"തോമസ് ചാണ്ടി പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുന്നു" ; ലേക്ക് പാലസ് റിസോർട്ട് പൊളിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹർജി

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ട് ഇടിച്ചുപൊളിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹർജി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണലിലാണു ലേക്ക് പാലസ് റിസോർട്ട് ഹർജി നൽകിയിട്ടുള്ളത്. വാട്ടർവേൾഡ് കന്പനിക്കു വേണ്ടി എംഡി മാത്യു ജോസഫാണു ഹർജിക്കാരൻ. നഗരസഭ, നഗരസഭാ ചെയർമാൻ, എൻജിനീയർ എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്. ആരോപണങ്ങളുടെ പേരിൽ നഗരസഭ രാഷ്ട്രീയ വിരോധം തീർക്കാൻ ശ്രമിക്കുകയാണെന്നു വാട്ടർവേൾഡ് ഹർജിയിൽ വാദിക്കുന്നു.
നേരത്തെ, റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ഏഴു ദിവസത്തിനുള്ളിൽ ഹാജരാക്കിയില്ലെങ്കിൽ റിസോർട്ടിനോട് അനുബന്ധിച്ചുള്ള 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റുമെന്ന് നഗരസഭ അന്ത്യശാസനം നൽകിയിരുന്നു. മുന്പ് രേഖകൾ ഹാജരാക്കാൻ നഗരസഭ നിർദേശിച്ചിരുന്നെങ്കിലും ലേക്ക് പാലസ് റിസോർട്ട് അധികൃതർ നോട്ടീസിനു മറുപടി നൽകാൻ പോലും തയാറായില്ല. ഇതേതുടർന്നാണു നഗരസഭ നിലപാട് കർശനമാക്കിയത്.
റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ആലപ്പുഴ നഗരസഭയിൽനിന്നു കാണാതായിരുന്നു. ഇതേതുടർന്നാണു രേഖകൾ വീണ്ടും ഹാജരാക്കാൻ അധികൃതർ നിർദേശിച്ചത്. രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പൊളിച്ചുമാറ്റാനാണു നഗരസഭയുടെ നോട്ടീസിൽ നിർദേശിച്ചിട്ടുള്ളത്. ഇതിനു തയാറായില്ലെങ്കിൽ നഗരസഭ കെട്ടിടങ്ങൾ പൊളിച്ച് ഇതിന്റെ ചെലവ് ലേക്ക് പാലസ് റിസോർട്ടിൽനിന്ന് ഈടാക്കുമെന്നും നോട്ടീസിൽ പറയുന്നു.
നേരത്തെ, കായൽ കൈയേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ റവന്യൂവകുപ്പിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സർക്കാർ ഇതേവരെ നടപടി കൈക്കൊണ്ടിട്ടില്ല.
https://www.facebook.com/Malayalivartha























