യാത്രക്കാരന്റെ വയറിനകത്തു സ്വർണമുണ്ടെന്നു സംശയം ; യുവാവ് കസ്റ്റംസിന്റെ നിരീക്ഷണത്തിൽ

അബുദാബിയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ വയറിനകത്തു സ്വർണമുണ്ടെന്നു സംശയം. കസ്റ്റംസ് പിടികൂടിയെങ്കിലും സ്വർണം ലഭിക്കാത്തതിനാൽ കൊടുവള്ളി സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ലോഹഭാഗങ്ങൾ വൻകുടലിൽ ഉണ്ടെന്നു പരിശോധനയിൽ വ്യക്തമായതിനാൽ സ്വർണമാണോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും വൈദ്യസംഘത്തിന്റെയും നിരീക്ഷണത്തിലാണിപ്പോൾ കൊടുവള്ളി സ്വദേശിയായ യുവാവ്.
തിങ്കൾ രാത്രി ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിൽ എത്തിയത്. സ്വർണം കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്സ്റേ പരിശോധനയിൽ ഏഴു ലോഹഭാഗങ്ങൾ വയറിനുള്ളിൽ ഉണ്ടെന്നു കണ്ടെത്തി. അവ സ്വർണമാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. പ്രാദേശികമായി മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയെങ്കിലും അതു കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എക്സ്റേ പരിശോധനയിൽ യാത്രക്കാരന്റെ വൻകുടലിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തി ഒരു ദിവസം പിന്നിട്ടെങ്കിലും സ്വർണം കടത്തിയെന്നു പറയാനുള്ള ‘തെളിവ്’ പുറത്തുവന്നിട്ടില്ല.
തിങ്കൾ രാത്രിയിൽ കരിപ്പൂരിലെത്തിയ യാത്രക്കാരനെ ഇന്നലെ രാവിലെ ശുചിമുറിയിൽ കൊണ്ടുപോയി ‘നടപടികൾ’ ചെയ്തെങ്കിലും ‘ശ്രമം’ വിജയിച്ചില്ല. ലോഹം വിഴുങ്ങിയതോ മലദ്വാരം വഴി അകത്തേക്കു പോയതോ ആകാമെന്നാണു കരുതുന്നത്. ആമാശയത്തിനു താഴെ വൻകുടലിലാണിപ്പോൾ ലോഹക്കഷണങ്ങൾ. കടത്തുമുതൽ കണ്ടെത്തുക മാത്രമല്ല, യുവാവിന്റെ ആരോഗ്യവും പ്രധാനമാണ്. ഇന്നും ശുചമുറി ശ്രമം പരാജയപ്പെട്ടാൽ മറ്റു നടപടികളിലേക്കു നീങ്ങിയേക്കുമെന്ന സൂചനയും അധികൃതർ നൽകുന്നു
https://www.facebook.com/Malayalivartha
























