നെറ്റിയിലെ ചെറിയ മുറിവുമായെത്തിയ നഴ്സറി വിദ്യാർത്ഥിക്ക് എസ് പി ഫോർട്ട് ഹോസ്പിറ്റൽ നൽകിയത് 21,950 രൂപയുടെ ബിൽ; മലയാളി വാർത്തയോട് ആശുപത്രി അധികൃതർ നൽകിയ വിശദീകരണവും ഒപ്പം...

തിരുവനന്തപുരം വള്ളക്കടവ് ഗാന്ധിനഗറിൽ അനസ് മുഹമ്മദ് എന്ന അഞ്ചുവയസുകാരന് എസ് പി ഫോർട്ട് ഹോസ്പിറ്റലിലെ ഒരു ദിവസത്തെ ചികിത്സാ ബില്ല് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ 26 ആം തീയതിയായിരുന്നു സംഭവം. നഴ്സറിൽ കളിക്കുന്നതിനിടെ ഉരുണ്ടുവീണ് നെറ്റിപൊട്ടിയ അനസിനെ തിരുവനന്തപുരത്തുള്ള എസ് പി ഫോർട്ട് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നെറ്റിയിൽ രണ്ട് സ്റ്റിച്ചിട്ട അനസിനെ ഒരു ദിവസം ഹോസ്പിറ്റൽ കിടത്തി. അടുത്ത ദിവസം ബില്ല് കയ്യിൽ കിട്ടിയപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്.. രണ്ട് സ്റ്റിച്ചിന് ബില്ല് 21,950.00 രൂപ.
ഇതിൽ പ്രതിഷേധിച്ച് ഹോസ്പിറ്റലിനെതിരെ കുട്ടിയുടെ സ്റ്റിച്ചിട്ട ഫോട്ടോയും ബില്ലും വാട്സാപ്പിൽ പ്രചരിക്കുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായി മലയാളിവാർത്ത ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അവർ നൽകുന്ന വിശദീകരണം ഇങ്ങനെ:
നെറ്റിപൊട്ടിയെത്തിയ കുട്ടിക്ക് പുറത്ത് രണ്ട് സ്റ്റിറ്റിച്ചും, അകത്ത് ആറ് സ്റ്റിറ്റിച്ചും ഇടുകയായിരുന്നു. വളർന്ന് വരുമ്പോൾ ഭാവിയിൽ മുഴപോലെ കാണപ്പെടാതിരിക്കാൻ സാധാരണ ശസ്ത്രക്രിയ നടത്താതെ അനസ്തേഷ്യ നൽകി രണ്ട് മണിക്കൂറെടുത്ത് പ്ലാസ്റ്റിക് സർജറി നടത്തുകയായിരുന്നു. ഒരു ദിവസം മുഴുവൻ കുട്ടിയെ ഐ സി യുവിലും കിടത്തി. മൂന്ന് ഡോക്ടർമാരുടെയും പരിചരണത്തിലായിരുന്നു കുട്ടി. ഇതിന്റെ ഫീസും ഈടാക്കിയാണ് ബില്ല് നൽകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

പക്ഷെ കുട്ടിയുടെ ഉറ്റബന്ധുക്കളോട് മലയാളിവാർത്ത ഇതിലെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടിക്ക് പുറത്ത് രണ്ട് സ്റ്റിച്ചിട്ട കാര്യം മാത്രമേ തങ്ങൾ അറിഞ്ഞിരുന്നുള്ളു. അകത്ത് ആറ് സ്റ്റിച്ചിട്ടതിനെ കുറിച്ചോ അനസ്തേഷ്യ നൽകിയതിനെ കുറിച്ചോ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നോ എന്നതിനെ കുറിച്ചും തങ്ങൾക്ക് ഒരറിവും ഉണ്ടായിരുന്നില്ല. നെറ്റിലെ മുറിവിന് തങ്ങൾക്ക് കിട്ടിയ ബില്ല് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നുവെന്നാണ് അടുത്ത ബന്ധുക്കളുടെ പ്രതികരണം.

പക്ഷെ ഇത്തരം പരാതികൾ ആദ്യമായിട്ടല്ല, സാധാരണക്കാരന് താങ്ങാവുന്നതിലപ്പുറം ഭീമമായ തുക ഈടാക്കുന്ന ആയിരത്തിൽ ഒരു ആശുപത്രി മാത്രമാണിത്. പലപ്പോഴും ആശുപത്രിയിൽ ചെറിയ അസുഖവുമായി എത്തുന്ന രോഗിക്ക് തന്നെ അറിയില്ല ഇത്രയും ബില്ല് എന്തിനാണ് തങ്ങളിൽ നിന്ന് ഈടാക്കിയതെന്ന്.. ഇത്തരം സംഭവങ്ങൾ ദിനം പ്രതി വർദ്ധിക്കുമ്പോഴും ഇതിനെതിരെ ശബ്‌ദിക്കേണ്ട അധികൃതർ മൗനം പാലിക്കുകയാണ്. സാധാരണക്കാരന്റെ കീശ കീറിയാലും ഇത്തരം ആശുപത്രികൾക്ക് വളമാകുന്നത് ഇതിനെതിരെ പ്രതികരിക്കേണ്ട ഉന്നത അധികാരികളുടെ അനാസ്ഥ തന്നെയാണ്.
https://www.facebook.com/Malayalivartha























