മദ്യ ലഹരിയിൽ ബസോടിച്ച് ഡ്രൈവർ; ഫെഡറൽ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

പിതാവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത മകൾ സ്വകാര്യ ബസിടിച്ച് തത്ക്ഷണം മരിച്ചു. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി അനീസ ഡോളിയാണ് (20) മരിച്ചത്. പിതാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയിൽ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറിൽ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്.
ഇതോടെ ബസിനടിയിൽപ്പെട്ടു. ഉടൻ അനീസയെയും ജെറോച്ചനെയും ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അനീസ മരിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി ബസിലുണ്ടായിരുന്ന ചില യാത്രക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൂന്നാഴ്ച മുമ്പാണ് അനീസക്ക് ഫെഡറൽ ബാങ്കിൽ ക്ളർക്ക് ആയി ജോലി ലഭിച്ചത്. ശനി, ഞായർ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകാൻ പിതാവിനൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് വരികയായിരുന്നു. പിതാവ് എടയാർ വ്യവസായ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha
























