ്.
ആളൊന്നിനായി ഇവര്‍ക്ക് സര്‍ക്കാരിന്റെ ഗ്രാന്റ് കിട്ടുന്നുണ്ട്. കൂടാതെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഭീമമായ വിദേശ ഫണ്ടും ലഭിക്കുന്നു. ഇതോടൊപ്പം ഈ മത സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ കേന്ദ്രങ്ങളുമുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വേണ്ട കുട്ടികളെ തികയ്‌ക്കാന്‍ കൂടി ഈ അനാഥാലയങ്ങള്‍ ഉപകാരപ്പെടാറുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുന്നതനുസരിച്ച് സര്‍ക്കാരിനെ സ്വാധീനിച്ച് പുതിയ തസ്‌തികകള്‍ ഉണ്ടാക്കാനും അതിലൂടെ ലക്ഷക്കണക്കിന് രൂപ തലവരിവാങ്ങി അധ്യാപകരെ നിയമിക്കാനും കഴിയുന്നു. ഈ ഒരു ചുറ്റുപാടിലാണ് കേരളത്തിലെ മിക്ക അനാഥാലയങ്ങളും കോടികളുടെ ലാഭക്കൊയ്‌ത്ത് കേന്ദ്രമായി മാറിയത്.
കേരളത്തിന്റെ പൊതുവേയുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗതി അനാഥബാല്യങ്ങള്‍ കുറയുന്നു എന്നതാണ് വാസ്‌തവം. ഇത്തരം അനാഥലയങ്ങള്‍ ലാഭകരമായി നടത്തിക്കൊണ്ടു പോകാന്‍ കുട്ടികളെ വേണം. കൂലി വേലക്കാരനാണെങ്കിലും തന്റെ കുട്ടിക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക എന്നത് മലയാളികളുടെ ഒരു അഭിമാന പ്രശ്‌നമായതോടെ ഇത്തരം യത്തീംഖാനകളില്‍ മലയാളികുട്ടികളെ കിട്ടാന്‍ പ്രയാസമായി. അങ്ങനെയാണ് കേരളത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ തപ്പിപ്പിടിക്കാന്‍ തുടങ്ങിയത്.
കേരളത്തെ അപേഷിച്ച് ജീവിത നിലവാരവും സാമൂഹിക നിലവാരവും കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പാവപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ഏജന്റ്‌മാര്‍പോലും ഉണ്ട്. അങ്ങനെ അവര്‍ പലവിധ പ്രലോഭനങ്ങളിലൂടെ രക്ഷകര്‍ത്താക്കളെ വീഴ്‌ത്തും. കുട്ടികളുടെ നല്ല വിദ്യാഭ്യാസം ഭാവി ഇവയൊക്കെ വാഗ്‌ദാനം ചെയ്യുമ്പോള്‍ അത്താഴ പട്ടിണിക്കാരായ പാവങ്ങള്‍ മോഹന സ്വപ്‌നത്തില്‍ വീണ് തങ്ങളുടെ പൊന്നോമനകളെ ഇവരോടൊപ്പം അയയ്‌ക്കും. ഈ കുട്ടികളില്‍ മിക്കവരും അനാഥരല്ല എന്നതാണ് വാസ്‌തവം. അവര്‍ക്ക് അച്ഛനും അമ്മയും എല്ലാവരും ഉണ്ട്.
ഇവരെ യാത്രയാക്കുമ്പോള്‍ രക്ഷിതാക്കളുടെ ഉള്ള് പിടയ്‌ക്കും. കുരുന്നുകളുടെ നിലവിളികൂടിയാകുമ്പോള്‍ ആ വിടവാങ്ങല്‍ ഒരു അനുഭവമായി മാറും. കരച്ചിലിനൊടുവില്‍ എല്ലാം സഹിച്ച് കുട്ടികളെ ബലമായി പിടിച്ചു വിടുന്നത് ഇവരുടെ പ്രലോഭനങ്ങളില്‍ വീണാണ്.
ബംഗാള്‍, ബാഹാര്‍, ജാര്‍ഖണ്‌ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നത് വില നല്‍കിയാണെന്ന് തെളിഞ്ഞു. ജാര്‍ഖണ്‌ഡ് ശിശുക്ഷേമ സമിതിയാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ വിവരം നല്‍കിയത്. കുട്ടിയെ കൊണ്ടു പോകുന്നതിന് പകരമായി 1500 മുതല്‍ 3000 രൂപ വരെയാണ് മതാപിതാക്കള്‍ക്ക് നല്‍കിയത്. കേരളത്തിലെത്തുന്നതോടെ പേരും മാറ്റിയിട്ടുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.
ഈ കൊണ്ടുവരുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ്. ഇത് അറബി കല്യാണത്തിലേക്കും വിരല്‍ ചൂണ്ടുന്നു. ഇത്തരം യത്തീംഖാനകളില്‍ മുമ്പും അറബികല്യാണം നടന്നതിന് തെളിവുണ്ട്.
രക്ഷകര്‍ത്താക്കളുടെ സാക്ഷ്യപത്രവും വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും അതത് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയും കൂടാതെ കുട്ടികളെ മറ്റൊരു സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു വന്നുകൂടാ എന്ന നിയമം നിലനില്‍ക്കേയാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ മനുഷ്യക്കടത്ത്.
അങ്ങനെ അനാഥരല്ലാത്ത ആ ബാല്യങ്ങളെ കൂടുതല്‍ അനാഥരാക്കുകയാണ്. ഇവിടെ ഒന്നുമറിയാത്ത കുട്ടികളുടെ മനസ് ആരും അറിയുന്നില്ല. ഭാഷയറിയാത്ത നാട്ടില്‍ ജയിലിലേക്കെന്ന പോലെയാണ് അവര്‍ പോകുന്നത്. ഒന്നു ഉറക്കെ നിലവിളിച്ചാല്‍ പോലും ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























