ദിലീപ് പുറത്തിറങ്ങിയതോടെ ജയിലിലെ നിയമത്തിന് മാറ്റം വരുന്നു; വിചാരണ തടവുകാര്‍ക്ക് ഇഷ്ടഭഷണം വീട്ടില്‍ നിന്നും ജയിലില്‍ കൊണ്ടുവരാം

ഏറെ ദൂരവ്യപകമായ ഫലങ്ങളുണ്ടാക്കുന്ന ഒരു നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ജയില്‍ വകുപ്പ്. വിചാരണത്തടവുകാര്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം എത്തിച്ച് കഴിക്കാനുള്ള സൗകര്യമൊരുക്കുന്നത് ജയില്‍വകുപ്പിന്റെ പരിഗണനയില്‍. വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്കുമാത്രം സര്‍ക്കാര്‍ ഭക്ഷണം കൊടുത്താല്‍ ചെലവ് ചുരുക്കാനാവുമെന്ന പ്രതീക്ഷയാണിതിന് പിന്നില്‍. ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പി.യോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിചാരണത്തടവുകാര്‍ക്ക് ഭക്ഷണത്തിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. സംസ്ഥാനത്ത് 52 ജയിലുകളിലായി 8000ലേറെ തടവുകാരുണ്ട്. ഇതില്‍ 4000 പേരും വിചാരണത്തടവുകാരാണ്. ജയില്‍ ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി.
പദ്ധതിയോട് മിക്ക ജയില്‍ സൂപ്രണ്ടുമാരും വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ഒരുവിഭാഗം പുറത്തുനിന്ന് ഭക്ഷണമെത്തിച്ച് കഴിക്കുന്നത് ജയിലുകളില്‍ കലാപത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്. മാത്രമല്ല വീട്ടില്‍ നിന്നും മൃഷ്ടാന ഭോജനം ജയിലില്‍ കിട്ടുമെങ്കില്‍ വീട്ടില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് ജയിലെന്നായിരിക്കും പല കുറ്റവാളികളും വിചാരിക്കുക. മാത്രമല്ല വലിയ കുറ്റങ്ങള്‍ ചെയ്യുന്നവാടക കുറ്റവാളികള്‍ക്ക് പലരും സ്‌പോണ്‍സറായെത്തി നല്ല ഭക്ഷണം നല്‍കുകയും ചെയ്യും.
ജയില്‍ ഡി.ഐ.ജി. ബി. പ്രദീപ് കുമാര്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ. കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജയില്‍ ഡി.ജി.പി.ക്ക് കൈമാറി. ഇത് പരിശോധിച്ചുവരികയാണെന്നും വൈകാതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജയില്‍ ഡി.ജി.പി. ആര്‍ ശ്രീലേഖ പറഞ്ഞു.
എ ക്ലാസ്, ബി ക്ലാസ് തടവുകാര്‍ക്ക് പ്രത്യേക ഭക്ഷണം, കട്ടില്‍, ഫാന്‍ തുടങ്ങിയവ അനുവദിക്കാറുണ്ട്. എന്നാല്‍, ഭക്ഷണം വീട്ടില്‍നിന്നോ പുറത്തുനിന്നോ കൊണ്ടുവരാന്‍ അനുവാദമില്ല. ജയിലില്‍ തന്നെ പ്രത്യേകഭക്ഷണം തയ്യാറാക്കി നല്‍കുകയാണ് പതിവ്. മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് വീട്ടില്‍നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ അന്നത്തെ സര്‍ക്കാര്‍ പ്രത്യേക അനുമതി കൊടുത്തിരുന്നു.
https://www.facebook.com/Malayalivartha























