വികാരനിര്‍ഭരമായി പദ്മസരോവരത്തില്‍ നിന്നും ദിലീപിന്റെ മടക്കയാത്ര

അച്ഛന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാനായി ആലുവ പദ്മസരോവരത്തില്‍ എത്തിയ ദിലീപിന്റെ മടക്കയാത്ര വികാരനിര്‍ഭരമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായി 57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും.
രണ്ട് മണിക്കൂറായിരുന്നു ചടങ്ങുകള്‍ക്കായി കോടതി അനുവദിച്ചത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്കൊപ്പം ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീണ്ടും ആലുവ സബ്ജയിലിലേക്ക് മടങ്ങിയത്. ചടങ്ങുകളില്‍ അമ്മയും മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ ആ സമയമൊന്നും കാവ്യ പുറത്തിറങ്ങിയില്ല. 9.45 ആയപ്പോള്‍ ദിലീപ് ജയിലിലേക്ക് പോകാന്‍ തയ്യാറായി വീടിന് പുറത്തേക്ക് വന്നു. ഒപ്പം അമ്മയും കാവ്യയും മീനാക്ഷിയും മറ്റ് ബന്ധുക്കളും. ചെരിപ്പിടാന്‍ കാവ്യയാണ് ദിലീപിനെ സഹായിച്ചത്. കാവ്യ കണ്ണുകള്‍ തുടച്ചു. തുടര്‍ന്ന് ദിലീപ് അമ്മയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു.
പിന്നെ ആരുടെയും മുഖത്ത് നോക്കാതെ നേരേ പൊലീസ് വാഹനത്തിലേക്ക് നടന്നു. കൂടെ ബന്ധുക്കളും വാഹനത്തിനടുത്ത് വരെ ചെന്നു. കാവ്യ വീടിന്റെ പൂമുഖത്ത് നില്‍ക്കുകയായിരുന്നു. തിരിച്ചു ജയിലിലേക്ക് പോകുമ്പോള്‍ വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം.

അച്ഛന്റെ ശ്രാദ്ധകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ രണ്ട് മണിക്കൂറാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ദിലീപിന് സമയം അനുവദിച്ചത്. കൃത്യം എട്ട് മണിക്കാണ് ദിലീപ് ജയിലിന് പുറത്തിറങ്ങിയത്. ആലുവ സബ്ജയിലില്‍ ഇറങ്ങിയപ്പോള്‍ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്. ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു.
കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.

വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കും വീടിന് പുറത്തേക്ക് വന്നു. ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് 10 മിനിറ്റോളം നീണ്ട ശ്രാദ്ധകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ദിലീപ് വീണ്ടും ജയിലിലേക്ക് മടങ്ങി.
നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരെ നിയോഗിച്ചിരുന്നു. ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷാച്ചുമതല. റിമാൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
മൊബൈൽ ഫോൺ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വച്ചിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.
അതേസമയം, ദിലീപ് പുറത്തെത്തുന്നത് കാണുന്നതിനായി വലിയ ജനക്കൂട്ടമാണെത്തിയിരുന്നത്. വീടിനു പുറത്തും ജയിലിലും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ തെളിവെടുപ്പിന് പുറത്തിറക്കിയപ്പോഴത്തെ പോലെ കൂക്കിവിളികളൊന്നും ഇന്നുണ്ടായില്ല.
https://www.facebook.com/Malayalivartha

























