അറസ്റ്റ് ഉടൻ; അറിയപ്പെടുന്ന ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകൻ, സർക്കാരിന്റെ വിശ്വസ്തൻ, പാർട്ടി ഭേദമില്ലാതെ ഉന്നതരുടെ അടുത്ത സുഹൃത്ത്; എന്നിട്ടും രക്ഷയില്ല

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി.പി. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴാം പ്രതിയായ ഉദയഭാനുവിന് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.
കേസിൽ തനിക്ക് പങ്കില്ലെന്നും പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നത് നിലനിൽക്കില്ലെന്ന ഉദയഭാനുവിന്റെ വാദവും കോടതി നിരാകരിച്ചു. കീഴടങ്ങാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഉദയഭാനുവിന്റെ ആവശ്യവും കോടതി തള്ളി. ഏതു ഉന്നതനും മുകളിലാണ് നിയമമെന്ന് ഹൈക്കോടതി പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ജസ്റ്റീസ് പി.ഉബൈദിന്റ ഇടക്കാല ഉത്തരവിനെയും കോടതി വിമർശിച്ചു. അന്വേഷണത്തെ തടസപ്പെടുത്തുന്നതായിരുന്നു ഇടക്കാല ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലപ്പെട്ട രാജീവിന്റെ അമ്മ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നൽകിയിരുന്നു. ഇടക്കാല ഉത്തരവോടെ അഡ്വ.ഉദയഭാനുവിനെതിരായ കേസ് അന്വേഷണം നിലച്ചുവെന്നും ഉത്തരവ് അന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയിൽ ആരോപിച്ചിരുന്നത്.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരാനായ ചാലക്കുടി സ്വദേശി രാജീവിനെ കഴിഞ്ഞ സെപ്തംബർ 29നാണ് ചക്കര ജോണിയടക്കമുള്ള പ്രതികൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. രാജീവിന്റെ അഭിഭാഷകനായിരുന്ന ഉദയഭാനു പിന്നീട് ഭൂമി വാങ്ങാൻ നൽകിയ അഡ്വാൻസ് തുക തിരിച്ചു കിട്ടുന്നതു സംബന്ധിച്ച് രാജീവുമായി തർക്കത്തിലായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. തുടർന്ന് രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുകയും ചെയ്തു.
കുറ്റകൃത്യം നടന്ന ശേഷം മുഖ്യപ്രതി ചക്കര ജോണി അടക്കമുള്ളവരുമായി ഉദയഭാനു ഫോണിൽ സംസാരിച്ചിരുന്നു. ഉദയഭാനുവിന് കൊലപാതക ഗൂഢാലോചനയില് നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
അറസ്റ്റിന്റെ ഭാഗമായി ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ, ഉദയഭാനും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് പരിശോധന നടത്തിയ ശേഷം പൊലീസ് സംഘം മടങ്ങി. ഉടൻ തന്നെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, മുൻകൂർ ജാമ്യത്തിനായി ഉദയഭാനും സുപ്രീംകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha























