പത്താം ക്ലാസ് പാസായത് മുപ്പതാം വയസില്‍; ഹോമിയോ ബിരുദം അതിനും മുമ്പേ നേടി! അടച്ചുപൂട്ടിയ അല്‍ ഷിഫ ആശുപത്രിയിലെ ഡോ. ഷാജഹാനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

പരാതികളെത്തുടര്‍ന്ന് അടച്ചുപൂട്ടിയ അല്‍ ഷിഫ ഹോസ്പിറ്റല്‍ ഫോര്‍ പൈല്‍സിനെതിരേ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന്റെ മെഡിക്കല്‍ ബിരുദം വ്യാജമെന്നു കണ്ടെത്തി ഐഎംഎയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാകുന്നത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് രോഗികളില്‍നിന്നും ഐഎംഎയില്‍നിന്നും ഉയര്‍ന്നിരിക്കുന്നത്. ഡോ. ഷാജഹാന്റെ ട്രാവന്‍കൂര്‍-കൊച്ചി (ടിസി) മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുത്തതിലും തട്ടിപ്പു നടന്നു.
2002-2003 കാലഘട്ടത്തില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണു ഡോക്ടറെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്. ഈ ആശുപത്രിയെക്കുറിച്ചും പരാതി ലഭിച്ചിരുന്നു. അന്ന് ഐഎംഎ നടത്തിയ അന്വേഷണത്തില്‍ അദ്ദേഹമല്ല ഓപ്പറേഷന്‍ നടത്തുന്നത് എന്നായിരുന്നു മറുപടി. ഹോമിയോ ഡിപ്ലോമയുണ്ടെന്നും മറുപടി നല്‍കി. അതിനുശേഷം വളരെ വൈകിയാണ് ടിസി മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ നേടിയത്. തൊടുപുഴ ബ്രാഞ്ച് വഴി ഐഎംഎ രജിസ്ട്രേഷനും നേടി. നിരവധി പരാതികള്‍ കിട്ടിയതോടെ അന്വേഷണം നടത്തിയത്. ഇതില്‍ രേഖകളില്‍ വലിയ വ്യത്യാസങ്ങളാണ് കണ്ടെത്തിയത്. എസ്‌എസ്‌എല്‍സി പാസായ സമയം, എംബിബിഎസ് ചെയ്ത വര്‍ഷം, പിജി ചെയ്ത വര്‍ഷം എന്നിവയിലെല്ലാം വലിയ വ്യത്യാസമുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണക്കമ്മിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുറത്താക്കിയത്.
മെഡിക്കല്‍ കൗണ്‍സിലും ഡിജിപിക്കും ഡോ. ഷാജഹാനെതിരേ പരാതി നല്‍കിയിട്ടുണ്ട്. രോഗികളില്‍നിന്നാണ് ഏറ്റവുംകൂടുതല്‍ പരാതി ലഭിച്ചത്. ടിസി മെഡിക്കല്‍ കൗണ്‍സിലും ഡോ. ഷാജഹാന്റെ പ്രാഥമിക രജിസ്ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ വിവരം. ആശുപത്രി കെട്ടിപ്പൊക്കിയതിലും വമ്ബന്‍ അഴിമതിയുണ്ടെന്നാണ് തെളിയുന്നത്. ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല. ഫയര്‍ ഫോഴ്സിന്റെയും സര്‍ട്ടിഫിക്കറ്റില്ല. ലൈസന്‍സുമില്ല. പെര്‍മിറ്റ് ഇല്ലാത്ത ആശുപത്രിയില്‍ പ്രത്യേക തരം ചികിത്സ നടത്തുന്നെന്നുന്നെന്നും അര മണിക്കൂര്‍ കൊണ്ടു രോഗം ഭേദമാകുമെന്നും കോടികളുടെ പരസ്യം ചെയ്തായിരുന്നു എല്ലാ തട്ടിപ്പുകളെയും മറച്ചുവച്ചിരുന്നത്.
രോഗികളെ വ്യാപകമായി വഞ്ചിച്ചുകൊണ്ടായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. പൈല്‍സ് പോലുള്ള രോഗങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നതാണ്. ഇതു ചൂഷണം ചെയ്തായിരുന്നു ആശുപത്രിയുടെ വളര്‍ച്ച. പലര്‍ക്കും ജീവതത്തിലുടെനീളം നരകമാണ് ബാക്കിയായതെന്നും പോലീസിനും വിവിധ അധികൃതര്‍ക്കും നല്‍കിയ പരാതികളില്‍നിന്നു വ്യക്തമാണ്.
നിരന്തര സര്‍ജറികള്‍ക്കു ശേഷവും രോഗം ഭേദമാകാതെ ഒടുവില്‍ മറ്റ് ആശുപത്രികളില്‍ ചികിത്സ നേടേണ്ടിവരുന്ന ഗതികേടിലാണു പലരും. കളമശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ല. പരാതിയുമായി രംഗത്തെത്തിയ രോഗികളില്‍ ഒരാള്‍ ഐജി മനോജ് ഏബ്രഹാമിനെതിരേയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പരാതികള്‍ മുക്കുന്നതില്‍ പോലീസിനു വലിയ പങ്കുണ്ടെന്നും സൂചനയുണ്ട്.
പരാതിപ്പെടുന്നവരുടെ മുറിവുകള്‍ പ്രതികാര ബുദ്ധിയോടെ കൂടുതല്‍ വഷളാക്കുന്നെന്ന ആരോപണവും പരാതിക്കാരില്‍ ഒരാളായ മുഹമ്മദലി പറഞ്ഞു. എന്നാല്‍, ഡോ. ഷാജഹാന്‍ വ്യാജ ഡോക്ടറാണോ എന്ന അന്വേഷണങ്ങള്‍ക്ക് ആശുപത്രി മാനേജ്മെന്റ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. മറ്റൊരു റിട്ടയേഡ് ഡോക്ടറാണ് ഓപ്പറേഷനുകള്‍ നടത്തുന്നതെന്നാണ് മാനേജ്മെന്റിന്റെ വാദം. അതേസമയം, പരാതികളുമായി എത്തിയ രോഗികള്‍ ഓപ്പറേഷന്‍ നടത്തിയത് ഷാജഹാനാണെന്ന് അടിവരയിടുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും വ്യാപക അഴിമതിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടനുബന്ധിച്ച് ഉയരുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിക്കാതെയാണ് ഡോ. ഷാജഹാനടക്കം സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് പരാതികളില്‍നിന്നും സര്‍ട്ടിഫിക്കറ്റുകളില്‍നിന്നും വ്യക്തമാണ്. ഇതേക്കുറിച്ച് ഐ.എം.എ. നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ രേഖകള്‍ ജനങ്ങള്‍ക്കു മുന്നില്‍ കാട്ടുകയാണെങ്കില്‍ ഞെട്ടിപ്പോകുമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുള്‍ഫി പറയുന്നു.
ഒരോ അംഗീകാരവും സംശയം ജനിപ്പിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്നായ പ്രോക്ടോളജി എംഎസ് ജനറല്‍ സര്‍ജറി എന്ന കോഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന കാലയളവില്‍ സിആര്‍ആര്‍ഐ (ഹൗസ് സര്‍ജന്‍സി) ഇന്ത്യയിലെ മറ്റൊരു ആശുപത്രിയില്‍ ചെയ്തെന്നാണു കാട്ടിയിരിക്കുന്നത്. 1962ല്‍ ജനിച്ച ഡോ. ഷാജഹാന്‍, എസ്‌എസ്‌എല്‍സി പാസായെന്നു കാട്ടുന്നത് 1992ല്‍ ആണ്. അതായത് മുപ്പതാമത്തെ വയസിലാണ് എസ്.എസ്.എല്‍.സി. പാസായത്! ഫോറിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച രേഖയിലാണിതു കാണിക്കുന്നത്.
അതുപോലെ ഹോമിയോ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എടുത്തിരിക്കുന്ന തീയതി കാട്ടിയിരിക്കുന്നത് 1987 ആണ്. അതായത് എസ്.എസ്‌എല്‍സി പാസാകുന്നതിനു മുമ്ബേ അദ്ദേഹം ഹോമിയോയില്‍ ബിരുദം നേടി! ഇതു പരിശോധിച്ച ഐഎംഐ ഞെട്ടിപ്പോയെന്നും ഡോ. സുള്‍ഫി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഐഎംഎയെ കബളിപ്പിച്ചെന്ന പരാതിയും പോലീസിനു കൈമാറിയിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്ന സമ്ബാദിച്ച വ്യാജരേഖ ടിസി മെഡിക്കല്‍ കൗണ്‍സിലിനു സമര്‍പ്പിച്ച് മറ്റൊരു വ്യജ രേഖ സമ്ബാദിച്ചെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഡോ. ഷാജഹാന്റെ പാസ്പോര്‍ട്ടിന്റെ രേഖകള്‍ പരിശോധിച്ചാല്‍ വിദേശത്തു പോയത് എപ്പോഴൊക്കെയാണെന്നും ഇതില്‍ പഠന കാലയളവ് എപ്പോഴാണെന്നും മനസിലാക്കാം. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ പോലീസ് സര്‍വ പരാതികളും ഒതുക്കുകയായിരുന്നു എന്നാണ് സൂചന. പരസ്യങ്ങള്‍ക്കു പിന്നാലെ പോയി വഞ്ചിക്കപ്പെട്ടവരാണ് രോഗികളില്‍ ഏറെയും.
കേരളത്തിലെ ദൃശ്യ അച്ചടി മാധ്യമങ്ങളിലൂടെ കോടികള്‍ ഒഴുക്കിയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ അല്‍-ഷിഫ ഹോസ്പിറ്റല്‍ അസ്ഥിവാരം കെട്ടിപ്പൊക്കിയത്. പരസ്യങ്ങളില്‍ വിശ്വസിച്ചാണ് ഇവരിലേക്ക് കൂടുതല്‍ രോഗികള്‍ എത്തിയതും. പരാതിക്കാരിയായ എലിസബത്ത് എന്ന അധ്യാപികയെ ചികിത്സിക്കുമ്ബോഴൊന്നും ഇദ്ദേഹത്തിനു ബിരുദമുണ്ടായിരുന്നില്ല. ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഡോ. ഷാജഹാന്‍ ശസ്ത്രക്രിയ നടത്തിയതെന്ന് എലിസബത്ത് പറയുന്നു. മരുന്നുപോലും വച്ചുതരാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഇവരുടെ മസിലിന്റെ ശേഷി നഷ്ടപ്പെട്ടു പോയി. ഇപ്പോള്‍ പുറത്തു പോകാന്‍ പോലും കഴിയാത്ത സ്ഥതിയിലാണ്. അന്നത്തെ സിറ്റി പോലീസ് കമ്മിഷണറായിരുന്ന മനോജ് ഏബ്രഹാമും പരാതി പരിഗണിച്ചില്ല.
ഇത്തരത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡോ. ഷാജഹാനെതിരേയും അല്‍ഷിഫ ഹോസ്പിറ്റലിന് എതിരേയും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖലയിലെ കടുത്ത അഴിമതിയുടെ കഥകള്‍കൂടിയാണ് അല്‍ഷിഫയിലൂടെ ഉയര്‍ന്നുവരുന്നത്.
https://www.facebook.com/Malayalivartha



























