ചാലക്കുടി റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരെ പൊലീസ് പിടികൂടി

പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരെ പൊലീസ് പിടികൂടി. വടക്കഞ്ചേരിയിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
ഇരുവരേയും ചാലക്കുടി ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ജോണി രാജ്യം വിട്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വൈകിട്ട് ഇവരെ കോടതിയിൽ ഹാജരാക്കും. തന്റെ സുഹൃത്തായ രഞ്ജിത്ത് മുഖേനയാണ് ജോണി, രാജീവിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.
പത്തു വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് കച്ചവടത്തിനിറങ്ങിയ രാജീവിനൊപ്പം ഇതേ മേഖലയിലുണ്ടായിരുന്ന ചക്കര ജോണിയും ചേർന്നു. കോടികളുടെ ഇടപാട് നടത്തിയ ഇരുവരും നാലുവർഷം മുമ്പ് തെറ്റിപ്പിരിഞ്ഞു. കോടിക്കണക്കിന് രൂപ വരുന്ന കച്ചവടത്തിൽ രാജീവിന് വൻതുക നൽകുന്നതിൽ നിന്നും ജോണി മുഖം തിരിച്ചു. ഇതേത്തുടർന്ന് തന്റെ കേസിനു വേണ്ടി രാജീവ് എറണാകുളത്തെ അഭിഭാഷകനെ സമീപിക്കുകയായിരുന്നു. പിന്നീട് രാജീവ് മുഖേന അഭിഭാഷകൻ ഭൂമി ഇടപാടു നടത്തി .
എന്നാൽ ഇതിൽ വൻതുക കിട്ടാക്കടമായി. ഈ തുക ലഭിക്കുന്നതിന് അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്നതായി കാട്ടി രാജീവ് മുഖ്യമന്ത്രിക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകി. ഇതിനിടെയാണ് രാജീവിന്റെ കൊലപാതകം. ജോണി ആർക്കു വേണ്ടിയാണ് രഞ്ജിത്ത് മുഖേന ക്വട്ടേഷൻ കൊടുത്തതെന്നാണ് അന്വേഷണ സംഘം ഇപ്പോൾ ആരായുന്നത്. ഇതിനായി ഇരുവരെയും പിടികൂടിയേ തീരൂ. പരിയാരം തവളപ്പാറയിൽ ഒരുവർഷം മുമ്പാണ് രാജീവ് ഇരുപതേക്കർ വരുന്ന തോട്ടം പാട്ടത്തിനെടുത്തത്.
ഇവിടുത്തെ പഴയൊരു വീട്ടിൽ ഇടവിട്ട ദിവസങ്ങളിൽ താമസിച്ചു. ഈ വേളയിൽ ജോണി ഇവിടേക്ക് വന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. ഈ തോട്ടത്തിനടുത്തെ കോൺവെന്റ് വക സ്ഥലം ജോണി വാടകക്കെടുത്തു. ഈ കെട്ടിടത്തിലാണ് കൊലപാതകം നടന്നത്. ഒരു മാസം മുമ്പ് വീടെടുത്തത് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തിരുന്നു.

https://www.facebook.com/Malayalivartha




















