വെള്ളാപ്പള്ളിയുമായുള്ള സഖ്യത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്

വെള്ളാപ്പള്ളി നടേശൻ ഇടതുമുന്നണിയുമായി കൈകോർക്കുന്നതിനെതിരെ സി പി എമ്മിനുള്ളിൽ പൊട്ടിത്തെറി. വി എസിന്റെ നേതൃത്വത്തിലാണ് രഹസ്യ നീക്കങ്ങൾ സജീവമായത്. നീക്കങ്ങൾക്ക് ശക്തി പകർന്ന് ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി.
വെള്ളാപ്പള്ളിയുടെ മുന്നണി പ്രവേശം അസംഭവ്യമാണെന്നാണ് ധനമന്ത്രി പറഞ്ഞത്. അത്തരമൊരു സംഭവം ഒരിക്കലും ഉണ്ടാവുകയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. ആലപ്പുഴക്കാരനാണ് ധനമന്ത്രി എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
വെള്ളാപ്പള്ളിയെ ഇടതുമുന്നണിയുമായി ബന്ധിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുന്നത് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമാണ്. പരമ്പരാഗത ഈഴവ വോട്ടു ബാങ്ക് ഇടതു മുന്നണിക്കൊപ്പം തന്നെയാണ്. വെള്ളാപ്പള്ളി നടേശൻ ബി ജെ പിയിൽ ചേർന്നെന്ന് കരുതി അതിൽ മാറ്റമൊന്നും വരില്ല. ഈഴവരുടെ വോട്ടുകൾ ബി ജെ പിയിലേക്ക് മാറി പോകുന്ന വിഷയവുമില്ല.
വെള്ളാപ്പള്ളിക്കെതിരാണ് ആലപ്പുഴയിലെ ഇടത് നേതാക്കൾ. ജി.സുധാകരനും ഐസക്കും വെള്ളാപ്പള്ളിയുടെ പ്രഖ്യാപിത ശത്രുക്കളാണ്. ആലപ്പുഴയിൽ ഇലക്ഷന് മത്സരിക്കുന്നവർ തന്നെ വന്നു കണ്ട് വണങ്ങണമെന്ന് വെള്ളാപ്പള്ളിയുടെ നിയമമുണ്ട്. ഇടത് നേതാക്കൾ സാധാരണ അത്തരം കീഴ്‌വഴക്കങ്ങൾക്ക് തയാറാവില്ല. ഇതാണ് പലപ്പോഴും പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്നത്.
പിണറായിയുടെ ഭരണത്തിൽ തീർത്തും അസംതൃപ്തനാണ് മന്ത്രി തോമസ് ഐസക്ക്. അദ്ദേഹത്തിന് വിഎസുമായി അടുത്ത ബന്ധമുണ്ട്. നേരത്തെ ധനമന്ത്രിയായിരുന്നപ്പോൾ വി എസ്, ഐസക്കിന് എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നു. പിണറായി മുഖ്യമന്ത്രിയായതോടെ ഐസക് പ്രതിസന്ധിയിലായി. ഇതാണ് ഐസക്കിനുള്ള പ്രകോപനം.
ബി ജെ പിയുമായി ബന്ധം സ്ഥാപിച്ച് മകനും സി പി എമ്മുമായി ബന്ധമുണ്ടാക്കി അഛനും ഈ പാർട്ടികളെയും പറ്റിക്കുന്ന ഒരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അടവുനയമാണ് ഇത്. അത് വിജയിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























