നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും; പ്രതിപട്ടികയിൽ നിന്ന് ദിലീപിനെതിരെ മാപ്പുസാക്ഷി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവില്‍ തുടരുന്നത്. കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഈയാഴ്ച അവസാനം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം നല്‍കുക.
ആദ്യകുറ്റപത്രത്തിലുളള പ്രതിപ്പട്ടിക അഴിച്ചുപണിതാണ് പുതിയ റിപ്പോര്‍ട്ട് തയാറാക്കിയിരുക്കുന്നത്. നിലവില്‍ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയ്ക്കാനാണ് ധാരണ. കൃത്യത്തില്‍ പങ്കെടുത്തയാളെ രണ്ടാം പ്രതിയാക്കി മുഖ്യഗൂഡാലോചനക്കാരനെ ഒന്നാം പ്രതിയാക്കുന്നത് സംബന്ധിച്ച് പൊലീസ് വീണ്ടും വിദഗ്ധ നിയമോപദേശം തേടിയിട്ടുണ്ട്.
ആദ്യകുറ്റപത്രത്തില്‍ കൃത്യത്തില്‍ പങ്കെടുത്തവരും ഒളിവില്‍ താമസിക്കാന്‍ സഹായിച്ചവരും അടക്കം ഏഴുപ്രതികളായിരുന്നു ഉണ്ടായിരുന്നത്. ദിലീപടക്കം പതിനൊന്നുപേരാകും പുതിയ കുറ്റുപത്രത്തില്‍ പ്രതികളാകുക.
ഏഴാം പ്രതി ചാര്‍ളിയെ വിചാരണഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കാനാണ് തീരുമാനം. ദിലീപിനെതിരായ തെളിവുകള്‍ പൂര്‍ണമായിത്തന്നെ ശേഖരിച്ചെന്നും മൊഴികളില്‍ അവസാനഘട്ട വ്യക്തത വരുത്തിയെന്നുമാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവനും ഉറ്റ സുഹൃത്ത് നാദിര്‍ഷയുമാണ് പ്രധാന സാക്ഷികള്‍. കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇരുവരെയും സാക്ഷികളാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഇവര്‍ക്ക് പുറമേ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഉള്‍പ്പെടെ അനേകരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. അപ്പുണ്ണി നല്‍കിയിരിക്കുന്ന മൊഴി ദിലീപിനെതിരാകുമെന്നും സൂചനയുണ്ട്. ദിലീപിനെതിരേ ഏറ്റവും വലിയ തെളിവു ശേഖരണമാണ് പോലീസ് നടത്തിയിരിക്കുന്നത്.

ഒരു തെളിവ് സാധൂകരിക്കാന്‍ മാത്രം അഞ്ചും ആറും ഉപതെളിവുകളാണ് നല്കിയിരിക്കുന്നത്. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരേ നിലപാട് കടുപ്പിച്ചതായും അവര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ടിട്ട് എട്ടുമാസങ്ങള്‍ പിന്നിടുമ്പോൾ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാറാകുന്നത്.

കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുളള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയ്യാറാക്കി.
https://www.facebook.com/Malayalivartha























