നടൻ ദിലീപിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ: വൈകുന്നേരം പുറത്തിറങ്ങുന്ന താരത്തെ സ്വീകരിക്കാൻ ഫാൻസുകാർ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം. 85 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രഖ്യാപിച്ചത്. കർശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്പോർട്ട് പൊലീസിന് നൽകണം, 1 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണം.
മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയതെന്നുമാണ് മൂന്നാം വട്ടം ജാമ്യത്തിനായി സമീപിച്ചപ്പോൾ ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.
നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് നൽകിയത് ഒന്നരകോടിയുടെ ക്വട്ടേഷനെന്നാണ് ജാമ്യാപേക്ഷയിൽ വാദം നടക്കവേ പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചത്. സംഭവത്തിനുശേഷം പൊലീസ് പിടികൂടിയാൽ മൂന്നു കോടി നൽകാമെന്നും ദിലീപ് പറഞ്ഞു. ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്നും പൾസർ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. സഹതടവുകാരൻ വിപിൻലാലിന്റെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു.
ക്വട്ടേഷൻ തുക വാങ്ങിയശേഷം രക്ഷപ്പെടാനായിരുന്നു സുനിയുടെ പദ്ധതി. എന്നാൽ കൂട്ടുപ്രതി സമ്മതിക്കാത്തതിനാൽ കോടതിയിൽ കീഴടങ്ങാൻ എത്തുകയായിരുന്നു. പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാക്ഷിയെ ദിലീപ് ജയിലില്‍ കിടന്നപ്പോഴും സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കാവ്യയുടെ ഡ്രൈവർ സാഷ്കിയെ സ്വാധീനിക്കാൻ ശ്രമിച്ചു. പൾസർ സുനി കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തി എന്നു മൊഴി നൽകിയ ആളെയാണ് സ്വാധീനിക്കാൻ ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
ദിലീപിനെ വിചാരണത്തടവുകാരനാക്കാനാണ് ശ്രമമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചത്. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിൽ ദിലീപിന് പങ്കില്ല. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയിൽ പോലും കൃത്യമായ അന്വേഷണം നടന്നില്ല. പൾസർ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണ്. അന്വേഷണ വിവരങ്ങൾ തന്റെ കക്ഷിയെ അറിയിക്കുന്നില്ല.
ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണ്. അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ദിലീപിന് സ്വാഭാവിക ജാമ്യം അനുദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു. ഒന്നര മണിക്കൂർ സമയമാണ് വാദത്തിനായി ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി അനുവദിച്ചത്.
ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂത്തിയാകും. കേസിൽ ഈയഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. വൈകുന്നേരം പുറത്തിറങ്ങുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























