നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കഴിയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. 90 ദിവസം പുര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാനായില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടുമെന്നിരിക്കെയാണ് എത്രയും പെട്ടന്ന് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസില്‍ സംശയാസ്പദമായി തുടരുന്ന ഏതാനും കണ്ണികള്‍ കൂടി കൂട്ടിയോജിപ്പിക്കാനായാല്‍ അന്വേഷണത്തിന് തിരശ്ശീല വീഴുമെന്നാണ് കണക്കൂകൂട്ടല്‍.
ഇന്നലെ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാനൊരുങ്ങുകയാണ് ദിലീപ്. നടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്ന ദിവസം ദിലീപ് രാത്രി 12.30 വരെ പലരെയും വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല വിളികളും അസ്വാഭാവികവും സംശയാസ്പദവുമാണെന്ന് പോലീസ് കരുതുന്നു. കേസില്‍ പല തവണ ചോദ്യം ചെയ്തിട്ടും ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ വേണ്ട വിധത്തില്‍ സഹകരിക്കുന്നില്ല. രണ്ടു തവണയായി 18 മണിക്കൂറാണ് നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തത്.
കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തൊടുപുഴയിലെ സിനിമയുടെ ലൊക്കേഷനില്‍ സുനി എത്തുകയും 25,000 രൂപ നാദിര്‍ഷയുടെ കയ്യില്‍ നിന്നും വാങ്ങിയതായി ആരോപണമുണ്ട്. ഇത് പോലീസ് സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ നാദിര്‍ഷ ഇക്കാര്യം ഇപ്പോള്‍ മറയ്ക്കുകയാണ്. നാദിര്‍ഷയുടെ ഫോണിലേക്ക് ചിലര്‍ വിളിച്ചതായി നേരത്തേ ദിലീപ് പറഞ്ഞെങ്കിലും ഇതു സംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴികളിലും പൊരുത്തക്കേടുണ്ട്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെതിരെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യലിൽ മൊഴിയിലെ വൈരുദ്ധ്യം കണക്കിലെടുത്തതാണ് കാവ്യയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം കാരണം കാവ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥരെ കുറ്റം പറയാതിരുന്ന ദിലീപ് പ്രതിയാക്കപ്പെട്ട ശേഷം വിമര്‍ശിക്കുന്നതും സംശയകരമായി അന്വേഷണോദ്യോഗസ്ഥര്‍ ആരോപിക്കുന്നു. രണ്ടുമാസമായി ജയിലില്‍ കിടന്നിട്ടും ദിലീപിന് ഇപ്പോഴും സിനിമാ മേഖലയില്‍ നല്ല പിടിപാടാണെന്നും സിനിമാ മേഖലകളില്‍ നിന്നുള്ളവര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നത് ഇതിന്റെ തെളിവാണെന്നും ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

https://www.facebook.com/Malayalivartha























