പോലിസുകാർ നോക്കുകുത്തികളായപ്പോൾ; ഗർഭിണിയായ ഭാര്യയ്ക്കും ഭർത്താവിനും ചെയ്യേണ്ടി വന്നത്...

വർക്കല പൊലീസിന് നൽകിയ പരാതി അവഗണിച്ചതിൽ മനംനൊന്ത് യുവാവും ഗർഭിണിയായ ഭാര്യയും മരണം മാത്രമേ നമ്മുടെ മുന്നിലുള്ളു എന്ന വരികളുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അപ്രത്യക്ഷരായി. ആക്രമണത്തിൽ പരിക്കേറ്റ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ചിലക്കൂർ സൈദലി മൻസിലിൽ തങ്ങൾകുഞ്ഞ് (27), ഭാര്യ നേഹ (26) എന്നിവരെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. അയൽവാസികൾ വീടുകയറി പല തവണ ആക്രമിച്ചെന്ന പരാതി നൽകിയിട്ടും പോലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല തുടർന്നായിരുന്നു ഇരുവർക്കും ഈ തീരുമാനം എടുക്കേണ്ടി വന്നത്.
മിശ്രവിവാഹിതരാണ് തങ്ങൾകുഞ്ഞും ഹിന്ദുവായ നേഹയും. വർക്കല എസ്.ഐ കെ.ആർ. ബിജുവാണ് ദമ്പതികളുടെ പരാതി ചെവിക്കൊള്ളാതിരുന്നത്. വഴിത്തർക്കവുമായി ബന്ധപ്പെട്ട് അയൽവാസികളിൽ നിന്ന് മർദ്ദനമേറ്റ് വർക്കല താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു തങ്ങൾകുഞ്ഞും ഭാര്യയും. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നാണ് ഇരുവരെയും കാണാതായത്. ഇവരുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് ആശുപത്രി കിടക്കയിൽ നിന്ന് കണ്ടെടുത്തു.
രണ്ടുപേരുടെയും മൊബൈൽഫോണും ആശുപത്രിയിൽ തന്നെയുണ്ടായിരുന്നു. രാവിലെ ആശുപത്രിയിലെത്തിയ ബന്ധുക്കൾക്കാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. കുറിപ്പ് ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി. ചികിത്സയിലായിരുന്ന തങ്ങൾകുഞ്ഞിനെയും ഒപ്പമുണ്ടായിരുന്ന ഭാര്യയെയും കാണാതായത് ആശുപത്രി സൂപ്രണ്ട് ഡോ. അജിത്കുമാർ സ്ഥിരീകരിച്ചു. ദമ്പതികളെ കാണാതായ വിവരം വർക്കല പൊലീസിൽ അറിയിച്ചെങ്കിലും വൈകിട്ട് വരെ സ്റ്റേഷനിൽ ഇന്ന് ആരും തിരിഞ്ഞ് നോക്കിയില്ല.നിങ്ങൾ സ്വന്തം നിലയിൽ അന്വേഷണം നടത്തൂ' എന്നാണ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പൊലീസിന്റെ വക ഉപദേശം.
തങ്ങൾകുഞ്ഞിന്റെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് അയൽവാസികളിൽ ചിലരുമായി തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി തവണ ഇവർ ഭീഷണിക്കും മർദ്ദനത്തിനും ഇരയായിട്ടുണ്ട്. അപ്പോഴെല്ലാം വർക്കല പൊലീസിൽ പരാതിപ്പെട്ടെങ്കിലും എസ്.ഐ ബിജു നടപടിയെടുത്തില്ല. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അയൽവാസികളായ ചിലർ തങ്ങൾകുഞ്ഞിനെ വീടുകയറി മർദ്ദിച്ചു.
അപ്പോൾ തന്നെ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും തങ്ങൾകുഞ്ഞിന്റെ പരാതി സ്വീകരിക്കാൻ എസ്.ഐ ബിജു തയ്യാറായില്ല. സ്റ്റേഷനിൽ നിന്ന് നിരാശരായി ദമ്പതികൾ മടങ്ങിപ്പോയി. അടുത്തദിവസം തങ്ങൾകുഞ്ഞ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഇരുമ്പുകമ്പിയും ആയുധങ്ങളുമായി വീണ്ടും മർദ്ദിച്ചു. വർക്കല പൊലീസിൽ പരാതി നൽകിയശേഷം ഇവർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഗർഭിണിയായ നേഹയുമായി ബൈക്കിൽ പോകുമ്പോൾ തങ്ങൾകുഞ്ഞിനെ നേരത്തേ ഒരുസംഘം തടഞ്ഞു നിറുത്തി ആക്രമിച്ചിരുന്നു. പൊലീസിൽ നിരവധി പരാതി നൽകിയെങ്കിലും വാദിയെ പ്രതിയാക്കുന്ന സമീപനമായിരുന്നു വർക്കല പൊലീസ് സ്വീകരിച്ചത്. പരാതിയുമായി ചെല്ലുമ്പോഴെല്ലാംനിങ്ങൾക്കെതിരെ കേസെടുത്ത് അകത്താക്കും' എന്ന് ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണ് എസ്.ഐ ബിജു ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
https://www.facebook.com/Malayalivartha




















