ഇനി പരാതികള്‍ക്ക് അതിവേഗം പരിഹാരമാകുന്നു; അദാലത്തുകള്‍ക്ക് മാര്‍ഗരേഖയായി, നേതൃത്വം കലക്ടര്‍ക്ക്

ജനങ്ങളുടെ പരാതികള്‍ ഫയലില്‍ കുരുങ്ങാതെ അതിവേഗം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച ജില്ലയിലെ ഒരു താലൂക്കില്‍ വീതം കലക്ടര്‍മാര്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും. നിലവില്‍ അദാലത്ത് നടത്തുന്നുണ്ടെങ്കിലും ഏകീകൃതരീതി ഇല്ലാത്തതിനാല്‍ റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി. ഇതുപ്രകാരം അദാലത്തിന്റെ നേതൃത്വവും നിരീക്ഷണവും കലക്ടര്‍മാര്‍ നേരിട്ട് നടത്തണം. അതിവേഗം പരാതികളില്‍ പരിഹാരം കാണാനുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജന സമ്പര്‍ക്കപരിപാടിയെന്ന പേരില്‍ നടത്തിയ അദാലത്തുകള്‍ പ്രഹസനമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഫണ്ട് നല്‍കുന്നതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നുമുണ്ടായില്ല. പരിപാടിക്കുവേണ്ടി കോടികള്‍ ധൂര്‍ത്തടിച്ചതുമാത്രമായിരുന്നു മിച്ചം.
എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ താലൂക്കുതലത്തില്‍ അദാലത്ത് നടത്തി പ്രശ്‌നപരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇങ്ങനെ ആരംഭിച്ച അദാലത്തുകള്‍ കൂടുതല്‍ കാര്യക്ഷമവും ജനക്ഷേമകരവുമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
അദാലത്തിന്റെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും നിരീക്ഷണത്തിനായി കലക്ടറേറ്റുകളിലും ആര്‍ഡിഒ ഓഫീസുകളിലും ജീവനക്കാരെ ഉള്‍പ്പെടുത്തി സെല്‍ രൂപീകരിക്കും. സെല്ലിന്റെയും അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളുടെയും തുടര്‍നടപടികളുടെയും ഉത്തരവാദിത്തം താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.
ഓരോ താലൂക്കിന്റെയും ചുമതല ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നല്‍കും. ഡെപ്യൂട്ടി കലക്ടര്‍മാര്‍ പഞ്ചായത്ത് തലത്തില്‍ പാര്‍ലമെന്റ്, നിയമസഭാ പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍, പ്രമുഖ രാഷ്ട്രീയനേതാക്കള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മീറ്റിങ്ങുകള്‍ വിളിക്കണം. അദാലത്തുകള്‍ ജനങ്ങളെ അറിയിക്കാന്‍ പ്രചാരണം സംഘടിപ്പിക്കണം. പഞ്ചായത്തംഗംവഴി വിവരം ജനങ്ങളിലെത്തിക്കണം.
അദാലത്തിന് 15 ദിവസം മുമ്പുവരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കണം. കലക്ടര്‍മാരോടൊപ്പം മറ്റ് വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാരും അദാലത്തുകളില്‍ നിര്‍ബന്ധമായി പങ്കെടുക്കണം. അപേക്ഷകളില്‍ തീരുമാനം അപ്പോള്‍ത്തന്നെ അറിയിക്കണം. നിരസിക്കുന്നവയില്‍ കൃത്യമായ കാരണം അറിയിക്കണം.
സര്‍ക്കാര്‍ തീരുമാനം ആവശ്യമെങ്കില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടോടെ സര്‍ക്കാരിന് സമര്‍പ്പിച്ച്, വിവരം അപേക്ഷകനെ അറിയിക്കണം. എല്ലാ അപേക്ഷകളും സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തണം. ആവശ്യമായ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കലക്ടര്‍മാര്‍ക്ക് നിയമിക്കാം. അംഗപരിമിതര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ വേണമെന്നും അപേക്ഷകരെ പലവട്ടം അദാലത്തുകളിലേക്ക് വരുത്തിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായം കൃത്യമായി നല്‍കുന്നതിനാല്‍ ഇത്തരം അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കില്ല. റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികളും സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം കാണേണ്ടുന്ന മറ്റ് പരാതികളും ഒഴിച്ചുള്ളവയെല്ലാം അദാലത്തില്‍ കൈകാര്യംചെയ്യും.
https://www.facebook.com/Malayalivartha























