പ്രാർത്ഥനയോടെ കാത്തിരുന്ന അമ്മയ്ക്കും മകൾക്കും ഭാര്യയ്ക്കും അരികിലേയ്ക്ക് ദിലീപ് എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിന് ഇന്നു തന്നെ തിരിച്ച് വീട്ടിലെത്താം. കോടതിയില്‍ നിന്നുള്ള രേഖമൂലമുള്ള വിധിപകര്‍പ്പ് ജയിലില്‍ എത്തിച്ചാലുടന്‍ ദിലീപിന് പുറത്തിറങ്ങാം. കോടതി വിധി വന്നതോടെ ജയിലില്‍ നിന്ന് അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് ദിലീപിന് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിധി പകര്‍പ്പ് ലഭിക്കാനുള്ള ശ്രമം അഭിഭാഷകര്‍ നടത്തുന്നുണ്ട്.
ജയിലില്‍ 85 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ദിലീപ് ഇന്ന് വീട്ടിലേക്ക് എത്തുന്നത്. ആലുവ സബ് ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ ദിലീപിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന അമ്മയുടെയും മകളുടേയും ഭാര്യയുടെയും അടുത്തേക്ക് അദ്ദേഹം ഇന്നെത്തും.
ദിലീപിന്റെ സഹോദരനും ബന്ധുക്കളും അല്പസമയത്തിനകം ആലുവ സബ് ജയിലില്‍ എത്തുമെന്നും വിവരങ്ങളുണ്ട്. കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണസംഘത്തോട് പൂര്‍ണമായും സഹകരിക്കണം, ഒരു ലക്ഷം രൂപ ബോണ്ട് നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, രണ്ട് പേരുടെ ആള്‍ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം. മജിസ്‌ട്രേറ്റ് കോടതിയിലാണ് പാസ്‌പോര്‍ട്ട് കെട്ടിവയ്‌ക്കേണ്ടത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായിരുന്നു.
ഫെബ്രുവരി 17നാണ് നടി വാഹനത്തിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോള്‍ അങ്കമാലി അത്താണിക്ക് സമീപത്തുവച്ചായിരുന്നു ആക്രമണം. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയും ചെയ്തു എന്നാണ് കേസ്. കേസിലെ ഗൂഢാലോചനകുറ്റത്തിന് ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha
























