ജാമ്യം കിട്ടൽ, തണ്ടർ ഫോഴ്സ്, അവസാനം മൊഴി മാറ്റം; ദിലീപ് കേസിൽ നിന്നൂരുന്നു: ഒന്നും ചെയാനാകാതെ അന്വേഷണ സംഘം...കുറ്റപത്രം പോലും നൽകാനാകുന്നില്ല

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുളള ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) കീഴടങ്ങുന്നതിനു മുന്‍പായി ലക്ഷ്യയിലെത്തുകയും കാവ്യയെയും ദിലീപിനെയും തിരക്കിയെന്നുമായിരുന്നു ഇയാള്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയത്. ഈ മൊഴിയാണ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഇപ്പോള്‍ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ലക്ഷ്യയില്‍ സുനില്‍ കുമാര്‍ വന്നിട്ടില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമാണ് ലക്ഷ്യയിലെ ജീവനക്കാരന്‍ നല്‍കിയിരിക്കുന്ന പുതിയ മൊഴി.
കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്‍പായി പൊലീസ് കോടതിയില്‍നിന്നും രഹസ്യ മൊഴിയുടെ പകര്‍പ്പ് ശേഖരിച്ചിരുന്നു. അപ്പോഴാണ് ജീവനക്കാരന്‍ മൊഴി മാറ്റിയതായി മനസ്സിലായത്. ദിലീപ് ജയിലില്‍ കിടക്കുമ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കേസിലെ മുഖ്യ സാക്ഷിയുടെ ഫോണിലേക്ക് കാവ്യയുടെ ഡ്രൈവറുടെ ഫോണില്‍നിന്നും പല തവണ കോളുകള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. അപ്പോഴാണ് ഇയാള്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയത്.
മൊഴി മാറ്റത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ദിലീപുമായി അടുപ്പമുളള കൊച്ചിയിലെ അഭിഭാഷകനുമായി ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊഴി നല്‍കുന്നതിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നവംബര്‍ ഒന്നു മുതല്‍ താരം ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ ഷൂട്ടിംഗ് ചെന്നൈയിലാണ്. ‘കമ്മാരസംഭവം’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കേ ആയിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ ഈ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു.
തണ്ടര്‍ഫോഴ്‌സ് തന്നെയാണ് ചെന്നൈയിലും ദിലീപിന് സുരക്ഷയൊരുക്കുക. ദിലീപിന്റെ ഷൂട്ടിംഗ് സെറ്റുകളിലെല്ലാം ഇനി തണ്ടര്‍ഫോഴ്‌സ് സുരക്ഷയുണ്ടാകും. അതുകൊണ്ടു തന്നെ ദിലീപിന്റെ സ്വകാര്യ സുരക്ഷയില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ചതിനെതിരെ നേരത്തെ പൊലീസ് വിശദീകരണം തേടുകയും തണ്ടര്‍ഫോഴ്‌സ് ലൈസന്‍സുള്ള ഏജന്‍സിയാണെന്ന് പൊലീസിന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.
സുരക്ഷാഭീഷണി നേരിടുന്നതായി ദിലീപ് പൊലീസിനെ അറിയിച്ചിരുന്നു. തനിക്കെതിരെ കേസ് നൽകിയവരില്‍ നിന്നാണ് ഭീഷണിയെന്നും സുരക്ഷക്കായി സ്വകാര്യഏജൻസിയെ നിയോഗിച്ചിട്ടില്ലെന്നും നടന്നത് കൂടിയാലോചന മാത്രമാണെന്നും ദിലീപ് വിശദീകരണം നല്‍കിയിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.
https://www.facebook.com/Malayalivartha























