വിവാഹത്തട്ടിപ്പുകാരി ശാലിനി അറസ്റ്റില്‍; ചിങ്ങവനം പോലിസ് സ്‌റ്റേഷനിലേക്ക് പരാതി പ്രവാഹം

വിവാഹത്തട്ടിപ്പുകാരി ശാലിനി പഴനിയില്‍ പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി 11 മണിയോടെയാണ് ശാലിനിയെ ചിങ്ങവനം എസ് ഐ എസ് നിസാമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ കെ റജി ഷീനാ തങ്കമണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ശാലിനിയെ ഇന്ന് രാവിലെ 10 മണിയോടെ കോട്ടയത്തെത്തിക്കും.
അതിനിടെ ശാലിനിയെക്കുറിച്ചുള്ള പരാതികള്‍ ചിങ്ങവനം പോലീസ് സ്‌റ്റേഷനിലേക്കു പ്രവഹിക്കുന്നു. വിവിധ ജില്ലകളിലായി ഏഴു വിവാഹ തട്ടിപ്പുകള്‍ക്കു പുറമെ ചെക്കുകേസ്, മുക്കുപണ്ടം പണയക്കേസ്, വിശ്വാസ വഞ്ചന തുടങ്ങി നിരവധി പരാതികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അഭിഭാഷകവേഷം അണിഞ്ഞു തട്ടിപ്പു നടത്തുന്ന ഇവര്‍ക്ക് ഏഴാം ക്ലാസ് മാത്രമാണു വിദ്യാഭ്യാസം. എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ നിരവധി അഭിഭാഷകര്‍ ശാലിനിയെ കോടതിയിലും പുറത്തും സഹായിക്കുന്നതായാണ് അറിയുന്നത്. ഇവരുടെ സംരക്ഷണയില്‍ തട്ടിപ്പുകാരി കോട്ടയത്തോ കൊച്ചിയിലോ കീഴടങ്ങുമെന്നും സംശയിക്കുന്നു. മുമ്പു പല കേസുകളിലും ഇവര്‍ക്കു ജാമ്യം നേടിക്കൊടുക്കാന്‍ അഭിഭാഷകരുണ്ടായിരുന്നു. സഹകരണബാങ്കില്‍നിന്ന് ലോണെടുത്തു കല്യാണം നടത്തിയ വകയില്‍ രണ്ടു ലക്ഷം രൂപ മടക്കിക്കൊടുക്കാമെന്ന് അറിയിച്ച് ഓട്ടോ ഡ്രൈവര്‍ ശശീന്ദ്രന്‍നായരെ ഹൈക്കോടതി അഭിഭാഷകന്‍ എന്ന് അവകാശപ്പെട്ട് ഒരാള്‍ ഫോണില്‍ വിളിച്ചിരുന്നു. പത്രങ്ങളില്‍ തുടരെ ശാലിനിയുടെ ഫോട്ടോകള്‍ വരുന്നതിനാല്‍ പുറത്തിറങ്ങാനാവാതെ ഒരു അഭിഭാഷകന്റെ സംരക്ഷണയില്‍ കഴിയുകയാണെന്നാണ് സൂചന.
അതിനിടെ ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്‌ത് സ്വര്‍ണവും പണവും കവര്‍ന്നതിനു മുമ്പു തട്ടിപ്പിനിരയായ യുവാവ് പുളിങ്കുന്ന് സ്റ്റേഷനില്‍ ശാലിനിക്കെതിരെ കഴിഞ്ഞദിവസം പരാതി നല്‍കിയിട്ടുണ്ട്. കാവാലം കുന്നുമ്മ ശാന്തഭവനത്തില്‍ രതീഷാണ് (37) ഇതിനുമുന്‍പ് വിവാഹ തട്ടിപ്പിനിരയായത്. 2013 ഡിസംബര്‍ 23നായിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന രതീഷിനു വധുവിനെ ആവശ്യമുണ്ടെന്ന് ബന്ധുക്കള്‍ പത്രപരസ്യം നല്‍കി. ഇത് കണ്ട് ശാലിനിയുടെ ആന്റി എന്നു പരിചയപ്പെടുത്തി സ്‌ത്രീ ഫോണില്‍ വിളിച്ചു. ഇതനുസരിച്ച് ഇരുവരുടെയും നാള്‍പ്പൊരുത്തം നോക്കിയശേഷം എറണാകുളത്ത് ഇരുവരും കണ്ടു. തനിക്ക് സഹോദരന്‍ മാത്രമേ ഉള്ളൂവെന്നും അച്ഛനും അമ്മയും മരിച്ചുപോയെന്നും അഭിഭാഷകയായ തന്നെ വിവാഹം കഴിച്ചാല്‍ സ്വത്ത് മുഴുവന്‍ നഷ്‌ടമാകുമെന്നും ഇക്കാരണത്താല്‍ വിവാഹം നടത്താന്‍ സഹോദരന്‍ അനുവദിക്കില്ലെന്നുമാണ് ശാലിനി പറഞ്ഞത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനോടൊപ്പമാണു പ്രാക്‌ടീസെന്നും ശാലിനി രതീഷിനെ ധരിപ്പിച്ചു.ഇതിനുശേഷം വീട്ടുകാരുമായി ആലോചിച്ചു തൃക്കൊടിത്താനം നന്ദനാര്‍ കോവിലില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിന് രതീഷ് രണ്ടരപ്പവന്റെ താലിമാലയാണ് ശാലിനിയെ അണിയിച്ചത്. വിവാഹത്തിനുശേഷം കാവാലത്തും എറണാകുളത്തും വാടക വീട്ടിലുമായിട്ടാണ് ഇരുവരും താമസിച്ചത്. തുടര്‍ന്ന് ശാലിനി ജോലിക്ക് പോയില്ല. കോടതി അവധിയാണെന്നായിരുന്നു വിശദീകരണം. പിന്നീട് വീണ്ടും ജോലിക്കെന്നും പറഞ്ഞ് ശാലിനി എവിടേക്കോ മുങ്ങി. വൈകാതെ കൊല്ലത്തുള്ള ഒരു അഭിഭാഷകന്‍ ശാലിനിക്കെതിരെ പരാതിയുമായി വന്നിരുന്നു. ശാലിനി തന്റെ ഭാര്യയാണെന്നും ഒരു ദിവസം കൂടെ കഴിഞ്ഞുവെന്നും തന്റെ സ്വര്‍ണവും പണവും കവര്‍ന്നുവെന്നുമായിരുന്നു പരാതി. ഈ പരാതി ആലപ്പുഴയുള്ള ഒരു അഭിഭാഷകന്റെ മധ്യസ്ഥതയില്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നു.കഴിഞ്ഞദിവസം ഓട്ടോഡ്രൈവറെ വിവാഹം കഴിച്ചശേഷം ആഭരണങ്ങളുമായി മുങ്ങിയ ശാലിനിയുടെ വാര്‍ത്തയും ചിത്രവും പത്രങ്ങളില്‍ വന്നപ്പോഴാണ് രതീഷും കുടുംബാംഗങ്ങളും ശാലിനിയുടെ തനിനിറം പുറത്തറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























