ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കാൻ വൈകുമെന്ന് റിപ്പോർട്ടുകൾ; ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കിട്ടാത്തതും തിരിച്ചടിയാകുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്നതു നീളും. കേസില്‍ തെളിവായി എടുത്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണു കാരണം. ബി.എസ്.എന്‍.എലിനു പുറമേ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളില്‍നിന്നും വിവരങ്ങള്‍തേടി അന്വേഷണസംഘം കത്തു നല്‍കിയിട്ടുണ്ട്.
ഒരു ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങളാണു സേവനദാതാക്കളോടു പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചിന്റെയും സര്‍ട്ടിഫൈഡ് പകര്‍പ്പും നല്‍കണം. ഇവയെല്ലാം തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. മുപ്പതോളം ഫോണ്‍ നമ്പറുകളുടെ വിവരങ്ങളാണു ശേഖരിക്കേണ്ടത്. ഓരോ ഫോണ്‍ നമ്പറിനെ സംബന്ധിച്ചും ഓരോ മഹസര്‍ വീതം എഴുതണമെന്നതാണു മറ്റൊരു കീറാമുട്ടി.
പന്ത്രണ്ടു പേജുവീതം വരുന്ന ഒരു കൈയെഴുത്തു മഹസര്‍ തയാറാക്കാന്‍ ഒരു ദിവസമെങ്കിലും വേണമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. കളമശേരി എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ പി.കെ. അനീഷിന്റെ ഫോണില്‍നിന്നു പള്‍സര്‍ സുനി വിളിച്ച നമ്പര്‍, കാവ്യാ മാധവന്റെ കാക്കനാട്ടെ സ്‌ഥാപനത്തിലെ നമ്പര്‍, സംവിധായകന്‍ നാദിര്‍ഷ, അപ്പുണ്ണി, ദിലീപ്, കാവ്യ, രമ്യാ നമ്പീശന്‍, മറ്റു സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പറുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട വിവരമറിയാന്‍ സംഭവദിവസം രാത്രി ദിലീപ് പലവട്ടം നടി രമ്യാ നമ്പീശന്റെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെന്നാണു മൊഴി. സംഭവത്തിനു രണ്ടുനാള്‍ മുമ്പ് സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്നതാണു മറ്റൊരു പ്രധാന തെളിവ്.

പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ തുടര്‍ച്ചയായി പോലീസ് നിരീക്ഷിച്ചിരുന്നു. ചോദ്യം ചെയ്ലില്‍ ദിയലീപ് പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്‌റ്റ്. എന്നാൽ കേസിലെ സാക്ഷിയാകാൻ മഞ്ജു വിസമ്മതിക്കുന്നു എന്നൊരു അഭ്യുഹവും നിലനിൽക്കുന്നുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കും. കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്.
ഇത് സര്‍ക്കാരിന് പോലും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലുകള്‍ എടുക്കുന്നത്. ദിലീപിനെതിരെ തെളിവുകള്‍ ഉറപ്പിക്കാനായി സമാനമായ ഉപതെളിവുകളും ശേഖരിച്ചിട്ടുണ്ട്. സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്‍സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില്‍ ശേഖരിച്ച തെളിവ്.

പണം വന്ന വഴി കൃത്യമായി പറയാന്‍ സുനിയുടെ അമ്മയ്ക്കായില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. ഇതും നിര്‍ണായക തെളിവായേക്കും.
https://www.facebook.com/Malayalivartha
























