രാജി എന്ന് മിണ്ടിയാൽ ചിലതെല്ലാം പുറത്തുവരുമെന്ന് തോമസ് ചാണ്ടിയുടെ ക്യാമ്പ്; ഒരിടവേളക്ക് ശേഷം നാറ്റക്കഥകൾ വീണ്ടും

തന്നെ രാജിവയ്‌പ്പിക്കണമെന്ന ചിലരുടെ ആഗ്രഹം കൊടി പിടിക്കവേ മന്ത്രി തോമസ് ചാണ്ടിയുടെ ക്യാമ്പ് ബ്ലാക്ക് മെയിലിംഗ് തന്ത്രവുമായി രംഗത്ത്. ചില പ്രമുഖ സി പി എം നേതാക്കളെയും കുടുംബങ്ങളെയും പ്രതിക്കൂട്ടിലാക്കുന്ന ചില വീഡിയോ ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന പ്രചരണം അഴിച്ചുവിട്ട് 'രാജി' എന്ന ആവശ്യത്തെ പ്രതിരോധിക്കാനാണ് മന്ത്രിയുടെ ക്യാമ്പ് ശ്രമിക്കുന്നത്.
മുമ്പ് കവിയൂർ ബലാൽസംഗ കേസിൽ മന്ത്രിയുടെ റിസോർട്ടിനെ ചുറ്റിപ്പറ്റി ആരോപണം ഉയർന്നിരുന്നു. മന്ത്രിയുടെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് ചില പ്രമുഖ സി പി എം നേതാക്കളുടെ മക്കൾക്കെതിരെ അന്ന് ആരോപണം ഉയർന്നത്. തോമസ് ചാണ്ടി പുറത്തായാൽ പലരും വെള്ളം കുടിക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ എത്ര ശതമനം വാസ്തവമുണ്ടെന്ന് വ്യക്തമല്ല.
രാഷ്ട്രീയത്തിലെ പല പ്രമുഖരും തോമസ് ചാണ്ടിയുടെ അതിഥിയായി കുട്ടനാട്ടിലെ റിസോർട്ടിൽ താമസിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ താമസിക്കാനെത്തുന്നവരുടെ വീഡിയോ ഗ്രാഫ് ചെയുന്നതും പതിവാണത്രേ. സന്ദർശകർ മടങ്ങുമ്പോൾ അവർക്ക് റിസോർട്ടിന്റെ ഗിഫ്റ്റായി വീഡിയോ ഗ്രാഫ് കൊടുത്തയക്കാറുണ്ട്. ഇതാണ് ഇപ്പോൾ ബ്ലാക്ക് മെയിലിങ്ങിനായി ഉപയോഗിക്കുന്നത്.

പാർട്ടിയും സർക്കാരും തനിക്കൊപ്പമുണ്ടെന്ന് തന്നെയാണ് തോമസ് ചാണ്ടിയുടെ വിശ്വാസം. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും തോമസ് ചാണ്ടി സന്ദർശിച്ച് കഴിഞ്ഞു. പെട്ടെന്ന് ഒരു തീരുമാനം വേണ്ടെന്നാണ് ഇവരുടെ ഉപദേശം.
താൻ വസ്തു കൈയേറിയിട്ടില്ലെന്ന് തന്നെ തോമസ് ചാണ്ടി ആണയിട്ട് പറയുന്നു. എങ്കിൽ പിന്നെ കൈയേറിയത് ആരെന്നതാണ് ചോദ്യം. പല പ്രമാണങ്ങളും വ്യാജമാണെന്നും റിപ്പോർട്ട് ഉണ്ട്. തോമസ് ചാണ്ടിയുടെ പേരിൽ കൈയേറ്റമുണ്ടെന്ന കാര്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോൾ റിസോർട്ട് മറ്റാരുടെയെങ്കിലും പേരിലായിരിക്കും.
അതായിരിക്കണം തോമസ് ചാണ്ടിയുടെ ധൈര്യം. താൻ പ്രതിസന്ധി മറികടക്കുമെന്നു തന്നെയാണ് തോമസ് ചാണ്ടി വിശ്വസിക്കുന്നത്. സ്വന്തം പാർട്ടിയിലെ വിശ്വസ്തർ പോലും തോമസ് ചാണ്ടിയുടെ കാര്യം പരുങ്ങലിലാണെന്ന് പറയുമ്പോൾ അദ്ദേഹം മാത്രം തനിക്കൊന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷേ തന്റെ കൈയിലുള്ള പണത്തിന്റെ ധൈര്യമായിരിക്കാം.

പണം ഉപയോഗിച്ചാണ് തോമസ് ചാണ്ടി എല്ലാം നേടിയത്. കഷ്ടപ്പെട്ട് നേടിയതെല്ലാം സംരക്ഷിക്കാൻ അദ്ദേഹത്തിനറിയാം. തോമസ് ചാണ്ടി ആലപ്പുഴയിലെ റവന്യു റെക്കോർഡുകളിലെല്ലാം വ്യാപകമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കൈയേറ്റം തെളിയിക്കാനുള്ള ബാധ്യത ആരോപണകർത്താക്കൾക്കുണ്ട്.
മാധ്യമങ്ങൾ മന്ത്രിയെ വിടാതെ പിന്തുടരുകയാണ്. ഏഷ്യാനെറ്റാണ് ആരോപണങ്ങൾ പുറത്തു കൊണ്ടുവന്നത്. അവർക്കെതിരെ മന്ത്രി കേസ് കൊടുത്ത സാഹചര്യത്തിൽ ഏഷ്യാനെറ്റ് മന്ത്രിയെ വെറുതെ വിടാനുള്ള സാധ്യത കുറവാണ്. കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അത് തന്റെ സർക്കാരിന്റെ കാലത്തല്ല എന്നായിരിക്കും പിണറായി പ്രതികരിക്കുക.
https://www.facebook.com/Malayalivartha






















