ളോഹയ്ക്കുള്ളിലെ പ്രണയം മൂത്ത് വീട്ടമ്മയുമായി ഒളിച്ചോടിയ വൈദികനെ മാനസാന്തരപ്പെടുത്താന്‍ സഭയുടെ ശ്രമം; ആറുമാസം തിരുപ്പട്ടം വിലക്കി, വികാരിക്കൊപ്പം ജീവിക്കണമെന്ന് കോടതിൽ വീട്ടമ്മ

ഭര്‍ത്തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവ വൈദികനെ സംരക്ഷിക്കാന്‍ സഭാ നേതൃത്വം ശ്രമിക്കുന്നതിൽ സഭയിലെ വിശ്വാസികളിലുണ്ടായ അമര്‍ഷം അടങ്ങുന്നില്ല. സി.എം.ഐ സഭയുടെയും വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞെങ്കിലും, കൊട്ടിയൂര്‍ പീഡനക്കേസിലെ ഒന്നാംപ്രതിയായ ഫാ. റോബിന് പിന്നാലെ മറ്റൊരു വൈദികനും നാണക്കേടുണ്ടാക്കിയത് കത്തോലിക്കാസഭയെ പ്രതിരോധത്തിലാക്കുന്നു.
ശിക്ഷാനടപടികളുടെ ഭാഗമായി വൈദികനെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലേക്ക് മാറ്റി. തിരുപ്പട്ടകര്‍മ്മങ്ങള്‍ ആറു മാസത്തേക്ക് വിലക്കി. ഈ കാലയളവില്‍ വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചശേഷം തുടര്‍നടപടികളെടുക്കും. സി.എം.ഐ സഭയിലുള്ള ഈ യുവവൈദികന്‍, ചലച്ചിത്രങ്ങളുടെ ഷൂട്ടിങ് അടക്കം നടത്തുന്ന തൃശൂരിലെ സഭയുടെ കീഴിലുള്ള പ്രശസ്തമായ സ്റ്റുഡിയോയുടെ ഡയറക്ടര്‍ കൂടിയാണ്. തൃശൂരിനടുത്തുള്ള ഇടവകയിലെ വികാരിയും സഭയ്ക്കു കീഴിലുള്ള കോളേജിലെ അദ്ധ്യാപകനുമായിരുന്നു. ഇദ്ദേഹം വികാരിയായ പള്ളിയില്‍ വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ് വീട്ടമ്മ.
സി.എം.ഐ. സഭയ്ക്കു കീഴിലുള്ള തൃശൂര്‍ ചിയ്യാരം പള്ളിയിലെ മുന്‍ വൈദികനാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപികയായിരുന്ന വീട്ടമ്മയെയും കൂട്ടി നാടുവിട്ടത്. ചിയ്യാരം ഇടവകയിലെ അറിയപ്പെടുന്ന ധനിക കുടുംബത്തിലെ അംഗമാണ് യുവതി. ഇവരെ കാണാനില്ലെന്ന് ഭര്‍ത്താവ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വൈദികനെതിരേ പൊലീസ് കേസെടുത്തു. വൈദികന്‍ ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുമുണ്ടായിരുന്നു.
യുവതി സണ്‍ഡേ സ്കൂള്‍ അദ്ധ്യാപികയായിരുന്നതിനാല്‍ ഈ അടുപ്പം നാട്ടുകാരും സംശയിച്ചില്ല. ഭര്‍ത്താവും വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളുമുണ്ട് ഇവര്‍ക്ക്. ഇടവകയിലെ യുവാക്കളുമായുള്ള ബന്ധവും കലാഭിരുചിയും കാരണം വൈദികനെ വിശ്വാസികള്‍ക്ക് ഇഷ്ടമായിരുന്നു. എന്നാല്‍, അനാശാസ്യം നടത്തുന്നതിനിടെ പള്ളിക്കുള്ളില്‍നിന്ന് നാട്ടുകാര്‍ വൈദികനെയും യുവതിയെയും പിടികൂടിയതോടെ കാര്യം വഷളായി.
അദ്ധ്യാപികയുടെ മനസുമാറ്റാന്‍ ഭര്‍ത്താവ്, നാട്ടില്‍ നിന്ന് അകറ്റി അവരുടെ വീട്ടില്‍ കൊണ്ടുപോയി നിറുത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനു ശേഷമാണ് നാല് മാസം മുമ്പ് ഇരുവരും മുംബൈയിലേക്ക് കടന്നത്. മുംബൈയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഭാര്യയെ കാണാനില്ലെന്ന് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഭര്‍ത്താവ് പരാതി നല്കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. ഇതിനിടെ ഇവര്‍ രാജ്യം വിടാന്‍ നീക്കം നടത്തിയപ്പോള്‍ പൊലീസ് അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു.
മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയെങ്കിലും വൈദികനൊപ്പം പോകാനായിരുന്നു വീട്ടമ്മയുടെ തീരുമാനം. ഇതോടെ ഇവരുടെ കുടുംബാംഗങ്ങളും ഭര്‍ത്താവും നിരാശരായി മടങ്ങിയെങ്കിലും പിന്നീട് സഭാനേതൃത്വം ഇടപെട്ട് വേര്‍പിരിക്കുകയായിരുന്നു. ഭര്‍ത്താവ് മദ്യപിക്കാറുള്ളതിനാലാണ് ഈ ബന്ധത്തിന് മുതിര്‍ന്നതെന്നായിരുന്നു അദ്ധ്യാപികയുടെ വിശദീകരണം.
സഭയെയും മറ്റു വൈദികരെയും വിശ്വാസികളെയും അപമാനിക്കുന്ന വൈദികര്‍ക്കെതിരെ യഥാസമയം നടപടികള്‍ എടുക്കാത്തതിനാലാണ് ഇത്തരം അനാശാസ്യ പ്രവണതകള്‍ കൂടുന്നതെന്ന് ആരോപണമുണ്ട്. അമല മെഡിക്കല്‍ കോളേജ്, ക്രൈസ്റ്റ് കോളേജ് എന്നിവ ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും വന്‍ സാമ്പത്തിക ശേഷിയുമുള്ള സഭകളിലൊന്നാണ് സി.എം.ഐ. അതുകൊണ്ടു തന്നെ പരാതികള്‍ പണം നല്‍കി ഒത്തുതീര്‍ക്കുന്നതും സഭയില്‍ പതിവായിരിക്കുകയാണെന്നാണ് മറ്റൊരു ആക്ഷേപം.
ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യുവതിയുടെ സഹോദരങ്ങളും സഭാനേതൃത്വവും ഇടപെട്ടിരുന്നു. അച്ചനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ശിക്ഷാനടപടികളും സ്വീകരിച്ചു. താനും മറ്റ് വൈദികരും അടങ്ങുന്ന ആറംഗ കമ്മിറ്റിയാണ് നടപടികളെടുത്തത്.
വൈദികന്‍ സി.എം.ഐ. സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്ത വൈദികനെ സൗണ്ട് എന്‍ജിനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചിരുന്നു. അതിനിടെയായിരുന്നു ഒളിച്ചോട്ടം.
https://www.facebook.com/Malayalivartha
























